Join Whatsapp Group. Join now!
Aster MIMS 10/10/2023

സിംബയോസിസ്

symbiosis
നോവല്‍
അതിജീവനം - ഇന്ദ്രജിത്ത്
അധ്യായം 17

(www.kasargodvartha.com 11.10.2020) 'നീ തന്നെ ചെയ്യൂ.... ഞാന്‍ തൊട്ടാല്‍ ഗണപതിയുടെ വാഹനത്തെ കൊലയ്ക്ക് കൊടുത്തെന്നുപറഞ്ഞ് നിന്‍റെയാള്‍ക്കാര്‍ വാളെടുക്കും', ഗോപാലന്‍റെ വാക്കില്‍ നേരിയ പരിഹാസമുണ്ടായിരുന്നു.



'ഇത് സാക്ഷാല്‍ ഡിങ്കഭഗവാനാണ്. ഗോപാലേട്ടനാണ് കൈകാര്യം ചെയ്യാനര്‍ഹന്‍', ഇത്രയും കാലം കൊണ്ട് കുറിക്കുകൊള്ളുന്ന മറുപടി നല്കാന്‍ സ്മിത പഠിച്ചുകഴിഞ്ഞിരുന്നു.

'ഡിങ്കന്‍റെ ആള്‍ക്കാര്‍ യുക്തി കൊണ്ട് ചിന്തിക്കുന്നവരാണ്. അവര്‍ ഇതിന്‍റെ പേരില്‍ കുലുമാലുണ്ടാക്കില്ല. പക്ഷേ, നിങ്ങള്‍ അങ്ങനെയല്ലല്ലോ'.

'ഇല്ല, ഗണപതിയുടെ വാഹനമാണെങ്കില്‍ പോലും ഗോപാലേട്ടന്‍ തൊട്ടാല്‍ ഞങ്ങള്‍ക്ക് പ്രശ്നമില്ല'

'അതെന്താ ഞാന്‍ ഗണപതിയുടെ അച്ഛന്‍ ശിവനാണോ?'

'അല്ല, പേര് ഗോപാലനായിപ്പോയില്ലേ?'

'എന്നുവെച്ചാല്‍... ശ്രീകൃഷ്ണന്‍?'

'അങ്ങനെയല്ല; വല്ല സൈമണോ മമ്മദോ ആയിരുന്നു പേരെങ്കില്‍ നാട് കത്തിച്ചാമ്പലായേനെ എന്നാണുദ്ദേശിച്ചത്'

സീരിയലുകളിലെ കഥാപാത്രങ്ങളെക്കുറിച്ചുമാത്രം ചിന്തിച്ചുനടന്നിരുന്ന ഒരു പെണ്‍കുട്ടിയായിരുന്നു സ്മിത. അവളുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാവുന്നത് ഗോപാലന്‍റെ സഹപ്രവര്‍ത്തകയായതോടെയാണ്‌. ഏതുവിഷയത്തിലേക്കും ദൈവത്തെയും മതത്തെയും വലിച്ചുകൊണ്ടുവരാന്‍ ഗോപാലനുള്ള കഴിവ് ഒന്ന് വേറെത്തന്നെയാണ്. സ്മിതയും മെല്ലെ സ്വന്തം ഇടം കണ്ടെത്തി. എന്തെങ്കിലും ആവശ്യം വരുമ്പോള്‍ അമ്പലത്തില്‍ പോകുന്നതിലപ്പുറം തീവ്രതയുള്ള വിശ്വാസം മതത്തിലും ദൈവത്തിലും ഉണ്ടായിരുന്നില്ല. പക്ഷേ, ഗോപാലനുമായി ഏതുവിഷയം സംസാരിച്ചാലും അവസാനം ദൈവത്തിലും മതത്തിലും ചെന്നെത്തുമെന്ന് മനസ്സിലായതോടുകൂടി ഒഴിവുവന്ന തീവ്രവിശ്വാസിയുടെ കസേരയില്‍ കയറിയിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാലഞ്ചുവയസ്സ് പ്രായക്കൂടുതല്‍ ഉള്ള ആളെന്ന നിലയിലും ആനിമല്‍  ഹൗസില്‍ ആദ്യം ജോലി കിട്ടിയതിനാലും ഗോപാലനാണ് സീനിയര്‍ എന്നുപറയാം.

'ദൈവവും മതവും അവിടെയിരിക്കട്ടെ, ജീവികളെ പോറ്റിവളര്‍ത്തി കൊലയ്ക്കുകൊടുക്കുന്ന ഈ ജോലിയില്‍ ശരിക്കും ഒരു മനപ്രയാസമില്ലേ?', സ്മിതയോടാണ് പോക്കര്‍ ചോദിച്ചത്.

'ബ്രോയിലര്‍ ചിക്കനില്ലാത്ത നാട്ടുമ്പുറത്താണ് ജനിച്ചുവളര്‍ന്നത്. ഓമനിച്ചുവളര്‍ത്തിയ കോഴികളെ വിരുന്നുകാര്‍ വരുമ്പോള്‍ കൊന്ന് കറിവെക്കുന്നത് കാണുമ്പോഴൊക്കെ ഒരു വേദനയുണ്ടായിരുന്നു'

'അതെ, അതിഥിക്ക് സംസ്കൃതത്തില്‍ ഗോഘ്നഃ എന്നൊരു പര്യായമുണ്ട്; വിരുന്നുകാരന്‍ വന്നാല്‍ പശുവിനെ കൊന്ന് കറിയുണ്ടാക്കലായിരുന്നു പണി',

അശരീരി പോലെ ശബ്ദം കേട്ടപ്പോള്‍ മൂന്നുപേരും തിരിഞ്ഞുനോക്കി.

