ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കൈമാറ്റ മന്ത്രിതല ചടങ്ങിലും മുഖ്യമന്ത്രി മാസ്ക് 'താടിയാക്കിയത്' വിവാദമായി
Oct 13, 2020, 21:00 IST
മംഗളൂറു: (www.kasargodvartha.com 13.10.2020) കൊവിഡ് കാല നിയന്ത്രണങ്ങൾക്ക് മാതൃകയാവേണ്ട മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ നിബന്ധനകൾ ലംഘിക്കുന്നത് തുടരുന്നു. ചൊവ്വാഴ്ച ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പുകളുടെ വെച്ചുമാറലിന് വിധേയരായ മന്ത്രിമാർക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തപ്പോഴും മുഖ്യമന്ത്രി തന്റെ മാസ്ക് താടിയാക്കിയത് വിവാദമായി. ലോകാരോഗ്യ സംഘടന മുതൽ കർണ്ണാടകയിലെ ആരോഗ്യപ്രവർത്തകർ വരെ ഈ രീതിക്കെതിരെ കോവിഡ് തുടക്കം മുതൽ ബോധവത്കരണം നടത്തുകയാണ്.
മന്ത്രി ബി ശ്രീരാമുലുവിൽ നിന്ന് ആരോഗ്യം എടുത്ത് മന്ത്രി കെ സുധാകറിന് നൽകുകയും പകരം സാമൂഹിക ക്ഷേമം കൈമാറുകയും ചെയ്തിരുന്നു. ഇരുവരും മുഖ്യമന്ത്രിയെ സന്ദർശിച്ച വേളയിലാണ് ഗ്രൂപ്പ് ഫോട്ടോയെടുത്തത്. ആരോഗ്യ വകുപ്പ് ശ്രീരാമുലുവിന്റേയും ആരോഗ്യ വിദ്യാഭ്യാസവും സാമൂഹിക ക്ഷേമവും സുധാകറിന്റേയും ചുമതലയിലായിരുന്നു ഇതുവരെ. ആരോഗ്യ വകുപ്പിന്റെ മോശം പ്രവർത്തനം സംബന്ധിച്ച് നിരന്തരം പരാതികൾ ഉയരുകയും കോവിഡ് നിയന്ത്രണത്തിൽ കർണ്ണാടക വൻപരാജയമാവുകയും ചെയ്ത വേളയിലാണ് പുനസ്സംഘടന അനിവാര്യമായത്.
സാമൂഹിക ക്ഷേമ വകുപ്പ് കൈമാറ്റം ശ്രീരാമുലുവിന് ലഭിച്ച സ്ഥാനക്കയറ്റമാണെന്ന് മന്ത്രി സുധാകർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകൾ വേറിട്ട് നിൽക്കുന്നത് കീഴ്ത്തട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു. ജില്ല ആരോഗ്യ ഓഫീസർമാർ ആരോഗ്യ മന്ത്രിക്കാണ് റിപ്പോർട്ടുകൾ അയക്കുക. മെഡിക്കൽ കോളജ് ഡയറക്ടർമാർ ആരോഗ്യ വിദ്യാഭ്യാസ മന്ത്രിക്കും. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഈ രണ്ട് വകുപ്പുകളും ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.