കാഞ്ഞങ്ങാട് നഗരസഭയിൽ വോട് മറിഞ്ഞ സംഭവം: മൂന്ന് വനിതാ കൗൺസിലർമാരോടും പാർടി രാജി ആവശ്യപ്പെട്ടു
Dec 28, 2020, 21:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.12.2020) നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അധ്യക്ഷ സ്ഥാനാർത്ഥി സുജാതയ്ക്ക് വോട് മറിച്ചു നൽകിയ മുസ്‌ലിം ലീഗ് കൗൺസിലർമാരോട് രാജി വെക്കാൻ പാർടി നിർദ്ദേശം നൽകിയതായി സൂചന. തിങ്കളാഴ്ച വൈകീട്ട് ചേർന്ന മുനിസിപൽ മുസ്‌ലിം ലീഗ് കമ്മറ്റിയാണ് രാജി ആവശ്യപ്പെട്ടതെന്നാണ് വിവരം.
സി എച് സുബൈദ, ഹസീനാ റസാഖ്, അസ്മ മാങ്കൂൽ എന്നീ കൗൺസിലർമാരോടാണ് കൗൺസിലർ സ്ഥാനം രാജി വെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ നടന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേതാവ് റസാഖ് തായിലക്കണ്ടിയുടെ ഭാര്യയും പടന്നക്കാട് വാർഡ് കൗൺസിലറായ ഹസീന റസാഖ്, അസ്മ മാങ്കൂൽ എന്നിവർ എൽഡിഎഫിനു അനുകൂലമായി വോട് ചെയ്യുകയും, സി എച് സുബൈദ തന്റെ വോട് അസാധുവാക്കുകയുമായിരുന്നു.
ഡി വൈ എഫ് ഐ പ്രവർത്തകൻ കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ അബ്ദുർ റഹ് മാൻ ഔഫിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ലീഗ് വനിതാ കൗൺസിലർമാർ വോട് മറിച്ച് നൽകിയതാണെന്ന് സി പി എം സൈബർ ഗ്രൂപുകൾ സംസ്ഥാന തലത്തിൽ തന്നെ പ്രചരണം നടത്തിയിരുന്നു. എന്നാൽ വോട് ചെയ്ത കോളം മാറി പോയതാണെന്നാണ് കൗൺസിലർമാർ വിശദീകരിച്ചത്.
പ്രവർത്തകരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് അടിയന്തിര മുനിസിപൽ യോഗം ചേർന്നത്. രാജി ആവശ്യപ്പെട്ടുള്ള മുനിസിപൽ കമ്മറ്റിയുടെ തീരുമാനം ജില്ലാ കമ്മറ്റിയെ അറിയിച്ചു. ജില്ലാ കമ്മറ്റിയുടെ തീരുമാനം വരുന്ന മുറയ്ക്ക് മറ്റു നടപടികളിലേക്ക് കടക്കുമെന്നാണ് നേതാക്കളിൽ നിന്നും ലഭിക്കുന്ന സൂചന.
നേതാക്കളുടെ ഗ്രൂപ് പോരാണ് ഈ വഞ്ചനയ്ക്ക് പിന്നിലെന്നാണു അണികൾ ആരോപിക്കുന്നത്. വോട് ചേർന്നത് ലീഗിൻ്റെ വാട്സാപ് ഗ്രൂപുകളിലുൾപ്പെടെ വൻ വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ്.
അതേ സമയം തങ്ങളുടെ പ്രവർത്തി ലീഗിന് ക്ഷീണമുണ്ടാക്കിയതായി ബോധ്യപ്പെട്ട മൂന്ന് വനിതാ കൗൺസിലർമാരും പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് നൽകിയതായി പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കി. ജില്ലാ - സംസ്ഥാന നേതൃത്വത്തിൻ്റെ അംഗീകാരത്തോടെയായിരിക്കും തുടർ നടപടിയെന്നും ലീഗ് കേന്ദ്രങ്ങൾ പറയുന്നു.
Keywords: Kerala, News, Kasaragod, Kanhangad, Kanhangad-Municipality, Muslim-league, LDF, Election, Top-Headlines, Trending, Councillors, Voter turnout in Kanhangad municipality: The party has demanded the resignation of three women councillors.
< !- START disable copy paste --> 