'പേടിക്കേണ്ട, ഞാനാണ്. ഇവളുടെ ദക്ഷിണപക്ഷം',

അല്പം അകലെ കാറിന്‍റെ ഡോര്‍ അടയ്ക്കാന്‍ തുനിയുകയാരുന്ന ഫാര്‍മക്കോളജി പ്രൊഫസറെ ചൂണ്ടിക്കൊണ്ട് ആഗതന്‍ മൊഴിഞ്ഞു,

'ലോക്ക്ഡൗണായതിനാല്‍ വീട്ടില്‍ ചൊറി മാന്തിയിരിക്കുകയായിരുന്നു. പോക്കര്‍സാറെ പരിചയപ്പെടാമെന്നുപറഞ്ഞ് ഇവളാണ് കൂട്ടിക്കൊണ്ടുവന്നത്'

ഫാര്‍മക്കോളജി ഡിപ്പാര്‍ട്ട്മെന്‍റുമായി സഹകരിച്ചുകൊണ്ടുള്ള ഇന്‍റര്‍ ഡിപ്പാര്‍ട്ട്മെന്‍റല്‍ പ്രൊജക്ടാണ്. പോക്കര്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍; ഫാര്‍മക്കോളജി പ്രൊഫസര്‍ കോ ഇന്‍വെന്‍സ്റ്റിഗേറ്ററും.

'ശുക്ലമൂഷികഃ‌',

ഗോപാലനും സ്മിതയും കൂടി തൂക്കം നോക്കുകയായിരുന്ന വിസ്റ്റാര്‍ റാറ്റുകളില്‍ ഒന്നിനെ നോക്കി ഫാര്‍മക്കോളജി അസോസിയേറ്റ് പ്രൊഫസറുടെ ഭര്‍ത്താവ് പറഞ്ഞു. ശുക്ലമെന്നുകേട്ട് ചെറിയ നാണത്തോടെ സ്മിത തലതാഴ്ത്തിയത് കണ്ടിട്ടാണോയെന്നറിയില്ല, സംസ്കൃതകോളേജിലെ പ്രൊഫസറായ അദ്ദേഹം കൂടുതല്‍ വിശദീകരണങ്ങളിലേക്കുകടന്നു,

'ഞങ്ങള്‍ക്ക് എന്തിനും ഏതിനും സംസ്കൃതമേ വരൂ; വേണമെങ്കില്‍ ആല്‍ബിനോ റാറ്റെന്നോ വെള്ളെലിയെന്നോ പരിഭാഷപ്പെടുത്തിക്കോളൂ.'

'ചിലരെ വെളുത്തിട്ടും ചിലരെ കറുത്തിട്ടും സൃഷ്ടിച്ച ദൈവത്തിന്‍റെ ക്രൂരത!', ഫാര്‍മക്കോളജി പ്രൊഫസറുടെ ഭര്‍ത്താവിനെ നോക്കിക്കൊണ്ട് ഗോപാലന്‍ പറഞ്ഞു.

'ഇതൊരു ടെസ്റ്റ്‌ ഡോസാണ് സാറേ', വിശദീകരിച്ചത് സ്മിതയാണ്.

'ഇത്തരത്തിലുള്ള ഡോസുകള്‍ സ്മിതയ്ക്ക് കുറേ കിട്ടിക്കാണും, അല്ലേ?', ഫാര്‍മക്കോളജി പ്രൊഫസറുടേതാണ് ചോദ്യം.

'ഞാന്‍ ബൂസ്റ്റര്‍ ഡോസിന്‍റെ വക്കിലാണ്. ഗോപാലേട്ടന്‍ വായ തുറക്കുന്നതിന് മുമ്പുതന്നെ എനിക്കറിയാം എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന്'

ശരിക്കുപറഞ്ഞാല്‍ പുതിയ ആളാണ്‌ ഫാര്‍മക്കോളജി പ്രൊഫസറുടെ ഭര്‍ത്താവ്. എങ്കിലും, അദ്ദേഹത്തിന്‍റെ സംസാരത്തില്‍ അപരിചിതത്വം അല്പം പോലും കാണുന്നില്ല. പുതിയ ആരെ കിട്ടിയാലും ഗോപാലന്‍ ചെറിയൊരു ടെസ്റ്റ്‌ ഡോസ് കൊടുക്കും. മതവിശ്വാസിയെന്ന നിലയിലുള്ള അലര്‍ജിക് റിയാക്ഷന്‍സ് അറിയാന്‍ വേണ്ടിയാണ്.

'അതൊരു ചെറിയ ക്രൂരതയല്ലേ മിസ്റ്റര്‍ ഗോപാലന്‍?',

ടെസ്റ്റ്‌ ഡോസിനോട്‌ ഫാര്‍മക്കോളജി പ്രൊഫസറുടെ ഭര്‍ത്താവ് പ്രതികരിക്കാന്‍ തുടങ്ങിയെന്നുതോന്നുന്നു.

