തളങ്കരയുടെ പഴയകാല ഫുട്‍ബോൾ പ്രതാപം വീണ്ടെടുത്ത മത്സരത്തിൽ സൂചി കുത്താൻ ഇടയില്ലാത്ത വിധമായിരുന്നു കാണികൾ ഒഴുകിയെത്തിയത്. ആവേശകരമായ മത്സരമായിരുന്നു നടന്നത്. ആദ്യ ഗോൾ നേടിയത് മിറാകിൾ കമ്പാറാണ്. പ്രതിരോധത്തിലും ആക്രമണത്തിലും കളം നിറഞ്ഞുകളിച്ച അനിലിലൂടെയാണ് കമ്പാർ ആദ്യ ഗോൾ നേടിയത്.
അതേസമയം തന്നെ കൊടുങ്കാറ്റ് പോലെ എതിരാളികളെ വിറപ്പിച്ച യഫാ തായലങ്ങാടിയുടെ ആശിഖ് ഉസ്മാൻ ഫ്രീകികിലൂടെ രണ്ട് ഗോളുകൾ തിരിച്ചടിച്ചു (2-1). പിന്നീട് നടന്ന വാശിയേറിയ പോരാട്ടം കാണികളെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ചു. ഒരു ഗോൾ കൂടി നേടി ഹാട്രിക് തികക്കാനുള്ള അവസരം ആശിഖ് ഉസ്മാൻ ഗോൾ പോസ്റ്റിനരികിൽ വെച്ച് സഹതാരത്തിന് പാസ് നൽകി പഴാക്കിയതും കാണികളെ മുൾമുനയിലാക്കി.
പിന്നീട് മിറാകിൾ കമ്പാർ കിഷോറിന്റെ മിന്നുന്ന ഗോളിലൂടെ സമനില നേടി (2-2). കളിയുടെ അവസാനം മിനുറ്റ് വരെ വിജയഗോളിന് വേണ്ടി ഇരുടീമുകളും പൊരിഞ്ഞ പോരാട്ടം നടത്തിയെങ്കിലും അവസാന വിസിൽ മുഴങ്ങിയപ്പോഴും സമനില തുടരുകയായിരുന്നു. പിന്നീട് ട്രെ ബ്രേകറിൽ ഇരു ടീമുകളും അഞ്ച് വീതം ഗോളടിച്ചതോടെ സഡൻ ഡെതിലേക്ക് കളി നീങ്ങി.
അവിടേയും സമനില (1-1) വഴങ്ങിയതോടെ ഒടുവിൽ ഗോളികൾക്ക് ഗോളടിക്കാൻ നൽകിയ അവസരവും സമനിലയിലയതോടെയാണ് നറുക്കെടുപ്പിന് തീരുമാനിച്ചത്. ഇതിനിടെയിൽ തിങ്ങിനിറഞ്ഞ കാണികൾ ഗാലറിയിൽ നിന്ന് മൈതാനത്തേക്ക് ഇറങ്ങിയിരുന്നു. രണ്ട് ടീമുകളുടേയും രണ്ടുവീതം പ്രതിനിധികളെ നിർത്തി റഫറിയുടെ സാന്നിധ്യത്തിൽ യഫാ തായലങ്ങാടിയാണ് നറുക്കെടുപ്പിൽ വിജയിച്ചതെന്ന് അനൗൻസർ അറിയിച്ചു. ഒപ്പം തന്നെ മിറാകിളിന്റെ കളിക്കാർ ആവേശത്തിൽ തുള്ളിച്ചാടുന്നത് കണ്ട് കാണികൾ ഞെട്ടിയതിന് പിന്നാലെ അനൗൻസർ തൊട്ടുപിന്നാ ലെ 'ക്ഷമിക്കണം മിറാകിൾ കമ്പാറാണ് വിജയിച്ചതെന്ന് തിരുത്ത് നടത്തി.
