കെ സുന്ദരയുടെ ആരോപണത്തിൽ കുടുങ്ങിയ ബിജെപിക്കെതിരെ സിപിഎം നേതാക്കൾ; രാഷ്‌ട്രീയത്തിന് അപമാനമെന്ന് പി കരുണാകരൻ; മഞ്ചേശ്വരത്തും കാസർകോടും കുഴൽപ്പണം ഇഷ്ടംപോലെ ചെലവഴിച്ചെന്ന് എം വി ബാലകൃഷ്‌ണൻ മാസ്റ്റർ
Jun 7, 2021, 13:57 IST
കാസർകോട്: (www.kasargodvartha.com 07.06.2021) സ്ഥാനാർഥിത്വം പിൻവലിക്കാൻ പണം നൽകിയെന്ന കെ സുന്ദരയുടെ ആരോപണത്തിൽ ബിജെപിക്കെതിരെ വിമർശനവുമായി സിപിഎം നേതാക്കൾ.
ബിജെപി നടപടി രാഷ്‌ട്രീയത്തിന് അപമാനമാണെന്ന് സിപിഎം കേന്ദ്ര കമിറ്റി അംഗം പി കരുണാകരൻ പറഞ്ഞു. പണം കൊണ്ട് അധികാരം പിടിച്ചെടുക്കാനായിരുന്നു ബിജെപിയുടെ ശ്രമം. എല്ലാ മണ്ഡലങ്ങളിലും പണമൊഴുക്കി. ഇതിന്റെ ഭാഗമാണ് കാസർകോടും നടന്നത്.
മഞ്ചേശ്വരത്ത് പണമൊഴുക്കിയായിരുന്നു ബിജെപി പ്രചാരണം. വർഗീയതക്കൊപ്പം പണവും വാരിവിതറിയാൽ ജയിക്കാമെന്നായിരുന്നു ബിജെപിയുടെ വ്യാമോഹം. ജനാധിപത്യ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിച്ചത്. ഇത് തെരഞ്ഞെടുപ്പ് അഴിമതിയാണ്. ഇതിൽ കാര്യക്ഷമമായ അന്വേഷണം നടത്തി ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പണം നൽകി സ്ഥാനാർഥിത്വം പിൻവലിച്ച സംഭവത്തിൽ കെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് സിപിഎം ജില്ലാ സെക്രടറി എം വി ബാലകൃഷ്‌ണൻ മാസ്റ്റർ ആവശ്യപ്പെട്ടു. പ്രചാരണ ചെലവ് പരിശോധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ ശക്തമായ നടപടിയെടുക്കണം. മഞ്ചേശ്വരത്തും കാസർകോടും കുഴൽപ്പണം ഇഷ്ടംപോലെ ചെലവഴിച്ചു. കർണാടകയിൽ നിന്ന് നേതാക്കളും പ്രവർത്തകരും വീടുകൾ കയറിയിറങ്ങി പണം നൽകി.
തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ് മഞ്ചേശ്വരത്ത് നടന്നത്. കാസർകോടും ഇത്തരത്തിൽ പണമൊഴുക്കി. പണം നൽകിയും വീടും വൈൻ ഷോപും വാഗ്‌ദാനം നൽകിയും സ്ഥാനാർഥിയെ പിൻവലിപ്പിച്ചത് തെരഞ്ഞെടുപ്പ് അഴിമതിയാണ്. സംസ്ഥാന അധ്യക്ഷനെ ജയിപ്പിക്കാൻ ബിജെപി നടത്തിയ എല്ലാ കള്ളക്കളികളും പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, News, Candidate, BJP, Manjeshwaram, CPM, Secretary, Leader, Election, CPM leaders against BJP over K Sundara's allegations.