'പ്രകൃതിയില്‍ മൊത്തത്തില്‍ ക്രൂരതയാണ്; ഒരു ജീവിക്ക് വിശപ്പടക്കണമെങ്കില്‍ മറ്റൊരു ജീവിയെ കൊന്നുതിന്നണം'

'താങ്കള്‍ക്ക് സിദ്ധാര്‍ഥനെ അറിയുമോ മിസ്‌റ്റര്‍ ഗോപാലന്‍?'

'ഏത് സിദ്ധാര്‍ത്ഥന്‍?'

'ലുംബിനിയില്‍ രണ്ടര സഹസ്രാബ്ദം മുമ്പ് ജനിച്ച സിദ്ധാര്‍ത്ഥന്‍; കപിലവസ്തുവിലെ രാജകുമാരന്‍'

'ഇതാണ് മതവിശ്വാസികളുടെയെല്ലാം പ്രശ്നം; ആയിരവും രണ്ടായിരവും കൊല്ലം മുമ്പ് ജനിച്ചവരെ പൊക്കിക്കൊണ്ട് നടക്കുന്നു; കാലം പോയതറിയാതെ.'

'താങ്കളുടെ ചിന്തയും ഇപ്പറഞ്ഞ ആയിരവും രണ്ടായിരവും കൊല്ലം മുമ്പുണ്ടായാതാണ്'

ആരോഗ്യസര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് പോയിട്ടുള്ളതിനാല്‍ അദ്ദേഹം പറയുന്നതിനെക്കുറിച്ച് പോക്കറിന് വലിയ അപരിചിതത്വം തോന്നിയില്ല.

ലോകചരിത്രത്തില്‍, ബി സി ഇ ആറാം ശതകം മുതലുള്ള ഏതാനും നൂറ്റാണ്ടുകള്‍ ചിന്താപരമായ കലഹങ്ങളുടേതായിരുന്നു. സോക്രട്ടീസ്, പ്ലാറ്റോ, അരിസ്റ്റോട്ടില്‍ തുടങ്ങിയവരായിരുന്നു കലഹങ്ങളുടെ മുമ്പില്‍ നടന്നത്. ഇന്ത്യയിലും ഈ കാലഘട്ടം കലഹങ്ങളുടേതായിരുന്നു.

സൈന്ധവനാഗരികതയില്‍ വൈദ്യന്മാര്‍ ഉണ്ടായിരുന്നോയെന്നറിയില്ല. അതിന്‍റെ അവശിഷ്ടങ്ങളിലൂടെ കടന്നുപോയാൽ, ഇന്നത്തെപ്പോലെ ശാസ്ത്രചിന്ത പൂർണവളർച്ചയെത്തിയിരുന്നില്ലെങ്കിലും, അക്കാലത്തെ ജനങ്ങൾ ഉയര്‍ന്ന രീതിയിലുള്ള ആരോഗ്യ-ശുചിത്വബോധം പുലര്‍ത്തിയിരുന്നതായി കാണാം. പില്ക്കാലത്ത് നാട്ടുവൈദ്യത്തില്‍ മരുന്നായി ഉപയോഗിച്ച മാനിന്‍റെ കൊമ്പും കന്മദവും ശേഖരിച്ചുവെച്ചതായി കണ്ടെത്തിയിരുന്നുവെന്നാണ് സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ഈ വിഷയം പഠിപ്പിച്ച ചരിത്രപണ്ഡിതന്‍ പറഞ്ഞത്. നഗരനിര്‍മാണത്തിന്‍റെ കാര്യത്തിലും മറ്റും താരതമ്യേന ഉയര്‍ന്ന തരത്തിലുള്ള സാങ്കേതികവിദ്യയാണ് അവര്‍ക്കുണ്ടായിണ്ടായിരുന്നത്. പക്ഷേ, വൈദികകാലത്തോടുകൂടി എല്ലാം താറുമാറായി. മധ്യേഷ്യയിലെ ഇത്രത്തോളം ഫലഭൂയിഷ്ഠമല്ലാത്ത പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ആര്യന്മാർ ഇവിടത്തെ പ്രകൃതിഭംഗി കണ്ട് അതിശയിച്ചു. വേദമന്ത്രങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള ക്ലാസ്സിക്കല്‍ ഹിന്ദുമതവും രൂപംകൊള്ളുന്നത് അങ്ങനെയാണ്. പ്രകൃതിയെ വസ്തുനിഷ്ഠമായി വിലയിരുത്തുകയെന്നതിനപ്പുറം അദൃശ്യശക്തികൾക്ക് അമിതപ്രാധാന്യം കല്പിക്കുന്ന ചിന്താഗതി വളര്‍ന്നുവന്നു. സൈന്ധവജനത പടുത്തുയർത്തിയ നഗരസംസ്കാരത്തിനുപകരം അത്ര വികസിക്കാത്ത ഗ്രാമീണ - നാടോടി ജീവിത രീതിയാണ് വൈദികകാലത്ത് ഇന്ത്യയിലുണ്ടായത്. പിന്നീട് നൂറ്റാണ്ടുകൾ വേണ്ടിവന്നു നാഗരികതയുണ്ടാവാൻ.

