വെള്ളരിക്കുണ്ട്: (www.kasargodvartha.com 03.10.2021) കൊന്നക്കാട് പാമത്തട്ടിൽനിന്നും ശനിയാഴ്ച വൈകീട്ട് മുതൽ കാണാതായ വട്ടമല ഷാജിയുടെ മകൻ ലിജീഷ് മാത്യുവിനെ കണ്ടെത്തി. നാട്ടുകാർ നടത്തിയ അന്വേഷണത്തിനിടെ ഞായറാഴ്ച വെളുപ്പിന് ശങ്കരങ്ങാനം വനത്തിനു സമീപത്തുനിന്നുമാണ് ലിജീഷിനെ കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ വനത്തിനുള്ളിൽ നിന്നും വീട്ടിലേക്ക് വരുന്ന കുടിവെള്ള പൈപ് നേരെയാക്കാൻ പോയതായിരുന്നു ലിജീഷ്. കനത്ത മഴയും കാറ്റും കാരണം വനത്തിനുള്ളിൽ നിന്നും വഴി തെറ്റി പോവുകയായിരുന്നുവെന്നും നടന്നു തളർന്നു ഒരു മരച്ചുവട്ടിൽ ഇരുന്ന് നേരം വെളുപ്പിച്ചുവെന്നും ലിജീഷ് പറഞ്ഞു.
കനത്ത മഴയിൽ വനത്തിനുള്ളിൽ നിന്നും വിദ്യാർഥിക്ക് വഴി തെറ്റിയതാകാമെന്ന നിഗമനത്തിൽ നാട്ടുകാരും പൊലീസും ഫയർ ഫോഴ്‌സും ഫോറസ്റ്റ് അധികൃതരും ചേർന്ന് തിരച്ചിൽ നടത്തി വരികയായിരുന്നു.
വീട്ടിൽ നിന്നും വനത്തിനുള്ളിലെ കുടിവെള്ളം എടുക്കുന്ന സ്ഥലത്തേക്ക് സ്ഥിരമായി പോകുന്ന വഴിയിൽ കൂടിയാണ് ലിജീഷ് പോയത്. എന്നാൽ ശക്തമായ മഴക്കിടെ വനത്തിലേക്ക് പോയ ലിജീഷ് തിരിച്ചു വരാൻ വൈകിയതോടെയാണ് മകനെ കാണാനില്ലെന്ന് വീട്ടുകാർ അയൽ വാസികളെയും നാട്ടുകാരെയും അറിയിച്ചത്.
വിവരം അറിഞ്ഞു ബളാൽപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, വെള്ളരിക്കുണ്ട് സി ഐ അനിൽ കുമാർ, എസ് ഐ വിജയ കുമാർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ഫയർ ഫോഴ്‌സ് എന്നിവറുടെ നേതൃത്വ ത്തിൽ തിരച്ചിൽ നടത്തി വരുന്നതിനിടെ യാണ് ലിജീഷ് മാത്യു വിനെ കണ്ടെത്തിയത്. ഒരു രാത്രി മുഴുവൻ കൊടും വനത്തിൽ കഴിയേണ്ടി വന്ന മകൻ ജീവനോടെ തിരിച്ചെത്തിയ സന്തോഷത്തിലാണ് വീട്ടുകാർ. മാലോത്ത് കസബ ഗവ. ഹയർ സെകൻഡറി സ്കൂളിലെ ഒൻപതാം തരം വിദ്യാർഥിയാണ് ലിജീഷ്.
Keywords: Kasaragod, Kerala, News, Top-Headlines, Missing, Investigation, Police, Rain, Vellarikundu, Student, Boy, Natives, Family, Forest, Fire force, Drinking water, Panchayath, Balal, Missing student found.