city-gold-ad-for-blogger

വലിയപറമ്പ് പഞ്ചായത്ത് യു ഡി എഫില്‍ അസ്വാരസ്വം: പ്രസിഡണ്ട് സ്ഥാനത്തിന് ലീഗ് ചരട്‌വലി തുടങ്ങി

വലിയപറമ്പ് പഞ്ചായത്ത് യു ഡി എഫില്‍ അസ്വാരസ്വം:  പ്രസിഡണ്ട് സ്ഥാനത്തിന് ലീഗ് ചരട്‌വലി തുടങ്ങി
കാസര്‍കോട്: തൃക്കരിപ്പൂര്‍ വലിയപറമ്പ് പഞ്ചായത്തില്‍ യു ഡി എഫില്‍ മുസ്ലിം ലീഗ്-കോണ്‍ഗ്രസ്സ് അസ്വാരസ്യം മറനീക്കി പുറത്തേക്ക്. പഞ്ചായത്ത് ഭരണം യു ഡി എഫിന് കിട്ടിയതോടെയാണ് ഇരു പാര്‍ട്ടികളിലും മുറുമുറുപ്പിന് തുടക്കമിട്ടത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണം യു ഡി എഫിന് ലഭിക്കുമെന്നായപ്പോള്‍ കോണ്‍ഗ്രസിനകത്തായിരുന്നു ഭിന്നിപ്പ് ഉണ്ടായിരുന്നത്. 13 അംഗ പഞ്ചായത്തില്‍ യു ഡി എഫ് ഏഴും എല്‍ ഡി എഫ് ആറുമാണ് സീറ്റ് നേടിയത്. ഇതില്‍ കോണ്‍ഗ്രസ്സിന് നാലും ലീഗിന് മൂന്നും സീറ്റുകളുമാണ്.

 നാലു സീറ്റ് കിട്ടിയ കോണ്‍ഗ്രസ്സിന് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന് യു ഡി എഫില്‍ ധാരണയായി. എന്നാല്‍ വനിത അംഗത്തിനാണ് പ്രസിഡണ്ട് സ്ഥാനം. കോണ്‍ഗ്രസ്സില്‍ രണ്ട് വനിതകളാണുണ്ടായിരുന്നത്. മാടക്കാലില്‍ നിന്നും വിജയിച്ച ബേബിയും ഒരിയര വാര്‍ഡില്‍ നിന്നും വിജയിച്ച കെ സിന്ധുവും. പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ബേബിയേയും മറുവിഭാഗം സിന്ധുവിനെയും നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെയാണ് അന്ന് കോണ്‍ഗ്രസ്സില്‍ ഭിന്നിപ്പ് രൂക്ഷമാവുകയായിരുന്നു. ചര്‍ച്ച പോലും ചെയ്യാതെയായിരുന്നു പ്രസിഡന്റിനെ തീരുമാനിച്ചിരുന്നത്. ഇതേ തുടര്‍ന്ന് മാടക്കാലില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോണ്‍ഗ്രസ്സ് വിടാനൊരുങ്ങിയിരുന്നു. അതിന് ശേഷം നേതാക്കള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് രണ്ടര വര്‍ഷം സിന്ധുവിനും രണ്ടര വര്‍ഷം ബേബിക്കും പ്രസിഡണ്ട് പദവി നല്‍കാമെന്ന വാക്കാലുള്ള ഉറപ്പിന്‍മേല്‍ സിന്ധുവിനെ പ്രസിഡന്റാക്കുകയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് ലീഗിന്റെ കൂടിയാലോചനയില്ലാതെ കോണ്‍ഗ്രസ്സിലെ ചില വ്യക്തികളുടെ താത്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അത് കൊണ്ട് ഇത് തുടര്‍ന്ന് കൊണ്ട് പോകാന്‍ കഴിയില്ലെന്നും ലീഗ് നേതൃത്വം രഹസ്യമായും അല്‍പ്പം പരസ്യമായും വ്യക്തമാക്കി തുടങ്ങി. അവസാന രണ്ടര വര്‍ഷം പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ലീഗ് ആവശ്യപ്പെടാന്‍ ലീഗിന്റെ അണികള്‍ നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തി തുടങ്ങിയിട്ടുണ്ട്. ഭരണം പോയാലും പ്രശ്‌നമില്ല എന്ന മട്ടിലാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. സിന്ധുവിനെ പ്രസിഡന്റാക്കുന്നതിനെതിരെ അന്ന് ലീഗിലെ ഒരു വനിതാ പഞ്ചായത്ത് അംഗം രാജി നാടകം വരെ നടത്തിയ അനുഭവമുണ്ട് മുസ്ലിം ലീഗിനെ അറിയിക്കാതെയും പഞ്ചായത്ത് യു ഡി എഫില്‍ എടുക്കുന്ന തീരുമാനത്തിന് വിപരീതമായി പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നുവെന്നും വൈസ് പ്രസിഡണ്ടിനെ പോലും അറിയിക്കാതെ തിരുവനന്തപുരത്തേക്ക് പോയതായും ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. 

പ്രസിഡണ്ട് ഏതാനും ചില വ്യക്തികളുടെ താത്പര്യത്തിന് വേണ്ടി പ്രവ ര്‍ത്തിക്കുന്നതായും ലീഗ് നേതൃത്വം ആരോപിക്കുന്നു. പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക ഉപയോഗിച്ച് എക്‌സേഞ്ച് വരെയുള്ള റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് സോളിംഗ് ചെയ്യാനുള്ള ലീഗിന്റെ തീരുമാനം തള്ളിക്കളഞ്ഞ് ചില വ്യക്തികളുടെ താത്പര്യത്തിനനുസരിച്ച് സി എച്ച് റോഡ് ടാര്‍ ചെയ്യ്ണമെന്ന തീരുമാനത്തിന് പ്രസിഡന്റ് കൂട്ട് നില്‍ക്കുകയും കര്‍ഷകര്‍ക്ക് സബ്‌സിഡിയില്‍ നല്‍കുന്ന പിണ്ണാക്കിന്റെ കമ്മിറ്റിയില്‍ നിന്നും വൈസ് പ്രസിഡണ്ടിനെ മാറ്റി നിര്‍ത്തി കൂടിയ വിലക്ക് കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും കരാര്‍ നല്‍കിയതായും ഇതില്‍ അഴിമതിയുണ്ടെന്നും ലീഗിലെ ഒരു വിഭാഗം ആരോപിക്കുന്നു. ഇതിന്റെ പ്രത്യക്ഷ ഉദാഹരമാണ് കടത്ത് തോണി മുടങ്ങിയതിനെതിരെ കഴിഞ്ഞ ദിവസം ലീഗണികള്‍ പഞ്ചായത്ത് ഉപരോധിച്ചത്. വൈകാതെ വലിയപറമ്പ് ദ്വീപില്‍ യു ഡി എഫില്‍ കാറ്റു കോളിനും സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Keywords: Congress, Muslim-league, Valiyaparamba, Trikaripur, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia