യുവാവിനെ തട്ടിക്കൊണ്ട് പോയ സംഘം കാട്ടിയത് ക്രൂര ആക്രമണങ്ങളെന്ന് പരാതി; 'കത്തികാട്ടി ഭീഷണിപ്പെടുത്തി കൈവിരൽ മുറിച്ചു'; ഒടുവിൽ കുടുങ്ങിയത് 6 പേർ
Aug 5, 2021, 21:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha 05.08.2021) കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയ സംഘം കാട്ടിയത് ക്രൂര ആക്രമണങ്ങളെന്ന് പരാതി. ഗ്ലാസ് തകർത്ത് യുവാവിനെ പുറത്തിട്ട ശേഷം മർദിക്കുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിക്കുന്നു. കത്തികാട്ടി ഭീഷണിപ്പെടുത്തി കൈവിരൽ മുറിച്ചതായും പറയുന്നു. യുവാവ് വ്യാഴാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുണ്ട്. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ശഫീഖി (30) നെ തട്ടിക്കൊണ്ട് പോയെന്നാണ് കേസ്.
സംഭവുമായി ബന്ധപ്പെട്ട് കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് സഹീർ (36), എ ആർ ഫിറോസ് (35), മുഹമ്മദ് അൽത്വാഫ് (34), മുഹമ്മദ് ഹാരിസ് (40), അഹ്‌മദ് നിയാസ് (34), അബ്ദുൽ മനാഫ് (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഇട്ടമ്മൽ ചാലിയംനായിലാണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് നിന്ന് കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെ ശഫീഖിനെ പിന്തുടർന്ന് രണ്ടുകാറുകളിലായി എത്തിയ സംഘം ശഫീഖിന്റെ കാറിന്റെ മുന്നിൽ നിർത്തുകയും കാറിന്റെ ഗ്ലാസ് തകർത്ത് പുറത്തിട്ട ശേഷം മർദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. പിന്നീട് സംഘം ശഫീഖിനെ കാറിൽ കയറ്റിക്കൊണ്ടുപോവുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ കാഞ്ഞങ്ങാട് ഡിവൈ എസ് പി ഡോ. വി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. എല്ലാ സ്റ്റേഷനുകളിലേക്കും വിവരം കൈമാറുകയും ചെയ്‌തു. പൊലീസ് നീക്കങ്ങൾ മനസിലാക്കിയ സംഘം രണ്ടുതവണ കാർ മാറ്റിയതായും പറയുന്നു. പൊലീസ് പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ശഫീഖിനെ കാസർകോട് പൊലീസ് സ്‌റ്റേഷന് മുന്നിൽ ഇറക്കി സംഘം രക്ഷപ്പെടുകയായിരുന്നു.
കാറിന്റെ നമ്പർ മനസിലാക്കി പിന്തുടർന്നാണ് പ്രതികളെ പൊലീസ് കുടുക്കിയത്. സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സ്വർണക്കടത്തുമായും സംഭവത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. പ്രതികളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ ഷൈൻ, എസ് ഐ മാരായ കെ പി സതീശൻ, ശ്രീജേഷ്, എ എസ് ഐ അബൂബകർ കല്ലായി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Keywords: Kerala, Kasaragod, News, Kanhangad, Complaint, Police-station, Case, Complaint that Young man assaulted by gang.
< !- START disable copy paste -->