വൈസ് ചാൻസിലർ സ്ഥാനം ലഭിക്കാൻ ശ്രീ രാം സേന സംസ്ഥാന പ്രസിഡന്റിന് 17 ലക്ഷം രൂപ നൽകിയെന്ന സംഭവം: മംഗളൂറു യൂണിവേഴ്‌സിറ്റി പ്രൊഫസറെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി
മംഗളൂറു: (www.kasargodvartha.com 06.04.2021) റായ്ചൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ സ്ഥാനം ലഭിക്കുന്നതിന് വേണ്ടി ശ്രീ രാം സേന കർണാടക സംസ്ഥാന പ്രസിഡന്റ് പ്രസാദ് അത്താവറിന് 17 ലക്ഷം രൂപ നൽകിയെന്ന സംഭവത്തിൽ മംഗളൂറു യൂണിവേഴ്‌സിറ്റി പ്രൊഫസർ എം ജയശങ്കറിനെ കോളജ് ഡവലപ്‌മെന്റ് കൗൺസിൽ (സിഡിസി) ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി. മൈക്രോബയോളജി പ്രൊഫസറായിരുന്നു എം ജയശങ്കർ.
അദ്ദേഹത്തിന് പകരമായി ഫിസിക്‌സ് പ്രൊഫസറായ വി. രവീന്ദ്രചാരി പുതിയ ഡയറക്ടറാവും. മംഗളുരു യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഇക്കാര്യം ചർച്ച ചെയ്യാൻ ഏപ്രിൽ ഒമ്പതിന് സിൻഡികേറ്റിന്റെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. പ്രൊഫ. ജയശങ്കറിന് സർവകലാശാല നോടീസ് നൽകി വിശദീകരണം ചോദിച്ചു.
പ്രസാദ് അത്താവർ വഞ്ചിച്ചതായി കാണിച്ച് ജയശങ്കർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞയാഴ്ച പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. 30 ലക്ഷം രൂപ തന്നാൽ വി സി പദവി ശരിയാക്കി തരാമെന്ന് പ്രസാദ് വാഗ്‌ദാനം ചെയ്‌തെന്നും അതിൽ 17 ലക്ഷം രൂപ മുൻകൂറായി നൽകിയെന്നും ജയശങ്കർ പരാതിയിൽ പറഞ്ഞിരുന്നു. മൂന്ന് തവണ ചെകുകൾ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
സംഭവം വിവാദമായതിനെ തുടർന്ന് സിൻഡികേറ്റ് അംഗങ്ങളായ കെ രമേഷ്, വിവേകാനന്ദ പനിയാല എന്നിവർ പ്രൊഫ. ജയശങ്കറിൽ നിന്ന് വിശദീകരണം തേടാനും ഉചിതമായ അച്ചടക്ക നടപടികൾ ആവശ്യപ്പെട്ടും സർവകലാശാലയ്ക്ക് കത്ത് നൽകിയിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ സിൻഡികേറ്റിന്റെ പ്രത്യേക യോഗം വിളിക്കണമെന്നും വിവാദത്തിൽ അന്വേഷണം നടത്താൻ ഹൈകോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു കമിറ്റി രൂപീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി പദവി ലഭിക്കുന്നതിന് പണം നൽകുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരം പ്രവർത്തനങ്ങൾ സ്ഥാപനത്തെയും സിൻഡികേറ്റിനെയും സർകാരിനെയും അപകീർത്തിപ്പെടുത്തുമെന്നും ഒരു സർവകലാശാലയിലെ പ്രൊഫസറുടെ ഈ രീതി അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.
Keywords: Mangalore, Karnataka, News, Case, State, President, University, Case of Paid 17 lakh to state president of Ramsena, for vice-chancellor post: Mangalore University removes professor from director post
< !- START disable copy paste -->