ശാസ്ത്ര-സാങ്കേതികവിദ്യകളെന്ന് നാം ഇന്ന് മനസ്സിലാക്കുന്ന കാര്യങ്ങളുടെ സ്വാധീനം വേദങ്ങളിൽ ചെറിയ തോതിലെങ്കിലുമുള്ളത് അഥർവവേദത്തിലാണ്. അതിനാല്‍ തന്നെ വൈദികസാഹിത്യത്തിൽ അതിനോട് തൊട്ടുകൂടായ്മയുണ്ട്. സംഹിതകളും ആരണ്യകങ്ങളും ബ്രാഹ്മണങ്ങളും ഉപനിഷത്തുകളുമടങ്ങിയ വൈദികസാഹിത്യമാണ് ക്ലാസ്സിക്കല്‍ ഹിന്ദുമതത്തിന്‍റെ അടിത്തറ. ഇവയില്‍ ഉപനിഷത്തുകള്‍ പിന്നീടാണ് ഉണ്ടായത്. ആര്യസമൂഹത്തിന്‍റെ ഗോത്രസ്മൃതികളിലെ ദശാസന്ധിയെയാണ് ഋഗ്വേദസംഹിത പ്രതിനിധാനം ചെയ്യുന്നത്.

ദര്‍ശനത്തിലാണ് ഫാര്‍മക്കോളജി പ്രൊഫസറുടെ ഭര്‍ത്താവിന്‍റെ സംസ്കൃതം പി എച്ച് ഡി സ്പെഷ്യലൈസേഷന്‍. ഗോപാലനെ ഇരുത്തി പഠിപ്പിക്കാന്‍ തീരുമാനിച്ചതുപോലെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

'ബോവര്‍ മാനുസ്ക്രിപ്റ്റിനെക്കുറിച്ചറിയുമോ?'

സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ആ പേര് കേട്ടതായി ഓര്‍മ്മയുണ്ടെങ്കിലും പോക്കറിനും കൂടുതല്‍ അറിയില്ലായിരുന്നു. മൗനത്തില്‍ നിന്ന് ആര്‍ക്കും ഒന്നുമറിയില്ലെന്ന് തോന്നിയതിനാലാവാം, അദ്ദേഹം തന്നെ വിശദീകരിക്കാന്‍ തുടങ്ങി.

'ബിര്‍ച്ച് മരത്തൊലിയിലെഴുതിയ വിവാഹസര്‍ട്ടിഫിക്കറ്റ്'

'വിവാഹസര്‍ട്ടിഫിക്കറ്റ്? ആരുടെ?', ഗോപാലന്‍റെ ആകാംക്ഷ വര്‍ധിച്ചു.

'ഇന്ത്യയുടെയും ചൈനയുടെയും,; ഇരുരാജ്യങ്ങള്‍ക്കിടയില്‍ നിലനിന്ന സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബന്ധത്തിന്‍റെ രേഖ'

'ചൈന ... ! അപ്പോള്‍, ആളൊരു സഖാവാണ്, അല്ലേ?'

'പറഞ്ഞുതീരുന്നതുവരെ എന്നെ ഒരു കള്ളിയിലും പെടുത്താതിരിക്കുക'

നല്ല ദേഷ്യത്തോടെയാണ് പറഞ്ഞത്. തണുപ്പിക്കാനെന്ന രീതിയില്‍ ഭാര്യ ഇടപെട്ടു,

'ആ വിവാഹസര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കൂ...'

'ഹാമില്‍ട്ടന്‍ ബോവര്‍ എന്ന സായിപ്പ് ചൈനയില്‍ നിന്ന് കണ്ടെടുത്ത രേഖകളുടെ കെട്ട്.'

'ടൂയുയുവിന് വൈദ്യശാസ്ത്രത്തില്‍ നോബല്‍ സമ്മാനം കിട്ടിയ കാലത്ത് അവിടത്തെ മെഡിക്കല്‍ ട്രഡീഷനെക്കുറിച്ചുള്ള ഒരു ആര്‍ട്ടിക്കിള്‍ ഏതോ മെഡിക്കല്‍ ജേണലില്‍ വായിച്ചതായി ഓര്‍ക്കുന്നു.', ഫാര്‍മക്കോളജി പ്രൊഫസറാണ് പറഞ്ഞത്.

'അതെ, നല്ലൊരു വൈദ്യപാരമ്പര്യം ചൈനയ്ക്കുണ്ട്. ടാവോ മതത്തിന്‍റെ യിന്നിനും യാങ്ങിനുമിടയില്‍ കറങ്ങുന്ന രോഗാരോഗ്യ സങ്കല്പം. എന്നാല്‍ ബോവര്‍ മാനുസ്ക്രിപ്റ്റ് പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുമായുള്ള സാംസ്കാരിക ബന്ധത്തെയാണ്‌. ടിബറ്റിലെ ബുദ്ധമതക്കാര്‍ക്ക് സോവ രിഗ്പ എന്ന അവരുടെ സ്വന്തം വൈദ്യമുണ്ട്'.

