വിജയ സീറ്റുകൾ പിടിക്കാൻ സി പി എം കരുത്തരെ തന്നെ ഇറക്കും; ഉദുമയിൽ സി എച് കുഞ്ഞമ്പുവും തൃക്കരിപ്പൂരിൽ എം വി ബാലകൃഷ്ണൻ മാസ്റ്ററും സ്ഥാനാർഥിയായേക്കും; കോൺഗ്രസും ഒത്ത എതിരാളിയെ ഗോദയിൽ ഇറക്കും
Jan 20, 2021, 14:41 IST
കാസർകോട്: (www.kasargodvartha.com 20.01.2021) എന്നും സി പി എമിൻ്റെ ഉറച്ച കോട്ടകളായി നിലനിൽക്കുന്ന ഉദുമയിൽ ഇത്തവണ സി പി എം സംസ്ഥാന കമിറ്റി അംഗവും മുൻ എം എൽ എയുമായ സി എച് കുഞ്ഞമ്പു സ്ഥാനാർത്ഥിയാകുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി.
അതേസമയം സി പി എമിൻ്റെ മറ്റൊരു കോട്ടയായ തൃക്കരിപ്പൂരിൽ സി പി എം ജില്ലാ സെക്രടറിയും, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ എം വി ബാലകൃഷണൻ മാസ്റ്ററും സ്ഥാനാർത്ഥിയാകുമെന്നാണ് വിവരം.
കഴിഞ്ഞ സി പി എം ജില്ലാ സമ്മേളനത്തിൽ സെക്രടറി സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങിയ സി എച് കുഞ്ഞമ്പുവിനെ ഉദുമ സീറ്റിൽ പരിഗണിക്കാമെന്ന നിർദ്ദേശം ഉണ്ടായതോടെയാണ് മത്സരത്തിനുള്ള സാധ്യത ഒഴിവാക്കുകയും എം വി ബാലകൃഷ്ണൻ മാസ്റ്റർ സി പി എം ജില്ലാ സെക്രടറിയായി ഐക്യകണ്ഠേന തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തത്.
സി പി എമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷിത മണ്ഡലമായാണ് ഉദുമയും തൃക്കരിപ്പൂരും. എന്നാൽ കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞടുപ്പിൽ 9,000 വോടിൻ്റെ അടുത്ത് രാജ് മോഹൻ ഉണ്ണിത്താന് ഉദുമ മണ്ഡലത്തിൽ ഭൂരിപക്ഷം ലഭിച്ചതോടെ കോൺഗ്രസിലും മണ്ഡലത്തിൽ പ്രതീക്ഷ വളർത്തിയിട്ടുണ്ട്. എന്നാൽ ഇക്കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞടുപ്പിൽ എൽ ഡി എഫ് വീണ്ടും ഭൂരിപക്ഷത്തിൻ്റെ കാര്യത്തിൽ മേൽക്കെ നേടിയതോടെ സി പി എം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
കോൺഗ്രസിൽ നിന്നും ഉദുമയിലേക്ക് പരിഗണിക്കുന്ന പ്രധാന പേര് ഡി സി സി പ്രസിഡണ്ട് ഹകീം കുന്നിൽ, കെ പി സി സി സെക്രടറി കെ നീലകണ്ഠൻ, കെ പി സി സി അംഗം ബാലകൃഷ്ണൻ പെരിയ തുടങ്ങിയവരുടെ പേരുകളാണ്.
ജനകീയനും പൊതു സമ്മതനുമായ കെ കുഞ്ഞിരാമനാണ് ഉദുമ മണ്ഡലത്തെ ഇപ്പോൾ പ്രതിനിധീകരിക്കുന്നത്. 2016 ലെ നിയമസഭാ തെരെഞ്ഞടുപ്പിൽ കോൺഗ്രസിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്ന കെ സുധാകരനെ രംഗത്തിറക്കി മണ്ഡലം പിടിക്കാൻ കോൺഗ്രസ് ശക്തമായ പ്രവർത്തനം നടത്തിയെങ്കിലും കർഷകനെന്നും സാധാരണക്കാരൻ്റെ നേതാവെന്നതടക്കമുള്ള ഇമേജ് പ്രചരാണ ആയുധമാക്കി നേരിട്ട കെ കുഞ്ഞിരാമൻ 4,000 ലേറെ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ സുധാകരനെ മലർത്തിയടിച്ചാണ് മണ്ഡലം രണ്ടാം വട്ടവും കൈപിടിയിലൊതുക്കിയത്. ഭൂരിപക്ഷം കുറക്കാനായിയെന്നതല്ലാതെ കുഞ്ഞിരാമനെ ഒന്നു കുലുക്കാൻ പോലും കഴിഞ്ഞിരുന്നില്ല.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഉദുമ മണ്ഡലം ബാലികേറാമലയൊന്നുമല്ലെന്നാണ് പാർടി നേതൃത്വം പറയുന്നത്. 