Join Whatsapp Group. Join now!
Aster MIMS 10/10/2023

Super Specialty Hospital | ഡോ. ജാസിർ അലിയുടെ നേതൃത്വത്തിൽ കാസർകോട്ട് സൂപര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങുന്നു; നിർമാണപ്രവർത്തനം ദ്രുതഗതിയിൽ

CM Healing hands to Build Super Specialty Hospital in Kasargod

കാസര്‍കോട്: (www.kasargodvartha.com) ജില്ലയുടെ ചികിത്സാ ഭൂപടത്തില്‍ പുതിയ സൂപര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുമായി സി എം ഹീലിങ് ഹാന്‍സ് മള്‍ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട്ടെ ജനങ്ങള്‍ ഇപ്പോഴും മംഗ്‌ളൂറിനെയും കണ്ണൂരിനെയും ആശ്രയിക്കേണ്ടി വരുന്ന ദുരവസ്ഥയ്ക്ക് പരിഹാരമാകുമെന്ന് ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. 

CM Healing hands to Build Super Specialty Hospital in Kasargod, Kerala, Kasaragod, News, Top-Headlines, Press meet, Hospital, Mangalore, Kannur, Cherkala, COVID-19, Treatment.

ചെര്‍ക്കള മാസ്തിക്കുണ്ട് സംസ്ഥാന പാതയ്ക്കരികിലായാണ് ആശുപത്രി നിര്‍മിക്കുന്നതെന്ന് കംപനി ഡയറക്ടര്‍ കൂടിയായ ഡോ. മൊയ്തീന്‍ ജാസിര്‍ അലി പറഞ്ഞു. സാങ്കേതിക വിദ്യയുടെ വിപ്ലവകരമായ മാറ്റം ആരോഗ്യമേഖലയില്‍ ഉണ്ടായിട്ടും കാസര്‍കോട്ടെ ജനങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ അതിന്റെ ഉപയോഗം അനുഭവിക്കാനുള്ള അവസരം ഇതുവരെ ഉണ്ടായിട്ടില്ല. മംഗ്ളൂറിനോടും അയല്‍ ജില്ലയോടും കിടപിടിക്കുന്ന ആധുനിക സംവിധാനങ്ങളോടെയുളള ഒരു ആശുപത്രി സര്‍കാര്‍ മേഖലയിലോ സ്വകാര്യമേഖലയിലോ ഇതുവരെ ഇല്ലാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ഡോക്ടര്‍ പറഞ്ഞു. കോവിഡ് കാലത്ത് ജില്ലയിലെ ജനങ്ങള്‍ അനുഭവിച്ച വിഷമം എത്രയോ വലുതാണ്. സ്വകാര്യ മേഖലയില്‍ കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ച ആളെന്ന നിലയില്‍ താന്‍ നേരിട്ട് കണ്ട കാഴ്ചകളും ജാസിര്‍ അലി വിവരിച്ചു. ചികിത്സാ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്‌തനായ ഡോക്ടറാണ് ജാസിര്‍ അലി.

കോവിഡ് കാലം മുതല്‍ മനസില്‍ ഉദിച്ച ആശയമാണ് കാസര്‍കോട്ടെ ജനങ്ങള്‍ക്ക് അയല്‍ ജില്ലയെയോ, അയല്‍ സംസ്ഥാനത്തെയോ ആശ്രയിക്കാതെ സൂപര്‍ സ്‌പെഷ്യാലിറ്റിയോടു കൂടി ഒരു ആശുപത്രി ഇവിടെ തന്നെ ആരംഭിക്കുക എന്നുള്ളത്. ഈ ആശയം ഒപ്പം പ്രവര്‍ത്തിക്കുന്നവരോട് പങ്കുവെച്ചപ്പോള്‍ എല്ലാവരും വളരെ പോസിറ്റീവായാണ് അതിനെ സ്വീകരിച്ചത്. 35 വര്‍ഷമായി ഗവണ്‍മെന്റ് മേഖലയില്‍ കോണ്‍ട്രാക്ടറായ പിതാവും ആശുപത്രി നടത്തി അനുഭവ സമ്പത്തുള്ള കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയുടെ എം ഡിയുമായ ഭാര്യാപിതാവ് ശംസുദ്ദീൻ പാലക്കിയുമൊക്കെ വളരെ ഉത്സാഹത്തോടെയാണ് പിന്തുണ നല്‍കിയതെന്നും ഡോ. മൊയ്തീന്‍ ജാസിര്‍ അലി പറഞ്ഞു. എം അബ്ദുല്‍ ഖാദര്‍ ഹാജി ചെര്‍ക്കള ചെയര്‍മാനും, ഡോ. മൊയ്തീന്‍ ജാസിര്‍ അലി ഡയറകടറുമായാണ് സി എം ഹീലിങ് ഹാന്‍ഡില്‍ മള്‍ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കംപനി തുടങ്ങിയത്. 

