കൊച്ചി: (www.kasargodvartha.com) ഇന്‍ഡ്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് കാണാനെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരിക്കുന്നത്. ടെറിടോറിയല്‍ ആര്‍മി ഓനററി ലഫ്റ്റനന്റ് കേനല്‍ പദവിയുള്ള നടന്‍ മോഹന്‍ ലാലിനൊപ്പം നടനും സംവിധായകനുമായ മേജര്‍ രവിയും സന്ദര്‍ശിച്ചു.
നാവികസേനയും കൊച്ചിന്‍ കപ്പല്‍ശാലയും സംയുക്തമായി ഐഎന്‍എസ് വിക്രാന്തിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചിരുന്നു. തുടര്‍ന്നായിരുന്നു സന്ദര്‍ശനം. കപ്പലിന്റെ നിര്‍മാണ പങ്കാളികളായ ഷിപ് യാർഡ് ഉദ്യോഗസ്ഥരെയും കപ്പലിന്റെ കമാന്‍ഡിങ് ഓഫിസര്‍ കമഡോര്‍ വിദ്യാധര്‍ ഹാര്‍കെ ഉള്‍പെടെയുള്ള നാവികരോടും ഇരുവരും ആശയവിനിമയം നടത്തി.
വിമാനവാഹിനിയുടെ പ്രത്യേകതകളും സജ്ജീകരണങ്ങളും ഇരുവരും വിശദമായി ചോദിച്ചറിഞ്ഞു. നാവികസേനയും കൊച്ചിന്‍ കപ്പല്‍ശാലയും മോഹന്‍ലാലിന് ഉപഹാരവും സമ്മാനിച്ചു. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണം പൂര്‍ത്തിയായ വിമാനവാഹിനി കപ്പല്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി നാവികസേനയ്ക്കു കൈമാറിയിരുന്നു.
ഇന്‍ഡ്യ ഇന്നോളം നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പടക്കപ്പലാണിത്. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തിന് തൊട്ടുള്ള ഏതെങ്കിലും ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് രാജ്യത്തിന് സമര്‍പ്പിക്കുന്നതോടെ നാവികസേനയുടെ രേഖകളില്‍ ഐഎസി1 എന്നറിയപ്പെട്ടിരുന്ന വിമാനവാഹിനി ഔദ്യോഗികമായി ഐഎന്‍എസ് വിക്രാന്ത് ആകും.
ഇതോടെ തദ്ദേശീയമായി വിമാനവാഹിനി കപ്പല്‍ രൂപകല്‍പന ചെയ്തു നിര്‍മിക്കാന്‍ ശേഷിയുള്ള, ലോകത്തെ ആറാമത്തെ രാജ്യം എന്ന അഭിമാന നേട്ടത്തിലേക്ക് ഇന്‍ഡ്യയെത്തും. വിമാനവാഹിനി നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ കപ്പല്‍ശാലയെന്ന നേട്ടത്തിലേക്ക് കൊച്ചിയുടെ സ്വന്തം ഷിപ് യാർഡും പേര് ചേര്‍ക്കും.
അതേസമയം, വിക്രാന്ത് സന്ദര്‍ശിക്കാന്‍ സാധിച്ചത് അഭിമാനമെന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കമാന്‍ഡിംഗ് ഓഫീസര്‍, കമോഡോര്‍ വിദ്യാധര്‍ ഹര്‍കെ, VSM, കൊച്ചിന്‍ ഷിപ് യാർഡ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. മധു നായര്‍ എന്നിവര്‍ നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന് നന്ദി അറിയിക്കുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.