പിറന്നാൾ ആഘോഷം കഴിഞ്ഞതിൻ്റെ പിറ്റേന്നാൾ രണ്ട് പൂവിതളുകൾ മറഞ്ഞു; ചെറുവത്തൂരിൽ കുടുംബ ബന്ധത്തിലെ താളപ്പിഴകളിൽ ഇരയാക്കപ്പെട്ടത് നിഷ്കളങ്കരായ പിഞ്ചു കുഞ്ഞുങ്ങൾ
ചെറുവത്തൂർ: (www.kasargodvartha.com 17.03.2021) പിറന്നാൾ ആഘോഷത്തിനെന്ന് പറഞ്ഞ് രണ്ട് ദിവസം മുമ്പ് കാഞ്ഞങ്ങാട് പുല്ലൂർ ചാലിങ്കാലിലെ മാതാവിൻ്റെയടുക്കൽ നിന്നും ചെറുവത്തൂർ മടിക്കുന്നിലെ വീടിലേക്ക് അച്ഛൻ്റെ ഓടോറിക്ഷയിൽ വരുമ്പോൾ പത്തു വയസുകാരി വൈദേഹിയും ആറു വയസുകാരൻ ശിവനന്ദും അറിഞ്ഞു കാണില്ല തങ്ങളുടേത് അവസാനയാത്രയാണെന്ന്.
പിതാവ് രൂപേഷിൻ്റെ ഓടോറിക്ഷയിൽ യാത്ര ചെയ്യുന്നത് ഇരുവർക്കും എന്നും വലിയ സന്തോഷമാണ്. പിറന്നാൾ ആഘോഷം കഴിഞ്ഞതിൻ്റെ പിറ്റേന്നാൾ രണ്ട് പൂവിതളുകളെയും ഞെരിച്ചും ഇടിച്ചും കൊല്ലാൻ മാത്രം ആ കുരുന്നുകൾ എന്ത് തെറ്റ് ചെയ്തുവെന്ന് ആർത്ത് അലമുറയിടുകയാണ് കുടുംബാംഗങ്ങൾ. കുടുംബ ബന്ധത്തിലെ താളപ്പിഴകളിൽ ഇരയാക്കപ്പെട്ടത് നിഷ്കളങ്കരായ രണ്ട് പിഞ്ചുകുഞ്ഞുങ്ങളാണ്. ചെറുവത്തൂരിൽ രണ്ട് മക്കളെ കൊലപ്പെട്ട നിലയിലും അച്ഛനെ തൂങ്ങി മരിച്ച നിലയിലും കണ്ട വാർത്ത ഞെട്ടലോടെയാണ് നാട് കേട്ടത്.
ചെറുവത്തൂർ മടിക്കുന്നിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പിലിക്കോട് മടിവയിലെ ഓടോറിക്ഷ തൊഴിലാളി രുപേഷിനെ (37) തൂങ്ങിമരിച്ച നിലയിലും മക്കളായ വൈദേഹി (10), ശിവനന്ദ് (ആറ്) എന്നിവരെ നിർമാണം നടക്കുന്ന വീടിൻ്റെ മുറിയിൽ കൊല്ലപ്പെട്ട നിലയിലുമാണ് കണ്ടെത്തിയത്. മടിക്കുന്നിൽ പുതിയ വീടിൻ്റെ പണി നടന്നു കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
രൂപേഷ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്താണെന്നാണ് സ്ഥലത്തെത്തി അന്വേഷണം നടത്തിയ ചന്തേര പൊലീസ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് പുല്ലൂർ ചാലിങ്കാൽ സ്വദേശിനിയായ സവിതയാണ് രൂപേഷിന്റെ ഭാര്യ. ഇവർ തമ്മിൽ കുടുംബ പ്രശ്നത്തിൻ്റെ പേരിൽ ഒന്നര വർഷമായി അകന്നു കഴിയുകയായിരുന്നു. കുട്ടികൾ അമ്മയുടെയും അച്ഛന്റെയും വീടുകളിൽ ഇടയ്ക്കിടെ താമസിച്ചു വരികയാണ്. പിലിക്കോട് ജിയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് വൈദേഹി. ശിവനന്ദ് ഒന്നാം ക്ലാസിലും.
നിസാരമായ കുംടുംബ പ്രശ്നങ്ങളിൽ പലപ്പോഴും ഇരകളാക്കപ്പെടുന്നത് ഒന്നും അറിയാത്ത കുഞ്ഞുങ്ങളാണെന്ന് സമൂഹം ഒരിക്കലും തിരിച്ചറിയുന്നില്ല. കുട്ടികളിൽ ഒരാളുടെ പിറന്നാൾ ആഘോഷം കഴിഞ്ഞതിൻ്റെ പിറ്റേന്നാളാണ് ഈ ക്രൂര കൃത്യം നടന്നതെന്നത് ഏറെ സങ്കടപ്പെടുത്തുന്നതാണ്. കുട്ടികളെ മുറിയിൽ കാണാത്തതിനെ തുടർന്ന് രാവിലെ ഏഴ് മണിക്ക് രൂപേഷിൻ്റെ സഹോദരൻ അന്വേഷിച്ച് ചെന്നപ്പോഴാണ് നിർമാണം നടക്കുന്ന വീടിൻ്റെ മുൻ ഭാഗത്ത് ഹൃദയഭേദകമായ ആ കാഴ്ച കണ്ടത്. രൂപേഷിനെ അവിടെ തൂങ്ങിമരിച്ച നിലയിൽ കണ്ടു. കുട്ടികളെ അകത്ത് മുറിയിൽ മരിച്ച നിലയിലും. ആഗ്രഹിച്ച രീതിയിൽ കുടുംബ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തത് കൊണ്ടാണ് ഈ കടുംകൈ നടന്നതെന്ന് സംശയിക്കുന്നു.
ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിൽ പോസ്റ്റ് മോർടത്തിനായി മാറ്റും.
Keywords: Cheruvathur, Kasaragod, Kerala, News, Birthday, Celebration, Death, Family, Issue, Father, Auto-rickshaw, Chandera, Police, Investigation, Postmortem, Medical College, Innocent young children were the victims of family problems.
< !- START disable copy paste -->