എന്താണ് സംഭവിച്ചതെന്നറിയാതെ ഇരുടീമിന്റെയും പ്രതിനിധികൾ പവലിയനിലേക്ക് കുതിച്ചെത്തി. ഒടുവിൽ യഫാ തായലങ്ങാടിയാണ് ജയിച്ചതെന്ന് റഫറി അന്തിമ തീരുമാനം അറിയിക്കുകയായിരുന്നു. എന്നാൽ ഇത് തങ്ങൾ അംഗീകരിക്കില്ലെന്നും തങ്ങൾക്കാണ് നറുക്ക് വീണതെന്നും മിറാകിൾ കമ്പാറിന്റെ പ്രതിനിധികൾ അറിയിച്ചു.
റഫറിയുടെ തീരുമാനം അംഗീകരിക്കാനാണ് തങ്ങൾക്ക് കഴിയുകയെന്ന് ടൂർണമെന്റ് കമിറ്റിയും വ്യക്തമാക്കി. ഇതാണ് പിന്നീട് തർക്കങ്ങൾക്കും വാക്പോരിനും സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള ആരോപണങ്ങൾക്കും കാരണമായത്. മിറാകിൾ കമ്പാർ പൊലീസിലും പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ടൂർണമെൻറിൻ്റെ സ്പോൻസർ ഇപെട്ടാണ് രണ്ട് ടീമിൻ്റെയും അഞ്ച് വീതം അംഗങ്ങളെ വിളിച്ച് വെളിയാഴ്ച രാത്രിയോടെ ചർച നടത്തി പ്രശ്നം ഒത്തുതീർപ്പാക്കിയത്.
രണ്ട് ടീമും വീണ്ടും മത്സരം നടത്തുന്നതിനോട് യോജിച്ചില്ല. പുറത്ത് നിന്നടക്കം കളിക്കാരെ ഇറക്കിയാണ് മത്സരിച്ചതെന്നും വീണ്ടും മത്സരിക്കുന്നത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും ടീമുകൾ അറിയിച്ചു. നറുക്കെടുപ്പാണ് പ്രശ്നമായതെന്നും അതുകൊണ്ട് വീണ്ടും നറുക്കെടുക്കുകയോ അതല്ലെങ്കിൽ കമ്പാറിനെ വിജയികളായി പ്രഖ്യാപിക്കുന്നതിൽ എതിർപ്പില്ലെന്ന് യഫാ പ്രതിനിധികൾ അറിയിച്ചു.
കമ്പാർ ടീം നറുക്കെടുപ്പ് നടത്തുന്നതിനോട് വിയോജിക്കുകയും യഫാതയലങ്ങാടിയെ വിജയികളായി പ്രഖ്യാപിക്കുന്നതിൽ എതിർപ്പില്ലെന്നും അറിയിച്ചെങ്കിലും വിജയം സ്വീകരിക്കാൻ ഇരു ടീമുകളും തയ്യാറാകാത്തതിനാൽ ഇവരോട് സെമിയിൽ ഏറ്റ് മുട്ടേണ്ട സിഎൻഎൻ തളങ്കര നേരിട്ട് ഫൈനലിലേക്ക് ക്വാളിഫൈ ചെയ്യുമെന്ന് സംഘാടകർ പറഞ്ഞു. സിഎൻ എൻ തളങ്കര, ഫൈനലിലേക്ക് ക്വാളിഫൈ ചെയ്ത തെരുവത്ത് സ്പോടിങ്ങുമായാണ് ഫൈനലിൽ കളിക്കുകയെന്ന് ചർചയിൽ സംഘാടകർക്ക് വേണ്ടി സംസാരിച്ച ടി എ ശാഫി, യഫാ തയലങ്ങാടിയുടെ മീഡിയ പ്രതിനിധി നൗശാദ് ബായിക്കര എന്നിവർ കാസർകോട് വാർത്തയോട് പറഞ്ഞു.
23 നാണ് ഫൈനൽ മത്സരം നടക്കേണ്ടിയിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ അത് നേരത്തേ നടത്തുമെന്നും തീയതി രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും സംഘാടകർ അറിയിച്ചു.
Keywords: Kerala, Kasaragod, News, Sports, Thalangara, Theruvath, Football, Disputes over deciding the winner of football match in Thalangara were settled amicably