Exploitation | ദുർമന്ത്രവാദവും ആഭിചാരക്രിയകളുമായി സ്ത്രീകളെ ചൂഷണം ചെയ്യുന്നവരെ തുറന്നു കാട്ടുമെന്ന് വനിതാ കമ്മീഷൻ
● പാവപ്പെട്ട സ്ത്രീകളെ ദുർമന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും പേരിൽ ചൂഷണം ചെയ്യുന്നവരെ പൊതുജനമധ്യത്തിൽ തുറന്നുകാണിക്കണം.
● കാസർകോട് നടന്ന അദാലത്തിൽ 38 പരാതികൾ പരിഗണിച്ചു.
● അഡ്വ. പി സിന്ധു, എഎസ്‌ഐ അനിത, ലീഗൽ അസിസ്റ്റൻറ് രമ്യ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ജ്യോതി എന്നിവരും അദാലത്തിൽ പങ്കെടുത്തു.
കാസർകോട്: (KasargodVartha) മലബാറിൽ പലയിടങ്ങളിലും സ്ത്രീകളെ മുൻനിർത്തിയുള്ള ദുർ മന്ത്രവാദവും ആഭിചാര ക്രിയകളും രഹസ്യമായി നടക്കുന്നതായി വനിതാ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സ്ത്രീകളെ ഈ രീതിയിൽ ചൂഷണം ചെയ്യുന്നതിനെതിരെ ജാഗ്രത സമിതികൾക്ക് ഇടപെടുന്നതിനുള്ള നിർദ്ദേശം നൽകുമെന്നും സംസ്ഥാന വനിതാ കമ്മീഷൻ അംഗം പി കുഞ്ഞായിഷ പറഞ്ഞു. ചില ജില്ലകളിൽ ഇത് സംബന്ധിച്ച പരാതികളും ലഭിച്ചിട്ടുണ്ട്. കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വനിതാ കമ്മീഷൻ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു കമ്മീഷൻ അംഗം.
പാവപ്പെട്ട സ്ത്രീകളെ ദുർമന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും പേരിൽ ചൂഷണം ചെയ്യുന്നവരെ പൊതുജനമധ്യത്തിൽ തുറന്നുകാണിക്കണം. സാധാരണക്കാരായ സ്ത്രീകളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് ദുർമന്ത്രവാദത്തിലേക്ക് ആഭിചാരക്രിയകളിലേക്കും നയിക്കുന്നതിന് പ്രേരിപ്പിക്കുന്നവർക്കെതിരെ നടപടി ആവശ്യമാണ്. ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്നതിന് ജാഗ്രത സമിതികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
കാസർകോട് നടന്ന അദാലത്തിൽ 38 പരാതികൾ പരിഗണിച്ചു. ഇതിൽ ഏഴ് പരാതികൾ തീർപ്പാക്കിയപ്പോൾ 31 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവച്ചു. പുതിയതായി ഒരു പരാതിയും ലഭിച്ചു. അഡ്വ. പി സിന്ധു, എഎസ്‌ഐ അനിത, ലീഗൽ അസിസ്റ്റൻറ് രമ്യ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ജ്യോതി എന്നിവരും അദാലത്തിൽ പങ്കെടുത്തു.
സാമ്പത്തിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും യുവതലമുറയെ വൈകാരികമായി ബാധിക്കുന്നത് വർദ്ധിച്ചുവരികയാണെന്ന് കമ്മീഷൻ അംഗം വിലയിരുത്തി. വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്തതിനാൽ വഴക്കുകളും സാമ്പത്തിക ഇടപാടുകളും സ്ത്രീകളെ മുൻനിർത്തി പരിഹരിക്കപ്പെടുന്ന പ്രവണതയും വർദ്ധിച്ചുവരികയാണ്. മുതിർന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് കോടതിയിൽ നിന്ന് ഉത്തരവുണ്ടായിട്ടും പൊലീസ് ആവശ്യമായ സംരക്ഷണം നൽകിയില്ലെന്ന പരാതിയും കമ്മീഷന്റെ മുന്നിലെത്തി.
#WomenExploitation #BlackMagic #WomensRights #AbuseAwareness #Kasaragod #WomensCommission