കാസര്‍കോട് ഗവ. കോളേജിൽ പൂര്‍ത്തിയായ വികസന പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Oct 27, 2020, 19:45 IST
കാസര്‍കോട്: (www.kasargodvartha.com 27.10.2020) ഗവണ്‍മെന്റ് കോളേജ് കാസര്‍കോടിൽ റൂസ ഫണ്ട് വിനിയോഗിച്ച് പൂര്‍ത്തിയായ വിവിധ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ അധ്യക്ഷത വഹിച്ചു. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബശീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം എം സി രാജു, നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എ എല്‍ അനന്തപദ്മനാഭ, വാര്‍ഡ് കൗണ്‍സിലര്‍ കെ സവിത, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ പി വി സുജീഷ്, റൂസ കോഡിനേറ്റര്‍ കെ വിജയന്‍ സംബന്ധിച്ചു.
നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി സംസ്ഥാനത്ത് 111 കോടി രൂപ ചെലവഴിച്ച് 47 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വികസിപ്പിച്ചതിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. റൂസ ഫണ്ട് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 1.98 കോടി രൂപയാണ് അനുവദിച്ചത്. ഈ ഫണ്ട് ഉപയോഗിച്ച് വിവിധ നിര്‍മാണ-നവീകരണ പ്രവര്‍ത്തനങ്ങള്‍ കോളേജില്‍ നടത്തുകയും ലബോറട്ടറികളിലേക്ക് ആവശ്യമായ നൂതന ഉപകരണങ്ങള്‍, ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ വാങ്ങുകയും ചെയ്തു. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ബോയ്‌സ് ടോയ്‌ലറ്റ് കോംപ്ലക്‌സ്, പിജി ബ്ലോക്ക് റൂഫ് നിര്‍മാണം, ഇന്റര്‍ലോക്ക് ചെയ്യല്‍, കാംപസ് സൗന്ദര്യവല്‍ക്കരണം എന്നീ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
കെമിസ്ട്രി എംഎസ്‌സി, ബിഎസ്്‌സി ലാബുകള്‍, ബോട്ടണി ലാബ്, ജിയോളജി മ്യൂസിയം, സുവോളജി മ്യൂസിയം, കന്നഡ മ്യൂസിയം, കോളേജ് മുറ്റം, ജനല്‍ വാതിലുകളുടെ അറ്റകുറ്റപ്പണി, ഡ്രെയ്‌നേജ് എന്നിവയാണ് നവീകരിച്ച് വികസിപ്പിച്ചത്. 1957ല്‍ സ്ഥാപിതമായ ഈ കോളേജില്‍ നിലവില്‍ 14 ബിരുദ കോഴ്‌സുകളും ഏഴ് ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഏഴ് ഗവേഷണ വകുപ്പുകളും ഉണ്ട്. സംസ്ഥാനത്തെ സെന്റര്‍ ഓഫ് എക്‌സലന്‍സ് കോളേജുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ കോളേജിന് ഈ വര്‍ഷത്തെ എന്‍ഐആര്‍എഫ് റാങ്കിങില്‍ 83-ാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.
ഉന്നവിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി: മുഖ്യമന്ത്രി
ഉന്നവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും സാമൂഹിക നീതിയും ഉറപ്പാക്കാന്‍ നിരവധി പദ്ധതികളാണ് നടപ്പാക്കിയതെന്നും ചരിത്രത്തിലില്ലാത്ത വിധം മികച്ച പരിഗണനയാണ് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
111 കോടി രൂപ ചെലവഴിച്ച് 47 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വികസിപ്പിച്ചതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായാണ് ഉന്നതവിദ്യാഭ്യാസത്തിന് മാത്രമായി ഒരു മന്ത്രാലയം വന്നത്. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ വിദൂര വിദ്യാഭ്യാസത്തിന് സര്‍വകലാശാല ആരംഭിച്ചു. മലയാളം സര്‍വകലാശാലയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുത്തു. സര്‍ക്കാര്‍ ആര്‍ട്‌സ് കോളേജുകളില്‍ 562 അധ്യാപന നിയമനങ്ങളും 436 അനധ്യാപക നിയമനവും സാധ്യമാക്കി.
നാനൂറോളം പുതിയ തസ്തികള്‍ സൃഷ്ടിച്ചു. സര്‍വകലാശാലകളില്‍ ഡിജിറ്റല്‍ ഫയല്‍ പ്രൊസസിങ് സംവിധാനം ഏര്‍പ്പെടുത്തി. കോളേജുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനും അക്കാദമിക വികസനത്തിനും കിഫ്ബിയിലുള്‍പ്പെടുത്തി 700 കോടിയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്. സംസ്ഥാനത്ത് പുതുതായി മൂന്ന് സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളും അഞ്ച് എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളും ആരംഭിച്ചു. വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ബിരുദബിരുദാന്തര തലത്തില്‍ പുതിയ 59 കോഴ്‌സുകളും അടിസ്ഥാന സൗകര്യമുറപ്പാക്കിയ എയ്ഡഡ് കോളേജുകളില്‍ പുതിയ കോഴ്‌സുകളും അനുവദിച്ചു. ഇതിന്റെ ഫലമായി ഇരുപതിനായിരത്തോളം സീറ്റുകളുടെ വര്‍ധനവുണ്ടായത് സര്‍വകാല റെക്കോര്‍ഡാണ്.
നിലവില്‍ സംസ്ഥാനത്ത് 29 സര്‍ക്കാര്‍ കോളേജുകള്‍ക്ക് നാക്ക് അക്രഡിറ്റേഷന്‍ ഉണ്ട്. ഇത് വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനാണ് നിലവാരമുള്ള പഠനാന്തരീക്ഷവും ഗുണമേന്മയുള്ള വിദ്യാഭ്യാസവും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ഉപരിപഠനം ഏതാണ്ട് സമ്പൂര്‍ണമായി ഡിജിറ്റലായി മാറി. എം എച്ച് ആര്‍ ഡി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി രാജ്യത്തെ മികച്ച മാതൃകയെന്ന് വിശേഷിപ്പിച്ചത് അഭിമാന നേട്ടമാണ്.
വിജ്ഞാനത്തിന്റെ നിര്‍മിതിക്കും വിതരണത്തിനും സമൂഹത്തെ പ്രാപ്തമാക്കുന്ന ഉന്നത വിദ്യാകേന്ദ്രങ്ങളാണ് സര്‍വകലാശാലകള്‍. പഠനബോധന രീതികള്‍ പരിഷ്‌കരിക്കുന്നതിനും അക്കാദമിക നേതൃത്വം നല്‍കേണ്ടവരാണ് സര്‍വകലാശാലകള്‍. ഇതിനായ സര്‍വകലാശാലകളെ പരിവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കെട്ടിടങ്ങളില്‍ വരുന്ന മാറ്റമല്ല പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥിയുടെ അറിവ്, യുക്തിബോധം, മാനവികത ഇതൊക്കെയാണ് ഗുണനിലവാരം അളക്കുന്നതിനുള്ള അളവുകോല്‍.
ഒരു വിദ്യാര്‍ത്ഥിയെ മികച്ച മനുഷ്യനാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Kasaragod, Kerala, News, Pinarayi-Vijayan, Inauguration, Development project, Government, College, CM inaugurated the completed development projects in Kasargod Govt. college