കുമ്പള റെയിൽവേ സ്റ്റേഷൻ ഇ ഗ്രേഡ് കാറ്റഗറിയിൽ പെടുന്ന സ്റ്റേഷനാണ്. അതുകൊണ്ട് തന്നെ വികസനത്തിൽ പരിഗണിക്കേണ്ട സ്റ്റേഷനുമാണ്. വികസനം നേടിയെടുക്കാൻ ശക്തമായ ഒരു ജനകീയ കൂട്ടായ്മയും, നേതൃത്വവും കുമ്പളയിൽ ഇല്ലാതെ പോയതാണ് ഇങ്ങനെയൊരു അവഗണന സ്റ്റേഷൻ നേരിടുന്നതെന്ന് യാത്രക്കാർ പറയുന്നു.
40 ഏകറിൽ വ്യാപിച്ചുകിടക്കുന്നതാണ് കുമ്പള റെയിൽവേ സ്റ്റേഷൻ. അരലക്ഷം യാത്രക്കാർ പ്രതിമാസം കുമ്പള സ്റ്റേഷനെ ആശ്രയിക്കുന്നുവെന്നാണ് കണക്കുകൾ. മംഗ്ളൂറിലേക്ക് അടക്കം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികൾ, വ്യാപാര ആവശ്യങ്ങൾക്കായി പോകുന്ന വ്യാപാരികൾ, മെഡികൽ കോളജ് അടക്കമുള്ള സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് പോകുന്ന നൂറുകണക്കിന് രോഗികൾ, വിവിധയിടങ്ങളിൽ ജോലി ചെയ്യുന്നവർ ഇവരൊക്കെ ആശ്രയിക്കുന്നത് കുമ്പള സ്റ്റേഷനെയാണ്.
പ്ലാറ്റ് ഫോമിന് മേൽക്കൂര ഇല്ലാത്തത് അടക്കമുള്ള അടിസ്ഥാന വികസനത്തിലും സ്റ്റേഷൻ അവഗണന നേരിടുന്നു. ഇതുമൂലം മഴയത്തും വെയിലത്തും സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ ഏറെ ദുരിതം നേരിടുന്നു. നിലവിൽ ചുരുക്കം ചില ട്രെയിനുകൾക്ക് മാത്രമാണ് കുമ്പളയിൽ സ്റ്റോപ് ഉള്ളത്. പരശുറാം, മാവേലി, ബെംഗ്ളുറു, യശ്വന്ത്പൂർ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന് പാസൻജേർസ് അസോസിയേഷനും, വ്യാപാരികളും, സന്നദ്ധസംഘടനകളും നിരന്തരമായി ആവശ്യപ്പെട്ട് വരുന്നതുമാണ്. ദേശീയപാതയോട് ചേർന്നുള്ള സ്റ്റേഷൻ കൂടിയായതിനാൽ സ്റ്റേഷനിലേക്ക് എത്തിപ്പെടാൻ സൗകര്യപ്രദമാണ് എന്ന അനുകൂല ഘടകവും കുമ്പളയ്ക്കുണ്ടെങ്കിലും അതിനൊത്ത ട്രെയിനുകൾ ഇല്ലാത്തത് നിരാശയാണ് സമ്മാനിക്കുന്നത്.
കുമ്പള റെയിൽവേ സ്റ്റേഷന്റെ സമഗ്രമായ വികസന രൂപരേഖ തയ്യാറാക്കി മൊഗ്രാൽ ദേശീയവേദി രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് നിവേദനം സമർപിച്ചിരുന്നുവെങ്കിലും ഒന്നുപോലും പരിഗണിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. കേരളത്തിന് കേന്ദ്ര റെയിൽവേ മന്ത്രാലയം ഓണസമ്മാനമായി അനുവദിച്ച രണ്ടാമത് വന്ദേഭാരത് ട്രെയിനിന് കുമ്പളയിൽ സ്റ്റോപ് അനുവദിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുമെന്ന് ദേശീയവേദി പ്രസിഡണ്ട് വിജയകുമാർ, സെക്രടറി റിയാസ് കരീം, ട്രഷറർ എച് എം കരീം എന്നിവർ അറിയിച്ചു.
Keywords: News, Kumbala, Kasaragod, Kerala, Railway, Train, Kumbla Railway Station, Negligence to Kumbla Railway Station.
< !- START disable copy paste -->