Eloped | '4 കുട്ടികളുടെ മാതാവായ യുവതി യുവാവിനൊപ്പം ഒളിച്ചോടി': കസ്റ്റഡിയിലെടുത്ത് പൊലീസ്; ലവ് ജിഹാദ് ആരോപിച്ച് വിവാദം; ശ്രീരാമസേനയുടെ മുന്നറിയിപ്പ്
മംഗ്ളുറു: (www.kasargodvartha.com) നാലു കുട്ടികളുടെ മാതാവായ ഹിന്ദു യുവതി മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ലവ് ജിഹാദ് ആരോപണവുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തുവന്നതോടെ കർണാടകയിൽ സംഭവം വിവാദമായി മാറി. യുവാവിനെയും യുവതിയെയും മകളെയും പൊലീസ് കസ്റ്റഡയിലെടുത്തതായും ഇവരെ ചോദ്യം ചെയ്തുവരുന്നതായും അന്വേഷണം നടക്കുകയാണെന്നും ഗദഗ് പൊലീസ് സൂപ്രണ്ട് ബാബാ സാഹേബ നേമ ഗൗഡ പറഞ്ഞു.
തൻറെ ഭാര്യ ഹേമവതി തന്നെ ഉപേക്ഷിച്ച് മഖ്ബൂൽ എന്നയാളെ വിവാഹം കഴിച്ചുവെന്ന് ആരോപിച്ച് സ്വർണപ്പണിക്കാരനായ ഗദഗ് നിവാസി പ്രകാശ് ഗുജറാതി എന്നയാൾ രംഗത്ത് വന്നതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്. സംഭവത്തെ ലവ് ജിഹാദ് എന്ന് വിശേഷിപ്പിച്ച പ്രകാശ്, ഭാര്യയുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ മഖ്ബൂലിന്റെ വീട്ടുകാർ അതിന് അനുവദിച്ചില്ലെന്നും ഭീഷണിപ്പെടുത്തിയെന്നും തന്റെ ഭാര്യ ഇസ്ലാം മതം സ്വീകരിച്ചുവെന്നും മകളെയും ഒപ്പം കൂട്ടിക്കൊണ്ടുപോയെന്നും പറഞ്ഞു.
'ഗോവയിൽ വച്ചാണ് മഖ്ബൂൽ തന്റെ കുടുംബവുമായി പരിചയത്തിലായത്. മഖ്ബൂൽ കർണാടകക്കാരനായതിനാൽ, അയാളുമായി ചങ്ങാത്തത്തിലായി. അടുത്ത് ഒരു വീട് വാടകയ്‌ക്കെടുത്തു. കുറച്ച് സമയത്തിന് ശേഷം മഖ്ബൂൽ തന്റെ ഭാര്യയുമായി സൗഹൃദം സ്ഥാപിക്കുകയും അവളെ അജ്മീർ ദർഗയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. തുടർന്ന് മുസ്ലിമാക്കി വിവാഹം കഴിച്ചു.
തന്റെ കുടുംബത്തെ തകർക്കരുതെന്നും ഭാര്യയെ തന്റെ അടുത്തേക്ക് തിരികെ വരാൻ അനുവദിക്കണമെന്നും മഖ്ബൂലിനോട് അഭ്യർഥിച്ചു. ഗദഗിൽ തിരിച്ചെത്തി കുടുംബത്തോടൊപ്പം താമസം തുടങ്ങി. എന്നിരുന്നാലും, കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭാര്യയെ വീണ്ടും കാണാതാവുകയും മഖ്ബൂലിനൊപ്പം വീണ്ടും കാണുകയും ചെയ്തു', പ്രകാശ് കൂട്ടിച്ചേർത്തു. അതിനിടെ യുവതിയെ ഭർത്താവിന്റെയും മക്കളുടെയും അടുത്തേക്ക് തിരികെ അയക്കണമെന്നും ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ശ്രീരാമസേന മുന്നറിയിപ്പ് നൽകി.
Keywords: News, National, Top-Headlines, Police, Children, Woman, eloped, custody, Mangalore, 'Love jihad' involving elopement by mother of four: Accused taken into custody.