ടിബറ്റിനെക്കുറിച്ച് കേട്ടപ്പോള്‍ പോക്കറിന്‍റെ മനസ്സിലോടിയെത്തിയത് സുള്ള്യ കേവീജിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ നടത്തിയ ബൈലക്കൂപ്പെ സന്ദര്‍ശനമാണ്. ടിബറ്റില്‍ നിന്നുള്ള ബുദ്ധമതാനുയായികള്‍ അഭയാര്‍ഥികളായി കഴിയുന്ന പ്രദേശമാണ് ബൈലക്കൂപ്പെ. വെജിറ്റേറിയനായ ഡോക്ടര്‍ ശ്രീനിവാസിന്‍റെ കൂടെയായിരുന്നു യാത്ര എന്നതിനാല്‍ ഹോട്ടലില്‍ സസ്യാഹാരമായിരുന്നു ഓര്‍ഡര്‍ ചെയ്തതെങ്കിലും പിന്നിലുള്ള സീറ്റില്‍ നിന്ന് ചിക്കന്‍ ഫ്രൈയുടെ മണം വരുന്നുണ്ടായിരുന്നു. ആ മണം പോക്കറിന് ബോധോദയമുണ്ടാക്കാന്‍ പര്യാപ്തമായിരുന്നു.

പ്രൈമറിസ്കൂള്‍ കാലം. മലയാളത്തിലെ ഒരു പാഠമാണ്. സിദ്ധാര്‍ഥ രാജകുമാരന്‍ കൊട്ടാരത്തിന്‍റെ മുറ്റത്ത് കളിക്കുകയാണ്. കൂടെ ദേവദത്തനുണ്ട്. പൂന്തോട്ടത്തില്‍ വന്ന കിളികളിലൊന്നിനെ അമ്പെയ്തിടാന്‍ ദേവദത്തന് മോഹം. സിദ്ധാര്‍ഥന് അതിനോടെതിര്‍പ്പാണ്. വെറുതെയെന്തിനാണ്‌ ഒരു ജീവിയുടെ ജീവനെടുക്കുന്നത് എന്നാണ് അവന്‍ ചോദിക്കുന്നത്. ശൗര്യമാണ് ക്ഷത്രിയന്‍റെ മുഖമുദ്രയെന്നും സിദ്ധാര്‍ഥന്‍റേതുപോലുള്ള ലോലഹൃദയം ക്ഷത്രിയധര്‍മത്തിന് ചേര്‍ന്നതല്ലെന്നും അവന്‍ പറയുന്നു. ക്ഷത്രിയധര്‍മം വര്‍ണാശ്രമധര്‍മത്തിന്‍റെ ഭാഗമാണ്. ദേവദത്തന്‍ പക്ഷിയെ അമ്പെയ്തപ്പോള്‍ അതിനവനെ പ്രേരിപ്പിച്ച വര്‍ണാശ്രമധര്‍മത്തിനെതിരെ അമ്പെയ്യാനുള്ള തയാറെടുപ്പിലായിരുന്നു സിദ്ധാര്‍ഥന്‍. ആ കഥയിലെ പാഠമായി അധ്യാപകന്‍ പറഞ്ഞതും പോക്കര്‍ മനസ്സിലാക്കിയതും സിദ്ധാര്‍ഥന്‍ ബുദ്ധനായി മാറിയപ്പോള്‍ സസ്യാഹാരം ഉപദേശിച്ചുവെന്നും ലോകത്തുള്ള ബൗദ്ധന്മാരെല്ലാം സസ്യാഹാരികളാണെന്നുമാണ്. ചെറിയൊരു മണം ആ ധാരണയുടെ അടിത്തറയിളക്കി. അന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് രണ്ട് ബൗദ്ധസന്യാസിമാര്‍ കോഴിക്കാല് കടിച്ചുവലിക്കുന്നതാണ്.

'ബി സി ഇ ഒന്നാം സഹസ്രാബ്ദത്തിന്‍റെ പകുതിയോടുകൂടി ക്ലാസ്സിക്കല്‍ ഹിന്ദുമതത്തെ ചോദ്യം ചെയ്യുന്ന ഒരുപാട് പ്രസ്ഥാനങ്ങളും ചിന്താധാരകളും ഉടലെടുത്തു. വേദങ്ങളുടെ ആധികാരികതയെ വെല്ലുവിളിച്ചുകൊണ്ട് രംഗത്തുവന്ന അവയില്‍ സാംഖ്യം, വൈശേഷികം, ബൗദ്ധം, ജൈനം, ചാര്‍വാകമെന്ന ലോകായതം, ആജീവകം തുടങ്ങി ഒരുപാട് ചിന്താധാരകളുണ്ടായിരുന്നു. ലോകത്തിന്‍റെ മറ്റുള്ള ഭാഗങ്ങളിലെന്ന പോലെ ഇവിടെയും ചിന്താപരമായ വിപ്ലവങ്ങളുടെ കാലമായിരുന്നു അത്. ഒരുഭാഗത്ത് വൈദികഹിന്ദുമതത്തിന്‍റെ യാഗം പോലുള്ള അത്യാചാരങ്ങള്‍. മറുഭാഗത്ത് തീവ്രഭൗതികവാദം. ഇവയ്ക്കിടയില്‍ ഒരു മധ്യമ മാര്‍ഗമാണ് ബുദ്ധന്‍ സ്വീകരിച്ചത്.'

കുറ്റിക്കാട്ടില്‍ തീപിടിച്ചതുപോലെ ഒരു വിഷയത്തില്‍ നിന്ന് തൊട്ടടുത്തത്തിലേക്ക് എന്ന രീതിയില്‍ സംസ്കൃത കോളേജ് പ്രൊഫസറുടെ സംസാരം ആളിപ്പടരുകയാണ്.

'മനുഷ്യന്‍റെ അസുഖം മാറ്റുകയെന്ന ഭൗതികലക്ഷ്യത്തോടുകൂടി രൂപംകൊണ്ട ആയുര്‍വേദം ആ കാലത്തിന്‍റെ സംഭാവനയാണ്. വൈദ്യം ദാര്‍ശനികമായി കടപ്പെട്ടിരിക്കുന്നത് ഇപ്പറഞ്ഞ ഭൗതികവാദപരമായ ചിന്താധാരകളുമായാണ്. പഴയ നിഗമനങ്ങള്‍ തിരുത്തിയും പുതിയവ സ്വീകരിച്ചുമാണ് ആയുര്‍വേദം വളര്‍ന്നത്. അഗ്നിവേശസംഹിത ചരകന്‍ തിരുത്തിയതിനാലാണ് അത് ചരകസംഹിതയായത്. പിന്നീട് ദൃഢബലന്‍ ചരകസംഹിതയുടെ പോരായ്മകള്‍ പരിഹരിച്ചു. ബി സി ഇ ഒന്നാം സഹസ്രാബ്ദത്തിന്‍റെ ഏതാണ്ട് പകുതിയില്‍ തുടങ്ങിയ ഈ ധൈഷണികവിപ്ലവം സി ഇ ഒന്നാം സഹസ്രാബ്ദത്തിന്‍റെ പകുതി വരെ തുടര്‍ന്നു. വാഗ്ഭടനാണ് അവസാനഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നത്. അതിനുശേഷം ആയുര്‍വേദത്തിന്‍റെ വളര്‍ച്ച മുരടിക്കാന്‍ തുടങ്ങി. ബ്രഹ്മസൂത്രത്തിന് ശങ്കരാചാര്യര്‍ കൊണ്ടുവന്ന അദ്വൈത വ്യാഖ്യാനത്തോടെ ഭൗതികപ്രപഞ്ചം മിഥ്യയും മായയുമൊക്കെയായി വ്യാഖ്യാനിക്കപ്പെട്ടു. പൂര്‍വമീമാംസയില്‍ അധിഷ്ഠിതമായ വൈദികചിന്ത അദൃശ്യമോ അഭൗതികമോ ആയ കാര്യങ്ങൾക്ക് പ്രാധാന്യം കല്പിക്കുന്നുവെങ്കിലും ഭൗതികപ്രപഞ്ചത്തിന്‍റെ അസ്തിത്വം നിഷേധിച്ചിരുന്നില്ല. ബ്രഹ്മസൂത്രത്തിന്‍റെ തന്നെ ദ്വൈതവ്യാഖ്യാനം ഭൗതികലോകത്തെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ അദ്വൈതവേദാന്തം ഭൗതികലോകത്തിന്‍റെ അസ്തിത്വം താത്ത്വികമായിത്തന്നെ അംഗീകരിക്കുന്നില്ലെന്നത് സത്യമാണ്.'

'സാര്‍, ഭക്ഷണം കഴിക്കാന്‍ പോകട്ടെ'

ക്ലീനിംഗ് സ്റ്റാഫ് ആണ്. ഗോപാലനോടാണ് അനുമതി ചോദിക്കുന്നത്.

'അയ്യോ ...സമയം ഒന്നരയായി',

വാച്ചില്‍ നോക്കിക്കൊണ്ട് ഗോപാലന്‍ പറഞ്ഞു.

തൂക്കം നോക്കിയെടുത്ത വിസ്റ്റാര്‍ റാറ്റുകളെ സ്റ്റഡി ഗ്രൂപ്പ്, കണ്‍ട്രോള്‍ ഗ്രൂപ്പ് എന്നിങ്ങനെ രണ്ടായി തിരിച്ച് വെവ്വേറെ കൂടുകളിലടയ്ക്കാന്‍ പറഞ്ഞതിനുശേഷം പോക്കറും ഫാര്‍മക്കോളജി പ്രൊഫസറും ഭര്‍ത്താവും സ്ഥലം വിട്ടു.

പോക്കര്‍ നേരെ പോയത് ചിക്കന്‍ സ്റ്റാളിലേക്കാണ്. ഭാര്യ കോഴി വാങ്ങാന്‍ പറഞ്ഞിരുന്നു. കൊറോണക്കാലമായതിനുശേഷം സെര്‍വന്‍റ്സിനെ വെക്കാന്‍ പോലും ആള്‍ക്കാര്‍ക്ക് പേടിയാണ്. സാധനങ്ങളൊക്കെ ഓണ്‍ലൈനില്‍ വരുത്തിയതാണ്. പക്ഷേ, ചിക്കന്‍ അധികകാലം സൂക്ഷിക്കാനാവില്ലല്ലോ.

