Arrested with MDMA | എംഡിഎംഎയുമായി യുവതിയടക്കം 5 പേർ ലോഡ്‌ജ് മുറിയിൽ നിന്നും പിടിയിൽ; ആഡംബര വാഹനങ്ങളും പെൻ ഡ്രൈവും കസ്റ്റഡിയിലെടുത്തു
പത്തനംതിട്ട: (www.kasargodvartha.com ) നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി ഉൾപെടെ അഞ്ച് പേർ പിടിയിൽ. കൊല്ലം സ്വദേശിനി ശാഹിന, പത്തനംതിട്ട ജില്ലയിലെ രാഹുല്‍, ആര്യന്‍, വിധു കൃഷ്ണന്‍, സജിന്‍ എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് പന്തളത്ത് നിന്നാണ് ഇവരെ പിടികൂടിയത്. തിരുവനന്തപുരം റേൻജിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണ് ഇതെന്ന് പൊലീസ് പറഞ്ഞു.
'പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപമുള്ള ലോഡ്ജിൽ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇവരെ 154 ഗ്രാം എംഡിഎംഎയുമായി കസ്റ്റഡിയിലെടുത്തത്. ഇതിന് ആകെ ആകെ 15 ലക്ഷം രൂപ വിലവരുമെന്ന് കണക്കാക്കുന്നു. ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന് ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്ന്, ഡാൻസാഫ് സംഘം ഇവരുടെ നീക്കങ്ങൾ മൂന്ന് മാസത്തോളമായി നിരീക്ഷിച്ചുവരികയായിരുന്നു.
ഡാൻസാഫ് ടീമിന്റെ നിരന്തരനിരീക്ഷണത്തിൽ പ്രതികളുടെ സാന്നിധ്യം ഉറപ്പാക്കിയശേഷം ലോഡ്ജ് വളഞ്ഞ് പൊലീസ് ഇവരെ കീഴടക്കുകയാണുണ്ടായത്. നാല് ഗ്രാം ഒരാളുടെ കയ്യിൽ നിന്നും, ബാക്കിയുള്ളത് ബാഗിലും മറ്റുള്ളവരുടെ കൈവശത്തു നിന്നുമാണ് കണ്ടെടുത്തത്. തുടർന്ന്, അടൂർ തഹസീൽദാർ, എക്സൈസ് സംഘം എന്നിവർ സ്ഥലത്തെത്തി എംഡിഎംഎ എന്ന് സ്ഥിരീകരിച്ചു. പ്രതികളിൽ നിന്നും ഒമ്പത് മൊബൈൽ ഫോണുകളും, ഇവർ ഉപയോഗിച്ചുവന്ന രണ്ട് ആഡംബര കാറുകളും ഒരു ബൈകും പെൻ ഡ്രൈവും പിടിച്ചെടുക്കുകയും ചെയ്തു. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്', പൊലീസ് അറിയിച്ചു.
ജില്ലാ നർകോടിക് സെൽ ഡി വൈ എസ് പിയും ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറുമായ കെ എ വിദ്യാധരന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘത്തിലെ അംഗങ്ങളായ എസ് ഐ അജി സാമൂവൽ, എ എസ് ഐ അജികുമാർ, സി പി ഓമാരായ മിഥുൻ ജോസ്, ശ്രീരാജ്, അഖിൽ, ബിനു, സുജിത്, വനിതാ പൊലീസ് ഇൻസ്‌പെക്ടർ ലീലാമ്മ, പന്തളം എസ് ഐമാരായ ശ്രീജിത്, നജീബ്, സിപിഓമാരായ അൻവർ ശാ, രാജേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പന്തളം പൊലീസ് ഇൻസ്‌പെക്ടർ പി ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കാൻ നിർദേശം നൽകിയതായും ഇത്തരം നടപടികൾ തുടരുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
Keywords: 5 persons, including woman, arrested with MDMA, Kerala, Pathanamthitta, News, Top-Headlines, MDMA, Police, Custody, Arrested.
< !- START disable copy paste -->