മുംബൈയിലെ മാട്ടുംഗ ലേബർ ക്യാമ്പിൽ താമസിക്കുന്ന കാസർകോട്ടെ ഫഖ്‌റുദ്ദീൻ സഈദിനെയും (30) സുഹൃത്തിനെയും അന്യായമായി അറസ്റ്റ് ചെയ്‌തെന്നാണ് ആരോപണം. ഫഖ്‌റുദ്ദീൻ പിതാവിനും ഇളയ സഹോദരനുമൊപ്പമാണ് താമസിക്കുന്നത്. ഒരു ഇലക്ട്രോണിക്സ് കമ്പനിയിൽ സെയിൽസ് എക്സിക്യൂടീവാണ് ഇയാൾ. ശനിയാഴ്ച ഷാഹു നഗർ പൊലീസ് ഫഖ്‌റുദ്ദീൻ സഈദിന്റെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഇയാളെയും സുഹൃത്ത് ഗോപാൽ എന്ന ഗോപി അരുണാചലം മൂപ്പനാരെയും (22) അറസ്റ്റ് ചെയ്തിരുന്നു. 60 ലക്ഷം രൂപ വിലമതിക്കുന്ന 485 ഗ്രാം മെഫെഡ്രോണും ഒരു നാടൻ റിവോൾവറും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി 8.30 ഓടെ ഒരു കൊറിയർ വിതരണക്കാരൻ ഒരു പാർസെൽ നൽകാനായി ഫഖ്‌റുദ്ദീന്റെ താമസ സ്ഥലത്തെത്തുകയും എന്നാൽ അയാൾ വീട്ടിലില്ലാത്തതിനാൽ ഫഖ്‌റുദ്ദീന്റെ തന്നെ ഉടമസ്ഥതയിലുള്ള താഴത്തെ നിലയിലുള്ള പാൻഷോപിൽ ഈ പൊതി ഏൽപിക്കുകയും എന്നാൽ 30 മിനിറ്റിനുശേഷം വിതരണക്കാരൻ തന്നെ തിരിച്ചെത്തി പാർസെൽ തിരികെ വാങ്ങിയതായും യുവാവുമായി ബന്ധപ്പെട്ടവർ പറയുന്നു.
അന്ന് രാത്രി 9.30 ഓടെ ഫഖ്‌റുദ്ദീൻ സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, സാധാരണ വസ്ത്രത്തിൽ നാല് പൊലീസുകാർ പെട്ടെന്ന് വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി പരിസരം റെയ്ഡ് ചെയ്യാൻ തുടങ്ങുകയും കൊറിയർ വിതരണക്കാരൻ പാൻഷോപിൽ ഏൽപിച്ച അതേ പാർസെൽ ഇവിടെ നിന്ന് പൊലീസ് കണ്ടെത്തുകയും അത് തുറന്ന് മയക്കുമരുന്നും തോക്കും കണ്ടെത്തുകയും ആയിരുന്നുവെന്നാണ് ഇവർ പറയുന്നത്.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിൽ പരിശോധന നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം വീട്ടിൽ പരിശോധന നടന്ന ദിവസം തന്നെ ഫഖ്‌റുദ്ദീന്റെ പ്രതിശ്രുത വധു, തന്നെ ഒരാൾ നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്താറുണ്ടെന്നും എന്നാൽ, അറസ്റ്റിനുശേഷം ഈ ഭീഷണിവിളികൾ വന്നില്ലെന്നും കാണിച്ച് ഉന്നത പൊലീസുദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. നീതി ആവശ്യപ്പെട്ട് 300-ലധികം പ്രദേശ വാസികൾ ചൊവ്വാഴ്ച ഷാഹു നഗർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.
പിന്നീടുള്ള അന്വേഷണത്തിൽ, സിദ്ദീഖിന്റെ പ്രതിശ്രുത വധുവിന്റെ പിന്നാലെ വിവാഹാഭ്യർഥനയുമായി നടന്ന നികോളാസ് എന്ന നികിയുടെ നിർദേശപ്രകാരമാണ് ഖുറൈശി വീട്ടിൽ ലഹരിമരുന്നും തോക്കും കൊണ്ടിട്ടതെന്ന് പൊലീസ് പറഞ്ഞു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പല കേസുകളിലും ഇയാൾ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. വിവാഹാഭ്യർഥന നിരസിച്ചപ്പോൾ നികോളാസ് യുവതിയെ ഭീഷണിപ്പെടുത്തുകയും താമസിയാതെ ഫഖ്‌റുദ്ദീനെ കള്ളകേസിൽ കുടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തതായും പൊലീസ് കൂട്ടിച്ചേർത്തു.
നേരത്തെ അറസ്റ്റിലായ ഫഖ്‌റുദ്ദീനും ഗോപാലനും നിരപരാധികളാണെന്നാണ് ഇതുവരെയുള്ള അന്വേഷണം വ്യക്തമാക്കുന്നതെന്ന് ഡിസിപി പ്രണയ് അശോക് പറഞ്ഞു. അതിനിടെ പൊലീസ്, കുടുക്കാൻ ശ്രമിച്ചവരുമായി ഒത്തുകളിച്ചതായും നാട്ടുകാർ ആരോപിക്കുന്നു. ഫഖ്‌റുദ്ദീന്റെ വീടിന് എതിർവശത്തുള്ള സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അപ്രത്യക്ഷമായത് ഇവർ ചൂണ്ടിക്കാട്ടുന്നു. ശരിയായ അന്വേഷണം വേണമെന്നാണ് യുവാവിന്റെ ബന്ധുക്കളും ആവശ്യപ്പെടുന്നത്.
Keywords: News, Mumbai, National, Kasaragod, Natives, Complaint, Top-Headlines, Police, Girl, Arrest, Investigation, Case, Complaint that falsely implicated by the police.
< !- START disable copy paste -->