1987ൽ കെ പി കുഞ്ഞിക്കണ്ണൻ ഇടതുമുണിയിൽ നിന്നും മണ്ഡലം പിടിച്ചതിൻ്റെ ചരിത്രവും കോൺഗ്രസ് സൂചിപ്പിക്കുന്നു. ടി സിദ്ദീഖ് ലോകസഭയിൽ മത്സരിച്ചപ്പോഴും ഉദുമയിൽ യു ഡി എഫിന് നേരിയ മുൻതൂക്കം ലഭിച്ചിരുന്നു. പെരിയ കല്യോട്ട് ഇരട്ട കൊലയും ഉദുമ എം എൽ എ, കെ കുഞ്ഞിരാമൻ കള്ളവോട് ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ പ്രിസൈഡിംഗ് ഓഫീസറുടെ കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്ന സംഭവവും മണ്ഡലത്തിൽ അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു. പെരിയ ഇരട്ട കൊലക്കേസിൽ സി പി എമിൻ്റെ പ്രമുഖരുടെ പങ്ക് സി ബി ഐ വെളിച്ചത്ത് കൊണ്ടുവരുമെന്നും ഇത് സി പി എമിനെ പ്രതിരോധത്തിലാക്കുമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നു. സാധാരണയുണ്ടാകാറുള്ള ഭരണവിരുദ്ധ വികാരവും തുണയാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരെഞ്ഞടുപ്പിൽ യു ഡി എഫിൻെറ ശക്തികേന്ദ്രമായ ചെമ്മനാട്, ഉദുമ പഞ്ചായത്തുകളിൽ പ്രതീക്ഷിച്ച വോട് ലഭിച്ചിരുന്നുവെങ്കിൽ വിജയം സുനിശ്ചിതമാകുമായിരുന്നുവെന്നു കോൺഗ്രസ് വിലയിരുത്തിയിരുന്നു. എന്നാൽ പിണറായി സർകാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങളും സി പി എമിൻ്റെ ശക്തമായ സംഘടനാ സംവിധാനവും യു ഡി എഫിൻ്റെ ഏത് വെല്ലുവിളിയും അതിജീവിക്കാൻ എൽ ഡി എഫിനെ പ്രാപ്തമാക്കുന്നു.
കൂടാതെ പുല്ലൂർ-പെരിയ പഞ്ചായത്ത് തെരെഞ്ഞടുപ്പിൽ കൈവിട്ടെങ്കിലും ഉദുമയിലും കുറ്റിക്കോലിലുമടക്കം പഞ്ചായത്ത് ഭരണം കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞത് സി പി എമിനെ ആത്മവിശ്വാസത്തിലാക്കുന്നു. അതേസമയം തൃക്കരിപ്പൂരിൽ എം വി ബാലകൃഷ്ണൻ സ്ഥാനാർത്ഥിയായാൽ പകരം എം രാജഗോപാലിനെ പാർട്ടിയുടെ ജില്ലാ സെക്രടറി പദത്തിലേക്ക് കൊണ്ടുവരാനാണ് സി പി എമ്മിൻ്റ ആലോചന.
വിജയത്തിൻ്റെ കാര്യത്തിൽ തൃക്കരിപ്പൂരിൽ ഒരാശങ്കയും പാർട്ടിക്കില്ല. മണ്ഡലം രൂപീകൃതമായ ശേഷം ഇതുവരെ ഇടതുമുണണിയല്ലാതെ യു ഡി എഫിന് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. എല്ലാ കാലത്തും എൽ ഡി എഫ് ആണ് വിജയിക്കുന്നതെങ്കിലും അതിനനുസരിച്ചുള്ള വികസനം മണ്ഡലത്തിൽ ഇല്ലെന്നാണ് യു ഡി എഫ് പ്രധാന പ്രചരണായുധമായി ഉന്നയിക്കുക.
കെ പി സി സി അംഗം പി കെ ഫൈസലിൻ്റെ പേരിനാണ് ഇവിടെ മുൻതൂക്കം, കഴിഞ്ഞ തവണ കെ പി സി സി ജനറൽ സെക്രടറി കെ പി കുഞ്ഞിക്കണ്ണനായിരുന്നു രാജഗോപാലിൻ്റെ എതിരാളി. 16,000 ലേറെ വോട്ടിൻ്റെ ഭൂരിപക്ഷമാണ് രാജഗോപാലന് ലഭിച്ചത്.
നീലേശ്വരം നഗരസഭ, ചെറുവത്തൂർ, തൃക്കരിപ്പൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി, പീലിക്കോട്, പടന്ന, വലിയപറമ്പ് എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് തൃക്കരിപ്പൂർ മണ്ഡലം.
കെ പി സി സി അംഗം പി കെ ഫൈസലിൻ്റെ പേരിനാണ് ഇവിടെ മുൻതൂക്കം, കഴിഞ്ഞ തവണ കെ പി സി സി ജനറൽ സെക്രടറി കെ പി കുഞ്ഞിക്കണ്ണനായിരുന്നു രാജഗോപാലിൻ്റെ എതിരാളി. 16,000 ലേറെ വോട്ടിൻ്റെ ഭൂരിപക്ഷമാണ് രാജഗോപാലന് ലഭിച്ചത്.
നീലേശ്വരം നഗരസഭ, ചെറുവത്തൂർ, തൃക്കരിപ്പൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി, പീലിക്കോട്, പടന്ന, വലിയപറമ്പ് എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് തൃക്കരിപ്പൂർ മണ്ഡലം.
Keywords: Kerala, News, Kasaragod, Trikaripur, Uduma, Election, CPM, UDF, Top-Headlines, CPM will field strongholds to win seats; CH Kunhambu in Uduma and MV Balakrishnan Master in Thrikkarippur may be candidates.