city-gold-ad-for-blogger

കൃഷ്ണ പ്രസാദിനെ പിടികൂടാന്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ സഹായം തേടി

കൃഷ്ണ പ്രസാദിനെ പിടികൂടാന്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ സഹായം തേടി
Krishna Prasad
കാഞ്ഞങ്ങാട്: അജ്മാന്‍ രാജകുടുംബാംഗം അടക്കമുള്ള നിരവധി പ്രമുഖരെ പറ്റിച്ച് യുഎഇയില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ കാഞ്ഞങ്ങാട് കൊളവയല്‍ ഇട്ടമ്മല്‍ സ്വദേശിയെന്ന് പറയപ്പെടുന്ന കൃഷ്ണ പ്രസാദിനെ കണ്ടെത്താന്‍ യുഎഇ ഗവണ്‍മെന്റ് ഇന്ത്യന്‍ സര്‍ക്കാറിന്റെ സഹായം തേടി. ഇയാളുടെ കാസര്‍കോട് ജില്ലയിലെ വിലാസവും വിവരങ്ങളും വ്യാജമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യു എ ഇ അധികൃതര്‍ ഇന്ത്യാ ഗവണ്‍മെന്റിനെ നേരിട്ട് സമീപിച്ചത്.

ഷാര്‍ജയില്‍ സെയില്‍സ് മാനേജരായി കൃഷ്ണപ്രസാദ് ജോലി ചെയ്തിരുന്ന അല്‍ജസീറ ഡീസല്‍ ട്രേഡിംഗ് കമ്പനിയോട് സാദൃശ്യമുള്ള മറ്റൊരു വ്യാജ കമ്പനി രജിസ്റ്റര്‍ ചെയ്ത് അല്‍ജസീറയുടെ പേരില്‍ കോടികളുടെ ഇടപാട് നടത്തിയാണ് കൃഷ്ണപ്രസാദ് മുങ്ങിയത്. അജാനൂര്‍ കൊളവയല്‍ ഇട്ടമ്മലിലെ പത്തുകണ്ടം ചെല്ലപ്പന്റെയും വിജയമ്മയുടെയും മകനാണ്. കൃഷ്ണകുമാറെന്നാണ് പാസ്‌പോര്‍ട്ടിലെ വിലാസം. പക്ഷെ ഇതൊക്കെ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വഞ്ചനക്ക് ഇരയായ അജ്മാനിലെ പ്രമുഖ വ്യവസായിയുടെ കമ്പനി ഷാര്‍ജയിലെ യുനൈറ്റഡ് അഡ്വക്കേറ്റ്‌സ് മുഖേന നല്‍കിയ കേസില്‍ ഇയാളെ കോടതി മൂന്ന് വര്‍ഷം തടവിന് വിധിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കി കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫിസ് മുഖേന പാസ്‌പോര്‍ട്ട് സമ്പാദിച്ച് തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുഖേന പാസ്‌പോര്‍ട്ട് ഓഫിസിലേക്കും ഇന്ത്യയിലെ രാജ്യസുരക്ഷാ വിഭാഗത്തിലും ഉന്നതാധികാരികള്‍ക്കും കോടതി വിധിയുടെ പകര്‍പ്പ് അടക്കം കൈമാറിയിട്ടുണ്ടെന്ന് യുനൈറ്റഡ് അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി പറഞ്ഞു. 2010 ജൂലൈയിലാണ് യു.എ.ഇ പൗരന്റെ കമ്പനിയില്‍ കൃഷ്ണപ്രസാദ് എന്ന പേരില്‍ ഇയാള്‍ സെയില്‍സ് മാനേജര്‍ ആയി ജോലിയില്‍ പ്രവേശിച്ചത്.

പിന്നീട് ഈ കമ്പനിയുടെ പേരിനോട് സാമ്യമുള്ള അല്‍ ജസീറ ഫ്യുവല്‍ ഫ്രീസോണ്‍ എന്ന സ്ഥാപനം ഹംരിയ ഫ്രീസോണില്‍ ഇയാള്‍ തുടങ്ങുകയായിരുന്നു. സ്വദേശിയുടെ കമ്പനി മാര്‍ക്കറ്റില്‍ അറിയപ്പെടുന്ന സ്ഥാപനമായതിനാല്‍ അതാണെന്ന് തെറ്റിദ്ധരിച്ച് 'കൃഷ്ണപ്രസാദി'ന്റെ കമ്പനിക്ക് ലക്ഷക്കണക്കിന് ദിര്‍ഹമിന്റെ ഡീസല്‍ കടമായി നല്‍കാന്‍ ഇടപാടുകാര്‍ തയാറായി. ഇത് മുതലെടുത്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. യഥാര്‍ത്ഥ കമ്പനിയുടെ ബിസിനസ് സ്വന്തം കമ്പനിക്ക് മറിച്ചുനല്‍കി കഴിയുന്നത്ര പണം കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. ജോലി ചെയ്യുന്ന കമ്പനിയുടെ വിശ്വാസം പിടിച്ചുപറ്റാന്‍ കഴിഞ്ഞതിനാല്‍ വിവിധ ഡീസല്‍ കമ്പനിക്കാര്‍ക്ക് ചെക്ക് നല്‍കി 16,92,000 ദിര്‍ഹമിന്റെ (രണ്ടര കോടിയോളം രൂപ) ഡീസല്‍ വാങ്ങി മറിച്ചുവില്‍ക്കുകയായിരുന്നു.

ഗള്‍ഫില്‍ വ്യാജ കമ്പനിയുണ്ടാക്കി യുവാവ് കോടികള്‍ തട്ടി

Keywords: Youth, Fake passport, Cheating, Kanhangad, Kasaragod, Gulf

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia