NH DPR | ദേശീയപാത വികസനം പൂർത്തിയായാൽ ദുരിതപാതയാകുമോ! സർവീസ് റോഡിലേക്ക് എൻട്രി, എക്‌സിറ്റ് പോയിന്റുകൾ എവിടെയെന്ന് വ്യക്തമല്ല; ബസ് നിർത്തുന്നതിലും അവ്യക്തത; ഡിപിആറിൽ വിശദ വിവരങ്ങളില്ലെന്ന് പരാതി
കാസർകോട്: (www.kasargodvartha.com) ദേശീയപാത വികസനം പലയിടങ്ങളിലും ജനങ്ങൾക്ക് ദുരിതമാകുന്നുവെന്ന വ്യാപക പരാതികൾക്കിടെ വിശദമായ പദ്ധതിരേഖ (DPR) യിലും അവ്യക്തതകളെന്ന ആരോപണം ഉയരുന്നു. ഏതൊക്കെ സ്ഥലങ്ങളിലാണ് കാരേജ് വേയിൽ നിന്ന് സർവീസ് റോഡിലേക്ക് എൻട്രി, എക്‌സിറ്റ് പോയിന്റുകൾ ഉള്ളതെന്ന് ഡിപിആറിൽ പറയുന്നില്ല. റോഡ് നിർമാണ പ്രവൃത്തികൾ ബഹുദൂരം മുന്നേറിയിട്ടും ഇതാണ് അവസ്ഥയെന്നതാണ് പ്രധാന കാര്യം.
ബസുകളിൽ യാത്ര ചെയ്യുന്നവരും പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരും. സർവീസ് റോഡിൽ ബസുകൾ നിർത്താൻ ബസ് ബേയ്ക്ക് (Bus bay) സ്ഥലമില്ലെന്നാണ് ആക്ഷേപം. ഇടുങ്ങിയ സർവീസ് റോഡിൽ തന്നെ ബസുകൾ നിർത്തേണ്ടി വരുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ പിറകിലുള്ള വാഹനങ്ങൾക്കും ബസ് കയറുന്നവർക്കും ഒരുപോലെ ബുദ്ധിമുട്ടേണ്ടി വരും. കൂടാതെ, ബസ് സ്റ്റോപുകൾ എവിടെയൊക്കെ എന്നും ഇനിയും ധാരണയായിട്ടില്ല.
നിലവിലുള്ള സാഹചര്യത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നടപ്പാതയ്ക്ക് മുകളിൽ സ്ഥാപിക്കാനേ സ്ഥലമുള്ളൂ. അത് തന്നെ എവിടെയൊക്കെ എന്ന് അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നാണ് വസ്തുത. നിലവിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുള്ള സ്ഥലത്ത്, ദേശീയപാത നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ അവിടെ ഉണ്ടായിക്കൊള്ളണമില്ലെന്നാണ് വ്യക്തമാകുന്നത്. കൂടാതെ ചില സ്ഥലങ്ങളിൽ പടിഞ്ഞാറ് വശത്ത് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉണ്ടാവുമെങ്കിലും കിഴക്ക് വശത്ത് ഇല്ലാതിരിക്കാനും സാധ്യതയുണ്ട്.
ദേശീയപാത പോലുള്ള പ്രധാന നിർമാണ പ്രവൃത്തി നടക്കുമ്പോൾ ജനങ്ങളുമായോ ജനപ്രതിനിധികളുമായോ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഇതുകൊണ്ടാണ് പല സ്ഥലങ്ങളിലും റോഡ് മുറിച്ച് കടക്കുന്നതിന് അടിപ്പാതകൾക്കും മേൽപാലങ്ങൾക്കും വേണ്ടി പ്രക്ഷോഭങ്ങൾ നടക്കുന്നത്. പലയിടത്തും വഴിയടഞ്ഞു പോവുന്ന സ്ഥിതിയാണുള്ളത്. കൂറ്റൻ സംരക്ഷണ ഭിത്തി കെട്ടി മണ്ണിട്ടുയർത്തിയത് വിദ്യാർഥികൾ അടക്കമുള്ളവർക്ക് ദുരിതമാകുന്നുമുണ്ട്. അതേസമയം തന്നെ ഡിപിആർ ജനപ്രതിനിധികൾക്കുപോലും നൽകിയിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
Keywords: Complaint about lack of details in NH DPR, Kerala,Kasaragod,news,Top-Headlines,National highway,Complaint,Road,Bus,Travel,Tragedy,Vehicles, Danger.