ജില്ലയുടെ എല്ലാ ഭാഗത്ത് നിന്നും ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലമാണ് ചെര്‍ക്കള, അതുകൊണ്ടാണ് ആ സ്ഥലം തെരഞ്ഞെടുത്തത്. കോവിഡ് കാലത്ത് പല സ്ഥാപനങ്ങളും ആശുപത്രി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ തുടങ്ങാനായിട്ടില്ല. ആശുപത്രി നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ച് ഇതിനകം 20 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞു. ഒരു വര്‍ഷം കൊണ്ട് പണി മുഴുവന്‍ പൂര്‍ത്തിയാകും. 75 മുതല്‍ നൂറോളം ബെഡോടുകൂടിയ ആറു നില കെട്ടിടമാണ് നിര്‍മിക്കുന്നത്. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആധുനിക സജ്ജീകരണങ്ങളോടെ ആശുപത്രികള്‍ നിര്‍മിച്ച് ഈ മേഖലയില്‍ അനുഭവ സമ്പത്തുള്ള ഭാരത് കണ്‍സ്ട്രക്ഷന്‍ കംപനിക്കാണ് ആശുപത്രിയുടെ നിര്‍മാണ മേല്‍നോട്ടം നല്‍കിയിട്ടുള്ളത്. ഈ മേഖലയിലെ വളരെയേറെ പരിചയ സമ്പത്തുള്ള കാസര്‍കോടിന്റെ സ്വന്തം അരുണ്‍ അസോസിയേറ്റ്സ് ചീഫ് എന്‍ജിനീയറാണ്. ജില്ലയിൽ തന്നെ ആദ്യമായി മുഴുവന്‍ സമയ ന്യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് സേവനവും ഉണ്ടായിരിക്കും. എല്ലാവിധ അത്യാഹിത കേസുകളും അപകട കേസുകളും ഉള്‍പെടയുളളവ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം കണ്ട് വരുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി മെഡിസിന്‍ ഫിസീഷന്‍ സേവനം ലഭ്യമാക്കും.

അത്യാധുനിക രീതിയിലുള്ള പീഡിയാട്രിക്, ഐസിയു, അതിനുതനമായ പ്രൈവറ്റ് ബര്‍ത് സ്യൂട് ഡെലിവറി (രോഗിയുടെ വേണ്ടപ്പെട്ടവര്‍ക്ക് പ്രസവ സമയത്ത് ആശ്വസിപ്പിക്കുന്നതിനായി അടുത്ത് നില്‍ക്കുവാനുളള അവസരം), കുട്ടികളില്ലാത്തവര്‍ക്ക് ഉത്തര മലബാറിലെ ഏറ്റവും മികച്ച വന്ധ്യതാ ചികിത്സയും ലഭ്യമായിരിക്കും. കൂടാതെ പീഡിയാട്രിക് നിയനോറ്റിന്‍ ഐസിയു, 15 ബെഡോടും വെന്റിലേറ്ററോടും കൂടിയ മെഡികല്‍ ഐസിയു, എല്ലാ സൗകര്യങ്ങളോടും കൂടിയ കാഷ്വാലിറ്റി തുടങ്ങിയവയും ഒരുക്കും.

