city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡ് പ്രതിരോധത്തിന് മാതൃകയായി ബേഡകം


കാസർകോട്:  (www.kasargodvartha.com 01.08.2020) കോവിഡ് പ്രതിരോധത്തിന് മാതൃകയായി ബേഡകം. കോവിഡ് മഹാമാരി കാസര്‍കോടിനെ വരിഞ്ഞു മുറുക്കിയ രണ്ടാം ഘട്ടത്തില്‍ സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാരെ വിവിധ പ്രവര്‍ത്തനങ്ങള്‍ തരംതിരിച്ച് വ്യത്യസ്ത പേരുകള്‍ നല്‍കി അവയുടെ ചുമതലകള്‍ ഏല്‍പ്പിച്ചു. മെഡി സ്‌ക്യൂട്ടിയും റേഷന്‍ ഫ്രണ്ട്‌സും സമൂഹ അടുക്കള പ്രവര്‍ത്തകും ഹരിതകര്‍മ്മസേനയും കുടുംബശ്രീയും പാലിയേറ്റീവ് പ്രവനര്‍ത്തകരുമെല്ലാം നാടിനെ താങ്ങി പിടിച്ചു. കോവിഡാനന്തരം നാട് പട്ടിണിയിലാകാതിരിക്കാന്‍ കേരള സര്‍ക്കാര്‍ നടത്തുന്ന സുഭിക്ഷ കേരളം പദ്ധതിയും വന്‍ വിജയമാക്കി. 

വേനല്‍ മഴയില്‍ ബേഡകത്ത് ആയിരക്കണക്കിന് വാഴകള്‍ നിലം പൊത്തിയപ്പോള്‍ വാഴ കര്‍ഷകരെ സഹായിക്കാന്‍ പഞ്ചായത്ത് ചിപ്‌സ് ഉണ്ടാക്കുന്ന പദ്ധതി ആരംഭിച്ചു. ബേഡകം ചിപ്‌സിന്റെ ആദ്യ വില്‍പന ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവാണ്  നിര്‍വ്വഹിച്ചത്.

കോവിഡ് പ്രതിരോധത്തിന് മാതൃകയായി ബേഡകം

നിലവില്‍ കോവിഡിനോട് ഏറ്റു മുട്ടാന്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സൗകര്യം ബേഡകം താലൂക്ക് ആശുപത്രിയോട് ചേര്‍ന്നുള്ള എന്‍ഡോസള്‍ഫാന്‍ കെട്ടിടത്തില്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി കഴിഞ്ഞു. ഉറങ്ങിപ്പോയ സര്‍ഗ്ഗാത്മകതയെ തട്ടിയുണര്‍ത്തി സമൂഹത്തിന് ഈര്‍ജ്ജവും പ്രതിരോധത്തിനുള്ള കരുത്തും നല്‍കാന്‍ സൈബര്‍സാധ്യതകള്‍ ഉപയോഗിച്ച് ബേഡകേത്സവം അണിയറയില്‍ ഒരുങ്ങുകയാണ്. എന്നിങ്ങനെയുള്ള നിരവധി പ്രവർത്തനങ്ങൾ ചെയ്ത് ജനങ്ങളുടെ മനോധൈര്യം നിലനിർത്തിയും മറ്റുമാണ് ബേഡകം മാതൃകയായത്. 


കരുതലോടെ മരുന്നുമായി പാഞ്ഞ് മെഡിസ്‌ക്യൂട്ടി

ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് എല്ലാ വാര്‍ഡിലും മരുന്നെത്തിക്കാന്‍ മെഡി സ്‌ക്യൂട്ടി എന്ന പേരില്‍ കമ്മ്യൂണിറ്റി വളണ്ടിയര്‍മാരുടെ ഒരു കൂട്ടത്തെ തയ്യാറാക്കി. വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന മെഡി സ്‌ക്യൂട്ടി അംഗങ്ങള്‍ പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ വിവരം അറിയിക്കും. ദിനം പ്രതി കാസര്‍കോട്, കാഞ്ഞങ്ങാട് നഗരങ്ങളില്‍ ചെന്ന് മരുന്നുകള്‍ വാങ്ങിവരും. പിന്നീട് വീടുകളില്‍ എത്തിച്ചു നല്‍കിയ പ്രവര്‍ത്തനങ്ങള്‍ വന്‍ വിജയമായിരുന്നു. 8000 മുതല്‍ 28000 രൂപയുടെ മരുന്നുകള്‍ വരെ വിതരണം ചെയ്ത ദിവസങ്ങള്‍ ഉണ്ടായി. രണ്ടായിരത്തോളം ആളുകള്‍ മെഡിസ്‌ക്യൂട്ടി സൗകര്യം ഉപയോഗപ്പെടുത്തി. പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് കോഓഡിനേഷന്‍ കമ്മറ്റിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.


