city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിനീഷിനെ മരണം തട്ടിയെടുത്തത് വിവാഹത്തിനുള്ള ഒരുക്കത്തിനിടെ

ഉദുമ: (www.kasargodvartha.com 11.10.2014) കാപ്പില്‍ ബീച്ചില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച കാസര്‍കോട് പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജിലെ അധ്യാപകന്‍ എറണാകുളം കോതമംഗലത്തെ ബിനീഷ് പി. ജോയി (30)യെ മരണം തട്ടിയെടുത്തത് വിവാഹത്തിനുള്ള ഒരുക്കത്തനിടെ.

ഒക്ടോബര്‍ 22ന് ഉദുമ ഗവ. നഴ്‌സിംഗ് കോളജിലെ (സിമെറ്റ്) അധ്യാപികയുമായി വിവാഹ നിശ്ചയം നടത്താന്‍ തീരുമാനിച്ചിരുന്നു. എല്‍.ബി.എസ്സില്‍ ഒപ്പം ജോലി ചെയ്യുന്ന ഉദുമയിലെ ഒരു അധ്യാപകന്റെ വീട്ടില്‍ വന്നതായിരുന്നു ബിനീഷും സഹപ്രവര്‍ത്തകരും. ഭക്ഷണം കഴിച്ച ശേഷം കാപ്പില്‍ ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പോയതായിരുന്നു ഇവര്‍.

കൂടെയുണ്ടായിരുന്ന രണ്ട് സഹപ്രവര്‍ത്തകര്‍ കാപ്പില്‍ ബീച്ചിന്റെ ദൃശ്യ ഭംഗി ക്യാമറിയില്‍ പകര്‍ത്തുന്നതിനിടെയാണ് മറുഭാഗത്ത് ദുരന്തമായി മരണം കാത്തുകിടന്നത്. വടി ഉപയോഗിച്ച് പുഴയുടെ ആഴം നോക്കുന്നതിനിടെയാണ് ബിനീഷ് പുഴയിലെ ചെളിയില്‍ താഴ്ന്നുപോയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പിന്നീട് നാട്ടുകാരെയും തൊട്ടടുത്ത റിസോര്‍ട്ടിലെ ജീവനക്കാരെയും മറ്റും വിവരമറിയിച്ച് തിരച്ചില്‍ നടത്തി ബിനീഷിനെ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും, കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. പുഴയില്‍ നിന്നും പുറത്തെടുത്ത ബിനീഷിനെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചെങ്കിലും അപ്പോഴേക്കും അവസാന ശ്വാസവും നിലച്ചിരുന്നു.

ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച ബന്ധുക്കളെത്തിയതിന് ശേഷം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും.

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കത്തിനിടെ അവധി ദിവസമായ ശനിയാഴ്ച സുഹൃത്തിന്റെ വീട്ടില്‍ ഒത്തുകൂടിയതായിരുന്നു ബിനീഷും സഹപ്രവര്‍ത്തകരും. സഹപ്രവര്‍ത്തകന്റെ ആകസ്മിക മരണം അധ്യാപകര്‍ക്കും കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കും ഇനിയും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് പ്രിന്‍സിപ്പാള്‍ നവാസും മറ്റു അധ്യാപകരും നിരവധി വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും ആശുപത്രിയിലെത്തിയിരുന്നു. പലരും വിങ്ങലോടെയാണ് മൃതദേഹം ഒരുനോക്ക് കണ്ടു മടങ്ങിയത്.

സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഏറ്റവും പ്രിയപ്പെട്ട അധ്യാപകനായിരുന്നു ബിനീഷ്. കാസര്‍കോടിനെ ഏറെ സ്‌നേഹിച്ചിരുന്ന ബിനീഷ് ഇവിടെ നിന്നു തന്നെ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കാനുള്ള മോഹത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ വിതുമ്പലോടെ ഓര്‍ക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


ബിനീഷിനെ മരണം തട്ടിയെടുത്തത് വിവാഹത്തിനുള്ള ഒരുക്കത്തിനിടെ

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia