city-gold-ad-for-blogger

അപകടത്തില്‍ പെടുന്നവര്‍ക്ക് അടിയന്തിര ആംബുലന്‍സ് സേവനം


അപകടത്തില്‍ പെടുന്നവര്‍ക്ക് അടിയന്തിര ആംബുലന്‍സ് സേവനം കാസര്‍കോട്: അപകടങ്ങളിലും അത്യാഹിതങ്ങളിലും പെട്ട് പരിക്കേല്‍ക്കുന്നവരെ ശ്രദ്ധയോടെ കൈകാര്യം ചെയ്ത് ആശുപത്രികളില്‍ എത്തിക്കാന്‍ അടിയന്തിര ആംബുലന്‍സ് സൗകര്യം ജില്ലയില്‍ ലഭ്യമാക്കാന്‍ കോഴിക്കോട് ഏഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

ഇത് സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.എന്‍.. ജിതേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.  ജില്ലയില്‍ നിലവിലിലുള്ള എല്ലാ ആംബുലന്‍സുകളെയും പദ്ധതിക്കായി പ്രയോജനപ്പെടുത്തും.

പരിക്കേറ്റ രോഗികളെ ശ്രദ്ധയോടെ അപകടസ്ഥലത്തുനിന്ന് എടുത്ത് ആംബുലന്‍സില്‍ എത്തിക്കാനും പരിക്കേറ്റവര്‍ക്ക് ആസ്പത്രിവരെ നല്‍കേണ്ട അടിയന്തിര പരിചരണങ്ങളെക്കുറിച്ചും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. കൂടാതെ പരിക്കേറ്റവരെ സുരക്ഷിതമായി കൊണ്ടുപോകുന്നതിന് ആവശ്യമായ വി.എല്‍.എസ് സജ്ജീകരണങ്ങള്‍ ഈ ആംബുലന്‍സുകളില്‍ ഒരുക്കും. ഏതൊരു ആംബുലന്‍സ് ഡ്രൈവര്‍ക്കും നിര്‍ഭയമായി അപകടസ്ഥലത്തെത്തി രോഗികളെ ആസ്പത്രിയിലെത്തിക്കാനുള്ള സംരക്ഷണവും ലഭ്യമാക്കും.

നിലവില്‍ കൂടുതല്‍ ആംബുലന്‍സുകളും മൃതദേഹങ്ങള്‍ മാത്രം കൊണ്ടുപോകുന്ന വാഹനമായിട്ടാണ് ഉപയോഗിച്ചുവരുന്നത്. ഈ സങ്കല്പം മാറ്റി ആംബുലന്‍സുകളെ ജീവന്‍ രക്ഷാ വഹനങ്ങളായും അവയിലെ ഡ്രൈവര്‍മാരെ ജീവന്‍ രക്ഷാ പ്രവര്‍ത്തകരായും ഉയര്‍ത്തുന്ന പദ്ധതികൂടിയാണിത്. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഈ പദ്ധതി നടപ്പാക്കി വരുന്നുണ്ട്. ആംബുലന്‍സ് ആവശ്യമുള്ളവര്‍ 102 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചറിയിച്ചാല്‍ ഉടന്‍ തന്നെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് വിവരം ലഭിക്കുകയും അപകടസ്ഥലത്ത് എത്രയും പെട്ടെന്ന് എത്തുന്നതുമാണ്. ഇതിനായി പ്രത്യേക നെറ്റ്‌വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തും.

സംസ്ഥാനത്ത് പ്രതിവര്‍ഷം അപകടങ്ങളില്‍ 5,000 പേര്‍ മരിക്കുകയും 25,000 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ പരിക്കേറ്റവരെ കൈകാര്യം ചെയ്യുന്നതിലും ആസ്പത്രിയിലെത്തിക്കുന്നതിലും അവലംബിക്കുന്ന അശാസ്ത്രീയമായ രീതികള്‍ മരണസംഖ്യ വര്‍ദ്ധിപ്പിക്കുന്നു. പരിക്കേറ്റവരില്‍ 90 ശതമാനം പേര്‍ക്ക് അപകടം നടന്ന ഉടനെ കൃത്യമായ പരിചരണം ലഭിക്കാതെ പോകുന്നു. അപകടത്തില്‍ പെട്ടവരെ ആസ്പത്രികളില്‍ എത്തിക്കുന്നതിന് മുമ്പ് നല്‍കേണ്ട പരിചരണത്തെക്കുറിച്ച് പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളിലായി മൂന്ന് മാസത്തെ പ്രത്യേക പരിശീലനം നല്‍കാനും പരിപാടിയുണ്ട്.

കൂടാതെ അപകടങ്ങളില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പത്ത് കല്പനകളടങ്ങിയ പ്രത്യേക സെന്‍സിറ്റേഷന്‍ പരിപാടിയും ഉണ്ടായിരിക്കും. പദ്ധതിയില്‍ ചേരുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ പ്രത്യേക ഇന്‍ഷൂറന്‍സ്, സൗജന്യ ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും.

ഏഞ്ചല്‍സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ജില്ലയില്‍ അടിയന്തിര ആംബുലന്‍സ് സേവന പദ്ധതി ഒക്‌ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും. പദ്ധതിക്ക് രൂപരേഖ തയ്യാറാക്കാന്‍ ആര്‍.ടി.ഒ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എന്‍.ആര്‍.എച്ച്.എം കോര്‍ഡിനേറ്റര്‍ എന്നിവരെ ചുമതലപ്പെടുത്തി. സെപ്റ്റംബര്‍ പത്തിനകം ആംബുലന്‍സ്, ആശുപത്രി എന്നിവയുടെ ലിസ്റ്റ് തയ്യാറാക്കും. സെപ്റ്റംബര്‍ അവസാനത്തോടെ പരിശീലന പരിപാടികള്‍ പൂര്‍ത്തീകരിക്കും.

യോഗത്തില്‍ ഏഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.പി.പി.വേണുഗോപാല്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രന്‍, ആര്‍.ടി.ഒ നാരായണന്‍ പോറ്റി, എന്‍.ആര്‍.എച്ച്.എം കോര്‍ഡിനേറ്റര്‍ ഡോ.മുഹമ്മദ് അഷീല്‍ മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Ambulance facility, Kasaragod, Kerala, Various district

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia