കാവുകളിലെ നാട്ടു ദേവതകൾക്ക് പത്താമുദയത്തിൽ പുത്തരിവിളമ്പി വീണ്ടുമൊരു ആചാരം
Oct 27, 2020, 19:55 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 27.10.2020) കാവുകളിലെ നാട്ടു ദേവതകൾക്ക് പത്താമുദയത്തിൽ പുത്തരി വിളമ്പി വീണ്ടുമൊരു ആചാരം. തുലാ മാസം പത്ത് എന്നത് വടക്കൻ കേരളത്തിലെ കാവുകളിൽ നാട്ടു ദേവതകൾക്കും ദേവൻമാർക്കും പുത്തരി വിളമ്പി അടിയന്തിരം കഴിക്കുന്ന ദിവസമാണ്. കാലത്തിന്റെ വളർച്ചയിലും അന്യം നിന്നുപോകാത്ത ഈ ചടങ്ങിന് പൗരാണികമായ ബന്ധമാണുള്ളത്. ഗ്രാമീണ തനിമയും നന്മയും നാട്ടു വിശുദ്ധികളും ഒന്നിക്കുന്ന അസുലഭ മുഹൂർത്ഥങ്ങൾ. തുലാമാസം പത്തു മുതലാണ് വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് ഉത്തര കേരളത്തിൽ തെയ്യാട്ടങ്ങൾക്ക് ചെണ്ട മേളം ഉയരുന്നത്.
കാസർകോട് ജില്ലയിലെ മാവില മലവേട്ടുവ വിഭാഗത്തിൽപ്പെട്ടവർ ഈ ദിവസം അവരുടെ ഗുരു കാരണവൻമാരെ വച്ചാരാധിക്കലിനും മാറ്റിവെക്കും.
കാവുകളിലും പള്ളിയറകളിലുമാണ് ഇവരുടെ കർമ്മങ്ങൾ നടക്കുക. കാവുകളിലെ നാട്ടു ദേവതകൾക്കും ദേവന്മാർക്കും പുതിയ നെല്ലുകൊണ്ട് ഇടിച്ചുണ്ടാക്കിയ അവൽ നിവേദ്യമാണ് പ്രധാനം. നൂറ്റാണ്ടുകൾ മുൻപ് നിലനിന്നിരുന്ന ആചാര അനുഷ്ടാനങ്ങൾ അതേപടി തുടരുന്ന പത്താമുദയനാൾ വളരെ വിശ്വാസത്തോടെയാണ് ആളുകൾ കാണുന്നത്.
നാട്ടക്കൽ മല്ലിയോടാൻ കാവ്. ചീർക്കയം ചിരു വണ്ടൻകാവ് തുടങ്ങി മലയോരത്തെ പ്രധാന കാവുകളിൽ എല്ലാം പത്താമുദയം ആഘോഷിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരുന്നു എല്ലായിടത്തും ആഘോഷം. കാവുകളിലെ ചടങ്ങുകൾക്ക് ശേഷം പ്രസാദമായി പുതിയ നെല്ലിന്റെ അവലും മഞ്ഞ കുറിയും ഭക്തർക്ക് നൽകി.
Keywords: News, Kerala, Kasaragod, Devi, COVID, Team, Another ritual performed on the tenth day of the month for the goddesses of Kavu.