city-gold-ad-for-blogger

പട്ടികജാതി-വര്‍ഗ പദ്ധതി വിഹിതം ജനസംഖ്യാനുപാതികമാക്കണം: ജില്ലാ വികസന സമിതി

പട്ടികജാതി-വര്‍ഗ പദ്ധതി വിഹിതം ജനസംഖ്യാനുപാതികമാക്കണം: ജില്ലാ വികസന സമിതി
കാസര്‍കോട്: പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ജനസംഖ്യാനുപാതികമാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വകയിരുത്തല്‍ 2001 ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും നടക്കുന്നത്. ജില്ലയില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്ന് 2 ജാതികളെ പട്ടികവര്‍ഗ വിഭാഗത്തിലേക്ക് മാറ്റിയതുമൂലം പട്ടിക വര്‍ഗ ജനസംഖ്യ ഗണ്യമായി വര്‍ദ്ധിച്ചു. ആകെ 92000 പേരുണ്ടായിരുന്ന എസ്.സി. വിഭാഗത്തില്‍ നിന്ന് 46000 പേര്‍ ഇപ്രകാരം മാറ്റപ്പെട്ടു. മാവിലന്‍,മലവേട്ടന്‍ വിഭാഗങ്ങളെയാണ് പട്ടികവര്‍ഗത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയത്. ജനസംഖ്യ ഉയര്‍ന്നെങ്കിലും ഇതിന് ആനുപാതികമായി പദ്ധതി വിഹിതം ഉയരാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി മുന്‍ കൈയെടുത്ത് ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

നിര്‍ദിഷ്ട മലയോരഹൈവെ നന്ദാരപ്പദവില്‍ നിന്നും തുടങ്ങണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. പ്രൊജക്ട് റിപ്പോര്‍ട്ട് പ്രകാരം ഹൈവേ നന്ദാരപ്പദവില്‍ നിന്നാണ് തുടങ്ങുന്നതെങ്കിലും ഇരിക്കൂറില്‍ നിന്നാണ് ഇപ്പോള്‍ പ്രാരംഭ പ3വര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ആശങ്ക പരിഹരിക്കണമെന്നും സമിതി അഭ്യര്‍ത്ഥിച്ചു.
പടന്ന ചെറുവത്തൂര്‍ പഞ്ചായത്തുകളില്‍ തുറമുഖ വകുപ്പിന് കീഴിലുള്ള കടവുകളില്‍ നിന്ന് ശേഖരിക്കുന്ന മണല്‍ പയ്യന്നൂര്‍ ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന ആവശ്യം യോഗം ചര്‍ച്ച ചെയ്തു. ജില്ലയിലെ മണല്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയ്ക്കു പുറത്തേക്ക് മണല്‍ കൊണ്ടുപോകുന്നത് വിലക്കുന്ന ജില്ലാ വികസന സമിതിയുടെ മുന്‍ തീരുമാനം മാറ്റാന്‍ കഴിയില്ലെന്ന് യോഗം വിലയിരുത്തി.
തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണ - പരിശോധന ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നികത്തണമെന്നും യോഗം പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു. ആശ്രയ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് പ്രഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെ യോഗം വിളിക്കണമെന്ന് ആവശ്യമുണ്ടായി. ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ എ.പി.എല്‍. വിഭാഗക്കാരായി രേഖപെടുത്തപ്പെട്ടത് പരിശോധിക്കണം. കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തിന് മുമ്പ് ഹോസ്ദുര്‍ഗ് ബീച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദേശിച്ചു.

ചെറുവത്തൂര്‍-പൊവ്വല്‍ റെഗുലേറ്റര്‍-കം-ബ്രിഡ്ജ് നന്നാക്കി ഉപ്പുവെള്ളം കയറുന്നത് തടയണം. പൊതു ആവശ്യത്തിനായി നേരത്തെ അനുവദിച്ച ഭൂമി മറ്റാവശ്യങ്ങള്‍ക്കായി വകമാറ്റരുതെന്ന് ആവശ്യമുണ്ടായി. അനന്തപുരം ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കണം.

കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ യോഗത്തില്‍ അധ്യക്ഷനായി. എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) കെ.കുഞ്ഞിരാമന്‍ (ഉദുമ),ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാ ദേവി,വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ്,എ.ഡി.എം എച്ച്.ദിനേശന്‍,സബ് കളക്ടര്‍ വെങ്കടപതി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജയ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Jilla vikasana samathi, Meeting, Collectorate, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia