കൈവിട്ട ഉദുമയെ മൂന്ന് പതിറ്റാണ്ട് മുമ്പ് ഇടത്തോട്ട് പിടിച്ചെടുത്ത പ്രിയ നേതാവിനെ കാണാൻ നിയുക്ത എംഎൽഎ എത്തി
ഉദുമ: (www.kasargodvartha.com 04.05.2021) കോൺഗ്രസിന്റെ കരങ്ങളിൽ നിന്ന് ഉദുമ നിയമസഭാ മണ്ഡലത്തെ മൂന്ന് പതിറ്റാണ്ട് മുമ്പ് ഇടതുപക്ഷത്തോടൊപ്പം ചേർത്ത പി രാഘവനെ കാണാൻ പുതിയ സാരഥി അഡ്വ. സി എച് കുഞ്ഞമ്പുവെത്തി. മുന്നാടുള്ള വസതിയിലെത്തിയാണ് പി രാഘവനെ കണ്ടത്.
1987ലെ തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷത്തിന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് ഉദുമ മണ്ഡലം വലത്തോട്ട് ചാഞ്ഞത്. സിപിഎമിലെ കെ പുരുഷോത്തമനെ പരാജയപ്പെടുത്തി 7845 വോടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ കെപി കുഞ്ഞിക്കണ്ണൻ ജയിച്ചു. എന്നാൽ 1991 ൽ പി രാഘവനിലൂടെ മണ്ഡലം ഇടതുപക്ഷം തിരിച്ചു പിടിച്ചു. പിന്നീടിങ്ങോട്ട് ഇടതിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
1996ൽ, പി രാഘവൻ വീണ്ടും 2001, 2006ൽ കെ വി കുഞ്ഞിരാമനും 2011ലും 2016ലും കെ കുഞ്ഞിരാമനും സിപിഎമിനായി മണ്ഡലം നിലനിർത്തി. ഇത്തവണ പെരിയ ഇരട്ടക്കൊല അടക്കം ഉയർത്തി വലിയ പ്രചാരണം യുഡിഎഫ് അഴിച്ചുവിട്ടെങ്കിലും അതെല്ലാം അതിജീവിച്ചു പതിമൂവായിരത്തോളം വോടുകൾക്ക് സി എച് കുഞ്ഞമ്പു ജയിച്ചു.
അസുഖബാധിതനായി വീട്ടിൽ തന്നെ വിശ്രമത്തിലാണ് പി രാഘവൻ. ഏതാനും മാസങ്ങളായി കണ്ണൂർ ആസ്റ്റർ മിംസിന്റെ ഹോം ഐസിയു സംവിധാനത്തിന്റെ സഹായത്തോടെയും വിദഗ്ധ ഡോക്ടർമാരുടെയും മേൽനോട്ടത്തിലാണ് ചികിത്സ നടന്നു വരുന്നത്. ജനങ്ങൾക്ക് വേണ്ടി അവരോടൊപ്പം നിലനിന്നാൽ ജനം കൈവെടിയില്ല, കുശലങ്ങൾക്കിടയിൽ അദ്ദേഹം സി എച് കുഞ്ഞമ്പുവിനോട് പറഞ്ഞു. രാഘവേട്ടൻ പൂർണ ആരോഗ്യവാനായി തിരിച്ചു വരുമെന്ന് സി എച് കുഞ്ഞമ്പു ആശംസിച്ചു. സിപിഎം ബേഡകം ഏരിയ കമിറ്റി അംഗം എം അനന്തനും ഒപ്പമുണ്ടായിരുന്നു.
Keywords: Uduma, Kerala, Kasaragod, News, Niyamasabha-Election-2021, LDF, Leader, CPM, Bedakam, Elected MLA arrives to meet beloved leader who regained Uduma three decades ago.
< !- START disable copy paste -->