മൂന്ന് ഓപറേഷന്‍ തിയേറ്റര്‍, സ്‌പെഷ്യാലിസ്റ്റുകളായ പീഡിയാട്രിഷന്‍, ജനറല്‍ മെഡിസിന്‍, ഗൈനകോളജിസ്റ്റ്, ഓര്‍തോപീഡിഷന്‍, ജനറല്‍ സര്‍ജന്‍, ഇഎന്‍ടി, ഒപ്‌റ്റോള്‍മളോജിസ്റ്റ്, ഡെര്‍മറ്റോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് തുടങ്ങിയവരും സൂപര്‍ സ്‌പെഷ്യാലിറ്റിസ്റ്റുകളായ യൂറോളജിസ്റ്റ്, ക്യാന്‍സര്‍ വിദഗ്ധന്മാർ, ഡയബറ്റോളജിസ്റ്റ്, റൂമറ്റെളോജിസ്റ്റ്, ഗ്യാസ് എന്‍ഡോളജിസ്റ്റ് എന്നിവരുടെയും സേവനം ലഭ്യമായിരിക്കും. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഗൈനക് ഡിപാര്‍ട്‌മെന്റും, ഓര്‍തോ ആന്‍ഡ് ആക്‌സിഡന്റ് ട്രമോ ഡിപാര്‍ട്‌മെന്റ്, മെഡിസിന്‍ ഡിപാര്‍ട്‌മെന്റ്, സ്‌നേക് ബൈറ്റ് യൂനിറ്റ് തുടങ്ങിയവയും ലഭ്യമായിരിക്കും.

ആധുനിക രീതിയിലുള്ള ലബോറടറിയും, സി ടി സ്‌കാൻ യു എസ് ജി എന്നിവയും ഉണ്ടായിരിക്കും. കൂടാതെ ഏറ്റവും മികച്ച കാര്‍ഡിയോളജിസ്റ്റും കാത്‌ലാബും ഉണ്ടായിരിക്കും. ആദ്യഘട്ടത്തില്‍ ഡയാലിസിസ് യൂനിറ്റും ഉണ്ടാകും. പക്ഷാഘാതം ബാധിച്ച രോഗികള്‍ക്കുളള അതിനൂതനമായ ചികിത്സയും അതിനോടനുബന്ധിച്ചുളള ഫിസിയോതെറാപി സൗകരങ്ങളും ഒരുക്കും. ബെംഗ്ളുറു, ഡെല്‍ഹി, മുംബൈ, കൊച്ചി, പോലുളള മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ കാണാറുള്ള ഏറ്റവും നൂതനമായിട്ടുള്ള കോസ്‌മെറ്റിക് ക്ലീനികും, ഇവിടെയുണ്ടാകും. ഡെര്‍മാറ്റോളജിസ്റ്റ്, മാക്‌സിലോ ഫേഷ്യല്‍ സര്‍ജന്‍ തുടങ്ങി വിവിധ വിഭാഗങ്ങളെ സംയോജിപ്പിച്ചുളള ചികിത്സയായിരിക്കും കോസ്മറ്റിക് ക്ലിനികുകളില്‍ ലഭിക്കുക. 

എല്ലാ കംപനികളുടെയും മെഡികല്‍ ഇന്‍ഷൂറന്‍സ് സ്വീകരിക്കുന്നതായിരിക്കും. ഓണ്‍ലൈന്‍ ടോകണ്‍, ബുകിംഗ് സൗകര്യവും ഉണ്ടായിരിക്കും. സാമ്പത്തികം ഉള്ളവനോ, ഇല്ലാത്തവനോ എന്നുള്ള വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലുള്ള മിതമായ നിരക്കിലുള്ള ചികിത്സ നൽകും. ആശുപത്രയിലിലേക്ക് വരാന്‍ നിര്‍വാഹമില്ലാത്ത കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി ചികിത്സ ലഭ്യമാക്കും. രോഗം മൂര്‍ച്ഛിച്ച ഐസിയു രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ വേണ്ടപ്പെട്ടവരെ അടുത്ത് നിര്‍ത്തുന്നതിനുള്ള ക്യൂബിക് ഐസിയു സംവിധാനവും പരിഗണനയിലുണ്ടെന്ന് ഡോ. മൊയ്തീന്‍ ജാസിര്‍ അലി പറഞ്ഞു. ശംസുദ്ദീന്‍ പാലക്കി, സി എം അബ്ദുല്‍ ഖാദര്‍, സുധില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords: CM Healing hands to Build Super Specialty Hospital in Kasargod, Kerala, Kasaragod, News, Top-Headlines, Press meet, Hospital, Mangalore, Kannur, Cherkala, COVID-19, Treatment.

< !- START disable copy paste -->

إرسال تعليق