മംഗളുറു: (www.kasargodvartha.com 31.07.2021) ദക്ഷിണ കന്നഡ ജില്ലയിൽ കോവിഡ് മരണങ്ങളും രോഗികളും കൂടാൻ കേരളത്തിലെ വർധനയും ഒരു കാരണമാവാമെന്ന് ജില്ലാ ഡെപ്യൂടി കമീഷണർ ഡോ. കെവി രാജേന്ദ്ര പറഞ്ഞു. കേരള-കർണാടക അതിർത്തിയിൽ പരിശോധനകൾക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മംഗളുറു സിറ്റി പൊലീസ് കമീഷണർ എൻ ശശികുമാർ, ഡെപ്യൂടി പോലീസ് കമീഷണർ ഹരിറാം ശങ്കർ, അസി. കമീഷണർ മദൻ മോഹൻ എന്നിവർ ഡി സിയൊടൊപ്പം ഉണ്ടായിരുന്നു.
കാസർകോട് ജില്ലയിൽ 13നും14നും ഇടയിൽ ശതമാനമാണ് പോസിറ്റീവിറ്റി നിരക്ക്. മൂന്നുനാലു ദിവസമായി ദക്ഷിണ കന്നഡ ജില്ലയിലും സ്ഥിതി മോശമാവുകയാണ്. കഴിഞ്ഞ ആഴ്ച 3.5 - 4ശതമാനമായിരുന്ന പോസിറ്റീവിറ്റി നിരക്ക് വ്യാഴാഴ്ച 5.7 ശതമാനത്തിലെത്തി.
ദക്ഷിണ കന്നഡ ജില്ലയിൽ ദിനംപ്രതി ശരാശരി 7500-8000 കോവിഡ് പരിശോധനകൾ നടത്തുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ ഇത് പതിനായിരമായി വർധിപ്പിക്കും. ആർടി-പി സി ആർ നെഗറ്റീവ്/ ആദ്യ ഡോസ് വാക്സിൻ സെർടിഫികെറ്റുള്ളവർക്ക് കാസർകോട് നിന്ന് മംഗളൂറിലേക്ക് വരാനും പോവാനും തടസമില്ല. റവന്യൂ, പൊലീസ്, ആരോഗ്യ വിഭാഗം ഉൾപെട്ട ചെക്പോസ്റ്റ്, അതിർത്തിയിൽ 24 മണിക്കൂർ പ്രവർത്തിക്കും.
റെയിൽവേ സ്റ്റേഷനുകളിലും പരിശോധന സംവിധാനം ഒരുക്കിയിട്ടുണ്ട്. എന്നാൽ ബസ് യാത്രക്കാരായ ഓരോരുത്തരേയും പരിശോധിക്കുക എന്നത് വെല്ലുവിളിയാണെന്ന് ഡി സി പറഞ്ഞു. കോവിഡ് വ്യാപനം ജനങ്ങളുടെ പൂർണ സഹകരണത്തോടെ മാത്രമേ തടയാനാവൂ. ആഘോഷങ്ങൾ, ആരാധനകൾ തുടങ്ങി ഏത് ഒത്തുകൂടലുകളിലും അധികൃതർ നൽകുന്ന നിർദേശങ്ങൾ കണിശതയോടെ പാലിക്കണം.
ജനപ്രതിനിധികളുടേയും ജില്ലാ ദുരന്ത നിവാരണ അതോറ്റിയുടേയും യോഗങ്ങൾ ശനിയാഴ്ച ചേരും. ആദ്യം അതോറിറ്റി യോഗമാണ് നടത്തുക. ഇതിലെ നിർദേശങ്ങൾ ജനപ്രതിനിധികളുടെ യോഗത്തിൽ ചർച ചെയ്യുമെന്ന് രാജേന്ദ്ര പറഞ്ഞു.
Keywords: Mangalore, Karnataka, News, Top-Headlines, Police, Meeting, COVID-19, Kerala, DC says Kerala also a reason for COVID increase in Dakshina Kannada district.