പൗരത്വമില്ലാത്തവരെ തടങ്കൽ പാളയത്തിലേക്ക് കേന്ദ്രത്തിന് എവിടെ നിന്നും വിടാം; അടുത്ത അന്തേവാസികൾ ബംഗ്ലാദേശി ഉപ്പയും മകളും പിന്നെ ഖസാകിസ്ഥാനിയും
Nov 21, 2020, 17:35 IST
മംഗളൂറു: (www.kasargodvartha.com 21.11.2020) നെലമംഗള സൊണ്ടെകൊപ്പ തടങ്കൽ പാളയത്തിൽ സുഡാനിക്ക് പിന്നാലെ അന്തേവാസികളായി ബംഗ്ലാദേശി ബാബുൽ ഖാൻ (46), മകൾ താനിയ (20), ഖസാകിസ്ഥാനി തൊയ്ച്ചുബെക് ഊലു ബക്യട്ബെക് (30) എന്നിവരെത്തുന്നു. ഇവരെ ഡിറ്റൻഷൻ സെന്ററിൽ പാർപ്പിക്കാൻ കർണ്ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഫനീന്ദ്രയുടെ ഉത്തരവുണ്ട്. 2018 ആഗസ്റ്റിലാണ് ബാബുൽ ഖാനേയും മകളേയും ബംഗളൂറു സർജപൂരിൽ നിന്ന് വെടിയുണ്ടകൾ കൈവശംവെച്ചു എന്ന കേസിൽ അറസ്റ്റ് ചെയ്തത്. ഈ വർഷാദ്യം ഇരുവർക്കും ജാമ്യം ലഭിച്ചെങ്കിലും ജാമ്യത്തുക അരലക്ഷം രൂപ കെട്ടിവെക്കാൻ കഴിയാത്തതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയായിരുന്നു. രണ്ടു വർഷ ശിക്ഷാ കാലാവധി കഴിഞ്ഞതിനാൽ ഇരുവരേയും ഹൈക്കോടതി ഉത്തരവുപ്രകാരം ഡിറ്റൻഷൻ സെന്ററിൽ പാർപ്പിക്കുകയും ബംഗ്ലാദേശിലേക്ക് കയറ്റിയയക്കാൻ നടപടി സ്വീകരിക്കുകയുമാണ് വേണ്ടത്. ഇക്കാര്യം അവരുടെ അഭിഭാഷകൻ സിറാജുദ്ദീൻ അഹ് മദ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ബോധിപ്പിച്ചിട്ടുണ്ട്.
ടൂറിസ്റ്റ് വിസ കാലാവധി കഴിഞ്ഞിട്ടും കർണ്ണാടകയിൽ തുടർന്ന ഖസാകിസ്ഥാനിയെ ബിദർ ജില്ലയിൽ നിന്നാണ് അറസ്റ്റിലായത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിദേശികളുടെ മേഖല റജിസ്റ്റ്രേഷൻ ഓഫീസുകളാണ് അനധികൃത വിദേശികളെ വിദേശികളുടെ നിയമം മൂന്നാം അനുഛേദപ്രകാരം കണ്ടെത്തിയിരുന്നത്.
എന്നാൽ കഴിഞ്ഞ വർഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുക്കിയ മാന്വൽ പ്രകാരം സംസ്ഥാന സർക്കാർ ഏജൻസികൾക്കും ഇത് നിർവ്വഹിക്കാം. ഏത് തടങ്കൽ പാളയത്തിലേക്കും പൗരത്വമില്ലാത്ത ആരേയും പാർപ്പിക്കാൻ നിർദ്ദേശം നൽകാൻ കേന്ദ്ര സർക്കാറിന് കഴിയും. കർണ്ണാടകയിൽ ഇതുവരേയുള്ള കണക്കുകൾ പ്രകാരം 729 വിദേശികൾ അനധികൃതമായി തങ്ങുന്നുണ്ട്. ഇവരേയും ഇനി കണ്ടെത്തുന്നവരേയും പാർപ്പിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 35 തടങ്കൽ പാളയങ്ങൾ പണിയാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നാണ് സർക്കാർ കർണ്ണാടക ഹൈക്കോടതിയിൽ ബോധിപ്പിച്ചത്.
നെലമംഗളയിലെ പ്രഥമ ഡിറ്റൻഷൻ സെന്ററിൽ 30-40 പേരെ പാർപ്പിക്കാനുള്ള സൗകര്യമാണുള്ളത്. അന്തേവാസി ഒന്നേയുള്ളുവെങ്കിലും ഓരോ ഷിഫ്റ്റിലും വിവിധ വിഭാഗങ്ങളിലായി 16 പേർ ജോലി ചെയ്യുന്നു. പരിസരത്തെ വിജനയിലേക്ക് പടരുന്നത് ബൂട്ടുകളുടെ ശബ്ദം. അനധികൃതമായി തങ്ങുന്നതായി കണ്ടെത്തിയ വിദേശികളിൽ ഏറേയും നൈജീരിയ, സുഡാൻ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
Keywords: Karnataka, News, Father, Mangalore, High-Court, camp, Bangladeshi father and daughter, then a Kazakh inmate at Nelamangala Detention camp