School authority | 'ചെരുപ്പടക്കം ചില കടകളിൽ നിന്നുമാത്രം വാങ്ങാൻ നിർദേശം'; വെള്ളരിക്കുണ്ടിലെ സ്കൂൾ അധികൃതരുടെ നടപടി വിവാദമായി; കത്ത് നൽകി വ്യാപാരികൾ
Jun 17, 2022, 16:08 IST
/ സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com) വെള്ളരിക്കുണ്ടിലെ പ്രമുഖ മാനജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളോട് ചില വ്യാപാര സ്ഥാപങ്ങളിൽ നിന്നുമാത്രം ചെരുപ്പും ബാഗും കുടയും വാങ്ങാൻ അധ്യാപകർ ഉൾപെടെയുള്ളവർ നിർദേശം നൽകിയ നടപടി വിവാദമായി. ഇതോടെ സങ്കട ഹർജിയുമായി ഒരു പറ്റം വ്യാപാരികൾ വ്യാപാരി നേതാക്കളുടെ മുന്നിലെത്തി. ഈ അധ്യയന വർഷം ആരംഭിച്ചതിന് പിന്നാലെയാണ് വെള്ളരിക്കുണ്ടിലെ വ്യാപാരികളിൽ ചിലർ സ്കൂൾ അധികൃതരുടെ നടപടിക്കെതിരെ പ്രതികരിക്കാൻ രംഗത്ത് ഇറങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
സ്‌കൂളുമായി അടുപ്പമുള്ള വ്യാപാര സ്ഥാപന ഉടകളാണ് കുട്ടികളെ ഉപയോഗിച്ച് കച്ചവടം കൊഴുപ്പിക്കാൻ തയ്യാറാവുന്നതെന്നാണ് ആരോപണം. സ്‌കൂൾ യൂനിഫോമിനോട് യോജിക്കുന്ന ചെരുപ്പും ബാഗും ഈ കടകളിൽ മാത്രമേ ലഭിക്കുകയുള്ളൂവെന്നും അതിനാൽ കുട്ടികളെയും കൂട്ടി രക്ഷിതാക്കൾ പ്രസ്തുത കടകളിൽ ചെന്ന് ആവശ്യമായവ ബുക് ചെയ്യണമെന്നും കാണിച്ച വാട്സ്ആപ് സന്ദേശമാണ് സ്കൂളിൽ നിന്നും നൽകിയിരിക്കുന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു. എന്നാൽ ഈ സന്ദേശം സ്കൂൾ മാനജ്മെന്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യാപാരികൾക്കും അമർഷത്തിനിടയാക്കി.
സ്കൂൾ മാനജ്മെന്റ് കാണിച്ച വിവേചനം ചുണ്ടി കാണിച്ചുകൊണ്ട് വെള്ളരിക്കുണ്ടിലെ വ്യാപാരികൾ വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് നൽകിയ കത്ത് ഇങ്ങനെയാണ്:
'ഞങ്ങൾ വെള്ളരിക്കുണ്ടിൽ വർഷങ്ങളായി പാദരക്ഷകളും, മറ്റ് സ്കൂൾ അനുബന്ധ സാമഗ്രികളും കച്ചവടം നടത്തുന്നവരാണ്. എല്ലാവരും നല്ല ഐക്യത്തിലും സൗഹാർദത്തിലും പരസ്പരം ബന്ധം പുലർത്തി പോകുന്നവരുമാണ്. ഒരു പ്രധാനപ്പെട്ട വിഷയം ബഹുമാനപ്പെട്ട വ്യാപാരി നേതാക്കളുടെ ശ്രദ്ധയിൽ പെടുത്താനും അതിനു യുക്തമായ പരിഹാരം കാണുന്നതിനും വേണ്ടിയിട്ടാണ് ഈ അപേക്ഷ സമർപിക്കുന്നത്. വെള്ളരിക്കുണ്ടിലെ പ്രധാനപെട്ട സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഈ അധ്യയന വർഷം ഒരു കുറിപ്പ് (മൊബൈൽ ടെക്സ്റ്റ് മെസേജ്) നൽകിയതായി അറിയാൻ കഴിഞ്ഞു. അതായത് അവിടെ അവിടെ പഠിക്കുന്ന കുട്ടികൾക്ക് ആവശ്യമായ ചെരുപ്പുകളും മറ്റ് അനുബന്ധ സാധനങ്ങളും വെള്ളരിക്കുണ്ടിലെ ഒരു കടയുടെ മാത്രം പേര് നൽകി അവിടെനിന്നു വാങ്ങണമെന്ന മെസേജ്.
വെള്ളരിക്കുണ്ടിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഏറ്റവും നല്ല സ്കൂൾ മാനജ് മെന്റിന്റെ ഭാഗത്തുനിന്നും ഇങ്ങനെയൊരു മെസേജ് രക്ഷിതാക്കൾക്ക് കൈമാറിയത് തീർത്തും പ്രതിഷേധാർഹമാണ്. വെള്ളരിക്കുണ്ടിൽ വർഷങ്ങളായി കച്ചവടം നടത്തുന്ന ഞങ്ങളും ചെരുപ്പും മറ്റ് സാമഗ്രികളും കച്ചവടം നടത്തുന്നവരാണ്, കഴിഞ്ഞ രണ്ടുവർഷം കോവിഡ് എന്ന മഹാമാരിമൂലം സ്കൂൾ സാമഗ്രികളുടെ കച്ചവടം നടന്നില്ലല്ലോ.
ഈ വർഷമാകട്ടെ ഇങ്ങനെയുള്ള മെസേജുകൾ നൽകിയത് മൂലം ഞങ്ങൾക്ക് ഈ വർഷത്തെ സ്കൂൾ സീസൺ കച്ചവടത്തിൽ ഗണ്യമായ ഇടിവാണ് സംഭവിച്ചിട്ടുള്ളത്, ആയതിനാൽ ബഹുമാനപ്പെട്ട വ്യാപാരി വ്യവസായി വെള്ളരിക്കുണ്ട് യൂനിറ്റ് കമിറ്റി ഈ കാര്യങ്ങൾ പഠിച്ചുകൊണ്ട് ഭാവിയിലെങ്കിലും ഇതുപോലുള്ള കച്ചവടക്കാരെ വേർതിരിച്ചു കണ്ടുകൊണ്ടുള്ള ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകളുമായി സംസാരിച്ചുകൊണ്ട് സ്കൂൾ സീസൺ കച്ചവടം എല്ലാ കടക്കാർക്കും കിട്ടത്തക്കവിധത്തിലുള്ള സംവിധാനമൊരുക്കാൻ വേണ്ടത് ചെയ്യണമെന്ന് അപേക്ഷിക്കുന്നു'.
Keywords: Vellarikundu: School authority in is controversy, Kerala, kasaragod, Vellarikundu, school, Controversy, mobile, Shop, COVID-19.
< !- START disable copy paste -->