Fraud | 'വാട്സ് ആപിലൂടെ ലിങ്ക് അയച്ചുകൊടുത്ത് തട്ടിപ്പ്! യുവതിക്ക് നഷ്ടമായത് 51 ലക്ഷം രൂപ'; കാസർകോട്ടെ യുവാവ് റിമാൻഡിൽ

● കബളിപ്പിച്ചത് ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ
● തട്ടിപ്പ് നടന്നത് 2024 ഏപ്രിൽ, മെയ് മാസങ്ങളിലാണ്.
● പണം അയൽ സംസ്ഥാനങ്ങളിലെ അകൗണ്ടുകളിലേക്ക് മാറ്റി.
● ചേവായൂർ പൊലീസാണ് കേസ് അന്വേഷിച്ചത്.
കോഴിക്കോട്: (KasargodVartha) ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ കോഴിക്കോട്ടുകാരിക്ക് 51 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ട കേസിൽ കാസർകോട് സ്വദേശിയായ യുവാവിനെ റിമാൻഡ് ചെയ്‌തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് അൻതാശ് (25) ആണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. മുണ്ടിക്കൽ താഴം സ്വദേശിനിയായ യുവതിയുടെ വാട്സ്ആപ് നമ്പറിലേക്ക് ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ വ്യാജ ലിങ്ക് അയച്ചുകൊടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
ഓൺലൈൻ ആപ്ലികേഷനിലൂടെയുള്ള ട്രേഡിങ് വിശ്വസിപ്പിച്ച് 2024 ഏപ്രിൽ, മെയ് മാസങ്ങളിലായി 51,48,100 രൂപയാണ് അൻതാഷ് യുവതിയിൽ നിന്ന് തട്ടിയെടുത്തതെന്ന് പരാതിയിൽ പറയുന്നു. ഈ തുക അയൽ സംസ്ഥാനങ്ങളിലെ ഒൻപത് ബാങ്ക് അകൗണ്ടുകളിലേക്ക് മാറ്റിയ ശേഷം, അവിടെ നിന്ന് സ്വന്തം അകൗണ്ടിലേക്ക് മാറ്റുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി.
തട്ടിയെടുത്ത പണം വിവിധ അകൗണ്ടുകളിലേക്ക് മാറ്റിയ ശേഷം കാസർകോട് ടൗണിലെ ഫെഡറൽ ബാങ്കിന്റെ ശാഖയിൽ നിന്ന് ചെക് ഉപയോഗിച്ച് ഒമ്പത് ലക്ഷത്തോളം രൂപ അൻതാഷ് പിൻവലിച്ചു. യുവതിയുടെ പരാതിയെ തുടർന്ന് കോഴിക്കോട് സൈബർ സെല്ലിന്റെ സഹായത്തോടെ ചേവായൂർ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.
ചേവായൂർ ഇൻസ്‌പെക്ടർ എസ് സജീവ്, എസ് ഐ അബ്ദുറഹിമാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രശോഭ്, അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അജ്ഞാത ലിങ്കുകളിൽ ക്ലിക് ചെയ്യാതിരിക്കാനും, ഓൺലൈൻ പണമിടപാടുകളിൽ ശ്രദ്ധ ചെലുത്താനും പൊലീസ് നിർദേശിച്ചു.
ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് എല്ലാവരും ജാഗ്രത പാലിക്കാൻ ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
A woman in Kozhikode lost over ₹51 lakh in an online trading scam via WhatsApp. A youth from Kasaragod has been remanded in connection with the case.
#CyberCrime #OnlineFraud #WhatsAppScam #FinancialFraud #KeralaPolice #CyberSecurity