ചിക്കന്‍ സ്റ്റാളില്‍ തയാറാക്കിയ ഇറച്ചിയുണ്ട്. പക്ഷേ, എപ്പോഴാണ് അറുത്തത് എന്നറിയില്ല. തൊട്ടുനോക്കിയാല്‍ ആല്‍ഗര്‍ മോര്‍ട്ടിസ് എത്തിയിട്ടുണ്ടോയെന്നറിയാം. അതുകഴിഞ്ഞ് സോപ്പിട്ട് കൈകഴുകുക പോലുള്ള അസൗസൌകര്യങ്ങള്‍ ഓര്‍ത്തുകൊണ്ട് ആ പരിപാടി വേണ്ടെന്നുവെച്ച് പുതുതായി ഒരു കോഴി അറുത്തുതരാന്‍ പറഞ്ഞു. കൂട്ടിനുള്ളില്‍ അനുസരണയോടെ പിടികൊടുക്കുന്ന കോഴികള്‍. തീറ്റ തന്ന് വളര്‍ത്തിയ മനുഷ്യന്‍റെ തീറ്റയാവേണ്ടത് തന്‍റെ കടമയാണെന്ന് കോഴി കരുതിയിട്ടുണ്ടാകുമോ? ആനിമല്‍ ഹൗസിലും ഇതുതന്നെയാണവസ്ഥ. പോറ്റിവളര്‍ത്തിയ മനുഷ്യന്‍റെ മരുന്നുപരീക്ഷണത്തിനായി രക്തസാക്ഷിയാവാന്‍ നില്ക്കുന്ന എലികളും ഗിനിപ്പന്നികളും. ചെറുപ്പത്തില്‍ കോഴിയെ അറുക്കാനായി ഓടിച്ചുപിടിക്കാന്‍ എന്ത് ബുദ്ധിമുട്ടായിരുന്നു! അറുക്കുന്ന ആളെക്കാള്‍ ബുദ്ധിമുട്ട് സഹായിക്കാണ്. അറുത്ത കോഴി എഴുന്നേറ്റുനില്ക്കാന്‍ പാടില്ലെന്നാണ് പറയാറ്. സാധാരണഗതിയില്‍ പള്ളിയില്‍ കൊണ്ടുപോയാണ് കോഴിയെ അറുക്കുക; ഉപ്പ നാട്ടിലാണെങ്കില്‍ പള്ളിയില്‍ കൊണ്ടുപോവേണ്ടതില്ല. അറുക്കുന്ന വേളയില്‍ വളരെ കൃത്യമായി കരോട്ടിഡ് ആര്‍ട്ടറി വലിച്ചുപിടിച്ച് ഉപ്പ കൈയില്‍ തരും. അറുത്തുകഴിയുന്നതുവരെ ആ പിടി വിടാതിരിക്കണം. ഒരുദിവസം എങ്ങനെയോ കൈ വിട്ടുപോയി; കോഴി അനങ്ങി. കരോട്ടിഡ് ആര്‍ട്ടറിക്കു പകരം ശ്വാസനാളത്തിന് മുറിവേറ്റ കോഴി എഴുന്നേറ്റുനിന്നു. ഉപ്പയില്‍ നിന്ന് ശകാരം കണക്കിനുകിട്ടി.

സാധനങ്ങളുമായി വാഹനമിറങ്ങിയ ഉടനെ പട്ടി ഓടിവന്നു. മുമ്പൊന്നും അങ്ങനെ വരാറില്ല. ചിക്കന്‍ മണത്തറിഞ്ഞിട്ടുണ്ടാവണം. സ്നേഹത്തോടെയുള്ള വാലാട്ടലുണ്ട്; മനുഷ്യനുമായി ഏറ്റവുമധികം ഇണങ്ങുന്ന മൃഗം. തിന്നാന്‍ വേണ്ടിയല്ലാതെ അവന്‍ സ്നേഹിച്ചുവളര്‍ത്തുന്ന ജീവികളില്‍ പ്രധാനി താനാണെന്ന് പട്ടി അറിഞ്ഞിട്ടുണ്ടാകുമോ? ആര്‍ട്ടിഫിഷ്യല്‍ സെലക്ഷനിലൂടെ ഗ്രേ വൂള്‍ഫില്‍ നിന്ന് ഡൊമസ്റ്റിക് ഡോഗിനെ മനുഷ്യന്‍ സംസ്കരിച്ചെടുക്കുകയിരുന്നു എന്നാണ് പറയപ്പെടുന്നത്. ചെന്നായയില്‍ നിന്ന് നായയിലേക്കുള്ള ദൂരം; അവിശ്വസനീയതയുടെ ചരിത്രവഴികള്‍. പ്രകൃതിദത്തമായ ഒരു പ്രതിഭാസമാണ് സിംബയോസിസ്. മനുഷ്യന്‍, പക്ഷേ, സ്വന്തം ബുദ്ധിയുപയോഗിച്ച് അതും നേടിയെടുത്തു.

'ഖത്തീബ് മന്‍സൂറിന് വാഹനാപകടത്തില്‍ പരിക്കുപറ്റിയതായി വാട്സ് ആപ്പ് മെസ്സേജുണ്ടായിരുന്നു', വീടിന്‍റെ വാതില്‍ തുറന്നയുടനെ ഭാര്യ പറഞ്ഞു,

'താമരശ്ശേരിയിലാണ് സംഭവം; റോഡിന് കുറുകെ ചാടിയ പന്നിയെ രക്ഷിക്കാനായി വണ്ടി ബ്രെയ്കിട്ടതായിരുന്നു. പിന്നില്‍ മറ്റൊരു വണ്ടിയുണ്ടയിരുന്നത് അറിഞ്ഞില്ല.'

ഭാര്യയോട് വല്ലതും പറയുന്നതിനുമുമ്പ് പോക്കറിന്‍റെ ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങി. ഫാര്‍മക്കോളജി പ്രൊഫസറാണ്.

'സാര്‍, വളരെയധികം ബുദ്ധിമുട്ടി, അല്ലേ?'

'എങ്ങനെ ബുദ്ധിമുട്ടിയെന്നാണ് പറയുന്നത്?'

'എന്‍റെ ഹസ്ബന്‍ഡിന്‍റെ ബഡായി കേട്ട്'

'എന്താ അങ്ങനെ പറയാന്‍?'

'അദ്ദേഹത്തിന് ബൈപോളാര്‍ ഡിസോര്‍ഡറുണ്ട്; ഇപ്പോള്‍ ഹൈപ്പോമാനിയയുടെ ഘട്ടമാണ്'

'അപരിചിതരോട് ഇത്ര വാചാലമായി സംസാരിക്കുന്നത് കണ്ടപ്പോള്‍ ചെറിയ പന്തികേട് തോന്നിയിരുന്നു'

'നാട്ടിലെ സൈക്ക്യാട്രിസ്റ്റിനെ കാണിച്ചതായിരുന്നു. ഇപ്പോള്‍ മരുന്നുകഴിക്കാന്‍ കൂട്ടാക്കുന്നില്ല. നമ്മുടെ സൈക്ക്യാട്രി പ്രൊഫസറെ കാണിക്കാന്‍ കൊണ്ടുവന്നതാണ്. ഡോക്ടറെ കാണിക്കാനാണെന്നു പറഞ്ഞാല്‍ വരില്ല. എനിക്ക് ഒരസുഖവും ഇല്ലെന്നാണ് പറയുന്നത്. അതുകൊണ്ട് പോക്കര്‍ സാറിനെ പരിചയപ്പെടാനാണെന്നുപറഞ്ഞ് കൊണ്ടുവന്ന് മയത്തില്‍ അങ്ങോട്ട്‌ കൊണ്ടുപോയതാണ്. സാറിന് സമയം നഷ്ടമായതില്‍ ദുഃഖമുണ്ട്'

'സമയം നഷ്ടമായെന്നോ ? ലാഭമാണ്. കുത്തിയിരുന്ന് ദിവസങ്ങളോളം വായിച്ചാല്‍ പോലും കിട്ടാത്ത വിവരങ്ങളാണ് അദ്ദേഹത്തില്‍ നിന്ന് കിട്ടിയത്. പിന്നെ, ജോലിയുടെ ടെന്‍ഷനിടയില്‍ ഇത്തരം വിഷയങ്ങള്‍ കേള്‍ക്കുന്നത് ഒരു റിലാക്സേഷനാണ്. എന്നുവെച്ച് എല്ലാവര്‍ക്കും വട്ടുപിടിക്കാന്‍ പ്രാര്‍ഥിക്കുകയൊന്നുമില്ല. വേഗത്തിലുള്ള റിക്കവറി ആശംസിക്കുന്നു. ഇതിനൊക്കെ ശാശ്വതപരിഹാരം ഉണ്ടാവുന്ന വിധത്തില്‍ മെഡിക്കല്‍ സയന്‍സ് വളരട്ടെ.'

Keywords: Article, Athijeevanam Indrajith, Boiler Chicken, symbiosis, Smitha, God, Religion.
 
Also read:

നോഹയുടെ പ്രവചനം (അധ്യായം നാല്)

കന്നിമൂലയും നിഖാബും പിന്നെ നെഗറ്റീവ് എനര്‍ജിയും (അധ്യായം അഞ്ച്)

'ഡാര്‍വിനും മാല്‍ത്തൂസും' (അധ്യായം ആറ്)

അള്‍ത്താരയും ക്ലീവേജുകളും (അധ്യായം ഏഴ്)

ബ്ലാക്ക് ഫോറസ്റ്റ് (അധ്യായം എട്ട്)

ഹിറ്റ്‌ലറുടെ മകന്‍ (അധ്യായം ഒമ്പത്)

കൊറോണാദേവി (അധ്യായം പത്ത്)

ഹേര്‍ഡ് ഇമ്യൂണിറ്റി  (അധ്യായം 11)

അഗ്നിമീളേ പുരോഹിതം... (അധ്യായം 12)

ദജ്ജാലിന്റെ കയറ്  (അധ്യായം13)

ഡിങ്കസഹസ്രനാമം  (
അധ്യായം 14)

ഡാര്‍വിന്‍റെ ബോധിവൃക്ഷം(അധ്യായം 15
)

അപൂര്‍വവൈദ്യനും ഹലാല്‍ ചിക്കനും
അധ്യായം 16

Post a Comment