Illegal Fishing | അനധികൃത മീൻപിടുത്തം: 2 കർണാടക ബോട്ടുകൾ പിടിയിൽ; ഈ സാമ്പത്തിക വർഷം ഇതുവരെ പിഴയായി ഈടാക്കിയത് 68 ലക്ഷം രൂപ

● രാത്രികാല പട്രോളിംഗിലാണ് ബോട്ടുകൾ പിടിയിലായത്.
● കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി.
● ഇരു ബോട്ടുകളിൽ നിന്നും അഞ്ച് ലക്ഷം രൂപ പിഴ ഈടാക്കി.
കാസർകോട്: (KasargodVartha) അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ട് കർണാടക ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി. ഇരു ബോട്ടുകളിൽ നിന്നും അഞ്ച് ലക്ഷം രൂപ പിഴ ഈടാക്കിയതായി അധികൃതർ അറിയിച്ചു. ഫിഷറീസ് വകുപ്പ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെൻ്റ് എന്നിവർ സംയുക്തമായി നടത്തിയ രാത്രികാല പട്രോളിംഗിലാണ് ബോട്ടുകൾ പിടിയിലായത്.
ശനിയാഴ്ച രാത്രി തൈക്കടപ്പുറം തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ തീരത്തോട് ചേർന്ന് രാത്രികാല ട്രോളിംഗ് നടത്തിയതിനാണ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം ഇരു ബോട്ടുകൾക്കുമെതിരെ നടപടി എടുത്തത്. കർണാടകയിൽ നിന്നുള്ള ഇഹാൻ, ഹഫ്‌സിയ എന്നീ ബോട്ട് ഉടമകൾക്കെതിരെയാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ എ ലബീബ് പിഴ വിധിച്ചത്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ തസ്നിമ ബീഗത്തിൻ്റെ നിർദേശ പ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കുമാരി അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്. മറൈൻ എൻഫോഴ്‌സ്‌മെൻ്റ് വിംഗിലെ അർജുൻ തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സിപിഒ രതീഷ് ബേക്കൽ, രഞ്ജിത്ത്, കുമ്പള കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സിപിഒ സുമേഷ്, സീ റെസ്ക്യു ഗാർഡ്മാരായ മനു, അജീഷ് കുമാർ, ഹാർബർ റെസ്ക്യു ഗാർഡ്മാരായ ജോൺ, അക്ബർ അലി, സ്രാങ്ക് സതീശൻ, എഞ്ചിൻ ഡ്രൈവർ കണ്ണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
നിയമലംഘനം നടത്തി കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് എതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് കാസർകോട് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ ജില്ലയിൽ അനധികൃത മത്സ്യബന്ധനത്തിന് എതിരെ 68 ലക്ഷം രൂപ പിഴ ഈടാക്കിയതായും അധികൃതർ വ്യക്തമാക്കി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Two Karnataka boats engaged in illegal fishing were seized and fined ₹5 lakh. This year, ₹68 lakh in fines have been collected for illegal fishing.
#IllegalFishing #KarnatakaBoats #Kasaragod #Fines #FishingRules #MarinePatrol