റേഷന്‍ വിതരണം സുഗമമാക്കി റേഷന്‍ ഫ്രണ്ട്‌സ്

റേഷന്‍ വിതരം സുഗമമാക്കാനായി റേഷന്‍ ഫ്രണ്ട്‌സ് എന്ന പേരില്‍ ഒരു കൂട്ടം വളണ്ടിയര്‍മാര്‍ കര്‍മ്മ നിരതരായി. ശാരീരിക അകലം പാലിക്കാനും അവശരായവര്‍ക്ക് റേഷന്‍ സാമഗ്രികള്‍ വീടുകളില്‍ എത്തിച്ചു നല്‍കാനുമായി റേഷന്‍ ഫ്രണ്ട്‌സ് പ്രവര്‍ത്തിച്ചു. ഇതോടൊപ്പം സിവില്‍ സപ്ലൈസ് വിതരണം ചെയ്ത കിറ്റ് പാക്കിങ്ങിനും അത് റേഷന്‍ കടകളില്‍ എത്തിച്ചു നല്‍കുന്നതിനായി മറ്റൊരു വളണ്ടിയര്‍ സംഘം സഹകരിച്ചു.


11000 ഭക്ഷണ പൊതികള്‍ വിതരണം ചെയ്ത് സമൂഹ അടുക്കള

കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അടുക്കളയില്‍ ബേഡഡുക്ക പഞ്ചായത്തിന്റെ സമൂഹ അടുക്കള 45 ദിവസം പ്രവര്‍ത്തിച്ചു. പ്രവര്‍ത്തനങ്ങള്‍ക്കായി 10പേര്‍ക്ക് ചാര്‍ജ്ജ് നല്‍കി. സമൂഹ അടുക്കളയിലേക്ക് ചാര്‍ജ്ജ് നല്‍കിയ വളണ്ടിയര്‍മാര്‍  ഭക്ഷണം ഉണ്ടാക്കി നല്‍കി. 45 ദിവസങ്ങളിലായി 11000 ഭക്ഷണപൊതികള്‍ വിതരണം ചെയ്തു. ക്ലബ്ബുകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കര്‍ഷകര്‍ തുടങ്ങി വിവിധ വിഭാഗത്തില്‍ പെട്ടവര്‍ പച്ചക്കറികളും മറ്റും സംഭാവനയായി നല്‍കി. അമ്പല കമ്മറ്റിയും പള്ളി കമ്മറ്റിയുമെല്ലാം സമൂഹ അടുക്കള നടത്തിപ്പിനായി സംഭാവന ചെയ്തു. പഞ്ചായത്തിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കി ഫുഡ് വളണ്ടിയേഴ്‌സ് പ്രവര്‍ത്തിച്ചു. വാര്‍ഡ് തലത്തില്‍ എത്തിച്ചു നല്‍കാന്‍ 48 പേര്‍ ഫുഡ് വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചു.


സുഭിക്ഷ കേരളം; പഞ്ചായത്ത് കണ്ടെത്തിയത് 316 ഏക്കര്‍

കോവിഡ് വരുത്തിയേക്കാവുന്ന ഭക്ഷ്യ ക്ഷാമം മുന്‍കൂട്ടി കണ്ട് കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച സുഭിക്ഷ കേരളം പദ്ധതി വളരെ മികച്ച രീതിയിലാണ് ബേഡഡുക്ക പഞ്ചായത്തില്‍ നടത്തിയത്. സുഭിക്ഷ കേരളം ആപ്പ് ഉപയോഗിച്ച് ജില്ലയില്‍ ആദ്യം സര്‍വ്വേ പൂര്‍ത്തിയാക്കിയതും ഏറ്റവും അധികം കൃഷിയോഗ്യമായ സ്ഥലം കണ്ടെത്തിയതും പഞ്ചായത്തായിരുന്നു. ഒരാഴ്ച കാലം കൊണ്ട് പഞ്ചായത്ത് 316 ഏക്കര്‍ കൃഷി യോഗ്യമായ സ്ഥലം കണ്ടെത്തി . ഇതിനായി ജി്ല്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബേഡകം അഗ്രി യൂത്ത് എന്ന ഒരു ഗ്രൂപ്പ് രൂപീകരിച്ചു. കോളേജ് വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായ 80 പേര്‍ ചേര്‍ന്നതാണ് ഈ ഗ്രൂപ്പ്. സര്‍വ്വേയിലൂടെ കണ്ടെത്തിയ സ്ഥലങ്ങളില്‍ കൃഷി ഇറക്കാന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയും മറ്റ് സംഘങ്ങളെയും ചുമതലപ്പെടുത്തുകയും മേല്‍നോട്ടം നടത്തുകയും ചെയ്തു.

{പതിരോധം ഉത്സവമാക്കി ബേഡകോത്സവം

കോവിഡ് മഹാമാരിയാല്‍ ഒത്തു കൂടല്‍ വിലക്കിന്റെ സമാനതകളില്ലാത്ത ദുരിത കാലത്തിലൂടെ കടന്നുപോകുമ്പോഴും സൈബര്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പ്രതിരോധത്തിന്റെ പുതു വഴി തീര്‍ക്കാനിറങ്ങിയിരിക്കുകയാണ് ബേഡഡുക്ക പഞ്ചായത്ത്. കുട്ടികള്‍ സ്‌കൂളില്‍ പോകാതെ വീടുകളില്‍ സമ്മര്‍ദ്ദങ്ങളെ നേരിടുമ്പോള്‍, കൂട്ടുകാരെ നേരില്‍ കാണാത്തതിന്റെയും ഒന്നിച്ച് കൂടി കളിക്കാന്‍ പറ്റാത്തതിന്റെയും സങ്കോചങ്ങള്‍ കൊണ്ടുള്ള  സങ്കീര്‍ണതകളെ അഭിമുഖീകരിക്കുമ്പോള്‍, യുവാക്കള്‍ക്കും യുവതികള്‍ക്കും പ്രായമായവര്‍ക്കുമെല്ലാം പ്രായഭേദമന്യേ ഒത്തു കൂടാന്‍ സൈബര്‍ വേദി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത്. കോവിഡ് തീര്‍ത്ത അകലങ്ങളില്‍ ഇരുന്നുകൊണ്ട് ബേഡകോത്സവത്തിലൂടെ നാടിനെ ഉണര്‍ത്താന്‍ പഞ്ചായത്ത് അധികൃതരും ഊര്‍ജ്ജസ്വലരായ നാട്ടുകാരും അണിയറ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. എല്ലാ വിഭാഗത്തിലും മത്സരങ്ങള്‍, വിജയികളെ നിശ്ചയിക്കാന്‍ പ്രതിഭകളുടെ സാന്നിധ്യം, വിജയികള്‍ക്ക് സമ്മാനങ്ങള്‍. ഇങ്ങനെയാണ് ഒരു ജനത പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ഉത്സവം തീര്‍ക്കുന്നത്. ഓഗസ്റ്റ് 7, 8, 9, 10 തിയ്യതികളിലായി സംഘടിപ്പിക്കപ്പെടുന്ന ഈ ഓണ്‍ലൈന്‍ സര്‍ഗോത്സവം ഒരു വേറിട്ടതും നൂതനവുമായ പരീക്ഷണമാണ്. പ്രതിസന്ധികളില്‍ തളര്‍ന്നു പോയവരല്ല നമ്മളെന്ന് കാലം അടയാളപ്പെടുത്താന്‍ സര്‍ഗാത്മകമായ സാധ്യതകളെ അവസരങ്ങളാക്കി മാറ്റുന്ന, പഞ്ചായത്തിലെ പ്രതിഭകള്‍ക്ക് പ്രായഭേദമന്യേ പങ്കാളികളാകാവുന്ന ഈ സര്‍ഗോത്സവം മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയാണ്.

നിബന്ധനകളും നിര്‍ദ്ദേശങ്ങളും പഞ്ചായത്തിനകത്തെ യൂത്ത് കോഓഡിനഷന്‍ കമ്മറ്റിയില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകള്‍ക്കും വായനശാലകള്‍ക്കും നല്‍കി കഴിഞ്ഞു. മത്സര അവതരണങ്ങള്‍ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും അതുവഴി ലഭ്യമാകും. ഗ്രാമപഞ്ചായത്തിന്റെ എഫ് ബി പേജ് വഴി 8, 9, 10 തീയതികളില്‍ ലൈവായി ടെലികാസ്റ്റ് ചെയ്യും. രാത്രി 7 മുതല്‍ 10 വരെ ആര്‍ക്കും ലൈവായി ആസ്വദിക്കാനാവും വിധത്തില്‍ നടക്കുന്ന ഈ പ്രത്യേക കലോല്‍സവത്തില്‍ നാടിന്റെ പ്രതിഭകള്‍ മാറ്റുരക്കും. നാട്ടു കലാകാരന്‍മാരുടെ കഴിവുകള്‍ നാടാകെ കണ്ടറിയും. പത്താം തീയതി സമാപന ദിവസം ജൂറിമാര്‍ ലൈവിലെത്തി വിധി പ്രഖ്യാപിക്കും.7 ന് രാത്രി ഉദ്ഘാടനം നടക്കും. വിവിധ ദിവസങ്ങളിലായി കലാ സാംസ്‌കാരിക രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങള്‍ ബേഡകക്കാരുടെ ആഘോഷത്തില്‍ പങ്കാളികളാകും. മത്സര വിജയികള്‍ക്കെല്ലാം സമ്മാനങ്ങളും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും നല്‍കും.

മത്സരയിനങ്ങള്‍

{പീപ്രൈമറി (6 വയസ്സിന് താഴെ ) ആംഗ്യപാട്ട്, കഥപറച്ചില്‍. 6 വയസ്സ് മുതല്‍ 10 വരെ ഫോല്‍ക്ക് ഡാന്‍സ്, കവിതാലാപനം.  11 വയസ്സ് മുതല്‍  17 വയസ്സ് വരെ ഫോല്‍ക്ക് ഡാന്‍സ്, സിനിമാഗാനാലാപനം. 18-40 വയസ്സ് വരെ മാപ്പിളപ്പാട്ട്, സിനിമാഗാനാലാപനം, നാടന്‍പാട്ട്, ഫോല്‍ക്ക് ഡാന്‍സ്,  സിനിമാറ്റിക് ഡാന്‍സ് ( സെമിക്ലാസിക്കല്‍), ഏകപാത്ര നാടകം, മിമിക്രി. 40 വയസ്സിന് മുകളില്‍ നാടന്‍പാട്ട്, സിനിമാഗാനാലാപനം, ഏക പാത്ര നാടകം.

ഓഫ് സ്റ്റേജ് ഐറ്റംസ്  (11 വയസ്സ് മുതല്‍ 17 വയസ്സ് വരെ ) പെന്‍സില്‍ ഡ്രോയിംഗ്, ജലച്ചായം, ട്രോള്‍ നിര്‍മ്മാണം, പ്രസംഗം( മലയാളം, ഇംഗ്ലീഷ്),കഥാരചന, കവിത രചന. ഓഫ് സ്റ്റേജ് ഐറ്റംസ്  (18 വയസ്സിന് മുകളിലുള്ളവര്‍) പെന്‍സില്‍ ഡ്രോയിംഗ്, ജലച്ചായം, ട്രോള്‍ നിര്‍മ്മാണം, പ്രസംഗം (മലയാളം, ഇംഗ്ലീഷ്), കഥാരചന, കവിത രചന. ക്വിസ്സ് (പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം).

Keywords: Kasaragod, Kerala, News, Bedakam, COVID-19, Trending, Model, Fighting, District, Bedakam becomes model in fighting COVID 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL