city-gold-ad-for-blogger
Aster MIMS 10/10/2023

മാലിക് ദീനാറില്‍ പെണ്‍കുട്ടിയും മാതാവും നിലവിളിച്ചു; പിന്നീട് കാഞ്ഞങ്ങാട്ട് നടന്നത് ആ പെണ്‍കുട്ടിയുടെ വിവാഹം

കാസര്‍കോട്:(www.kasargodvartha.com 20.11.2014) മാലിക് ദീനാര്‍ മഖാമില്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കാനെത്തിയ പെണ്‍കുട്ടിയും മാതാവും ബന്ധുക്കളും പിറ്റേന്ന് നടക്കേണ്ട വിവാഹത്തിന് മാര്‍ഗമില്ലാതെ നിലവിളിച്ചപ്പോള്‍ പിന്നീട് കാഞ്ഞങ്ങാട്ട് കണ്ടത് ആ പെണ്‍കുട്ടിയുടെ വിവാഹം. കഴിഞ്ഞ ദിവസമാണ് സംഭവം.

അമ്മയും മകളും കാഞ്ഞങ്ങാട് വടകര മുക്കിലെ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. നേരത്തെ ഇവര്‍ കുടകിലായിരുന്നു. ഇവരുടെ ഭര്‍ത്താവ് ആനപാപ്പാനായിരുന്നു. പാലക്കാടാണ് സ്വദേശം. ഇവര്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്. മൂത്തമകള്‍ക്ക് ഒമ്പത് വയസുള്ളപ്പോള്‍ പിതാവിനെ ആനചവിട്ടി കൊല്ലുകയായിരുന്നു. പിന്നീട് മാതാവ് പല വീടുകളിലും പ്രസവ പരിചരണത്തിന് നിന്നാണ് രണ്ട് മക്കളേയും നല്ലനിലയില്‍ വളര്‍ത്തിയത്.

മൂത്ത മകളെ കുടകില്‍ ഇവര്‍ താമസിച്ചിരുന്ന അഞ്ച് സെന്റ് സ്ഥലവും വീടും വിറ്റാണ് അവിടെതന്നെ കെട്ടിച്ചയച്ചത്. കിടപ്പാടം നഷ്ടപ്പെട്ടതോടെ 19 വയസുള്ള മകളുമായി ആറ് മാസം മുമ്പാണ് കാഞ്ഞങ്ങാട്ടെ വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറിയത്. കാഞ്ഞങ്ങാട്ടും വീടുകളില്‍ പ്രസവ പരിചരണത്തിന് നിന്നാണ് ഇവര്‍ കഴിഞ്ഞുവന്നത്. ഇതിനിടയിലാണ് പള്ളിക്കര സ്വദേശിയായ യുവാവ് ഇവരുടെ മകളെ വിവാഹം ചെയ്യാന്‍ സന്നദ്ധത അറിയിച്ചത്. വിവാഹം നടത്താനുള്ള പണം ഇവരുടെ കയ്യിലുണ്ടായിരുന്നില്ല. എന്നാല്‍ മറ്റൊരാള്‍ സഹായിക്കാമെന്ന് പറഞ്ഞതിനാല്‍ സമ്മതം മൂളുകയായിരുന്നു.

വിവാഹത്തിന്റെ തലേന്ന് വരെ പണം നല്‍കാമെന്ന് പറഞ്ഞിരുന്ന ആള്‍ തലേദിവസം കൈമലര്‍ത്തിയതോടെയാണ് പെണ്‍കുട്ടിയും മാതാവും അടുത്ത ബന്ധുക്കളായ രണ്ട് സ്ത്രീകളും സന്ധ്യയോടെ മാലിക് ദീനാറില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയത്. വിവാഹം നടത്താന്‍ മാര്‍ഗമില്ലാത്തതിന്റെ വിഷമത്തെതുടര്‍ന്ന് ഇവര്‍ നിലവിളിച്ചപ്പോഴാണ് തളങ്കര ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകരുടെ ചെവിയില്‍ ഈവാര്‍ത്ത എത്തിയത്. യുവാക്കള്‍ ഇവരെ സമാധാനിപ്പിക്കുകയും വിവാഹം എന്തുവന്നാലും ഞങ്ങള്‍ നടത്തിത്തരുമെന്ന് അറിയിക്കുകയും ചെയ്തു.

ഇവരെ തളങ്കരയിലെ ഒരു വീട്ടില്‍ സുരക്ഷിതരായി നിര്‍ത്തിയ ശേഷം സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ യുവാക്കള്‍ കാഞ്ഞങ്ങാട് വടകര മുക്കിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് രാത്രി തന്നെ വാഹനങ്ങളില്‍ പുറപ്പെട്ടു. അവിടെയെത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് വിവാഹക്കാര്യം സത്യമാണെന്ന് ബോധ്യപ്പെട്ടത്. വടകര മുക്കില്‍ ഏതാനും സന്നദ്ധ സംഘടനകളുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും കുടുംബം വിവാഹത്തിനായി നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നില്ല. പണം കടംനല്‍കാമെന്ന് പറഞ്ഞയാളുടെ വാക്കു വിശ്വസിച്ചതുകൊണ്ടാണ് പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആരേയും അറിയിക്കാതിരുന്നത്.

യുവാക്കള്‍ പിന്നീട് നടത്തിയത് വിശ്രമമില്ലാത്ത സേവന പ്രവര്‍ത്തനങ്ങളായിരുന്നു. വിവാഹത്തിനുള്ള യാതൊരു തയാറെടുപ്പും ഈ ക്വാര്‍ട്ടേഴ്‌സില്‍ നടന്നിരുന്നില്ല. ഒരു കട്ടില്‍പോലും ആ വീട്ടില്‍ ഉണ്ടായിരുന്നില്ല. തിരിച്ചുവന്ന യുവാക്കള്‍ രാത്രിയില്‍തന്നെ പെയിന്റും ഇലക്ട്രിക്ക് വയറിംഗിന് ആവശ്യമുള്ള സാധനങ്ങളുമായി വീണ്ടും കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ടു. രാത്രിയോടെ ക്വാര്‍ട്ടേഴ്‌സ് വൈറ്റ് വാഷ് ചെയ്ത് പൊട്ടിയ സ്വിച്ചുകളെല്ലാം മാറ്റി പുത്തന്‍ ഫാനുകളും ഫിറ്റ് ചെയ്ത് വീട് പുതുക്കി.

ഭക്ഷണത്തിനുള്ള ഏര്‍പാടും നടത്തി. ഇതിനിടയില്‍ ഐക്യവേദിയിലെ മറ്റു ചില പ്രവര്‍ത്തകര്‍ തളങ്കര, ദീനാര്‍ നഗര്‍, തായലങ്ങാടി, തെരുവത്ത് തുടങ്ങിയ ഭാഗങ്ങളിലെ പലരേയും കണ്ട് വിവാഹത്തിനുള്ള സഹായം തേടി. എല്ലാവരും കഴിവിനനുസരിച്ച് സഹായം നല്‍കി. ഇതിനെതുടര്‍ന്ന് ആറ് പവന്‍ സ്വര്‍ണവും കട്ടിലും ബെഡും ഭക്ഷണത്തിനുള്ള പണവും ഏറെ കുറെ സ്വരൂപിച്ചു. പിന്നീട് വടകരമുക്കിലെ സന്നദ്ധ സംഘടനയും നാല് വ്യക്തികളും ചേര്‍ന്ന് 75,000 രൂപ നല്‍കി.

മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം നടത്താനിരുന്ന വിവാഹം അല്‍പംവൈകി എട്ട് മണിയോടെയാണ് ലളിതമായി നടന്നത്. സംയുക്ത ജമാഅത്ത് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിര്‍ദേശപ്രകാരം ഹംസ സഖാഫി അയ്യങ്കേരിയുടേയും ഇബ്രാഹിം സഅദിയുടേയും സാന്നിധ്യത്തിലാണ് നിക്കാഹ് ചടങ്ങ് നടത്തിയത്.

നിര്‍ദ്ധന പെണ്‍കുട്ടിയുടെ വിവാഹത്തിന് സാക്ഷികളാവാന്‍ നാട്ടുകാരായ നിരവധി പേരും എത്തിയിരുന്നു. നല്ലൊരു സദ്ധ്യ കഴിച്ചാണ് എല്ലാവരും മടങ്ങിയത്. വിവാഹം നടത്താന്‍ മുന്നിട്ടിറങ്ങിയ ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം മാതൃകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരു നിര്‍ധന പെണ്‍കുട്ടിക്ക് നല്ലൊരു ജീവിതം നല്‍കാന്‍ കഴിഞ്ഞതിലുള്ള ആത്മ സംതൃപ്ത്തിയിലാണ് ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍.

മാലിക് ദീനാറില്‍ പെണ്‍കുട്ടിയും മാതാവും നിലവിളിച്ചു; പിന്നീട് കാഞ്ഞങ്ങാട്ട് നടന്നത് ആ പെണ്‍കുട്ടിയുടെ വിവാഹം

മാലിക് ദീനാറില്‍ പെണ്‍കുട്ടിയും മാതാവും നിലവിളിച്ചു; പിന്നീട് കാഞ്ഞങ്ങാട്ട് നടന്നത് ആ പെണ്‍കുട്ടിയുടെ വിവാഹം

മാലിക് ദീനാറില്‍ പെണ്‍കുട്ടിയും മാതാവും നിലവിളിച്ചു; പിന്നീട് കാഞ്ഞങ്ങാട്ട് നടന്നത് ആ പെണ്‍കുട്ടിയുടെ വിവാഹം

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords : Kasaragod, Kerala, marriage, Needs help, helping hands, Parents, House, Thalangara, Deenar Aikya Vedi

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL