Join Whatsapp Group. Join now!
Aster MIMS 10/10/2023

പാന്‍ഡെമിക് പാനിക്കുകള്‍

''അപ്പോള്‍, പരിശോധനയില്ലാതെയാണ് മരുന്നെഴുത്ത്...!'', രോഗിയുടെ കൂടെ വന്നയാളുടേതാണ് കമന്റ്; മാസ്‌ക് ധരിച്ചതിനാല്‍ മുഖം മുഴുവനായി കാണാന്‍ പറ്റിയില്ലെങ്കിലും അയാളുടെ കണ്ണുകളില്‍ ദേഷ്യം പ്രകടമായിരുന്നു Athijeevanam, Malayalam Novel, Indrajith, Corona, Covid 19, Pandemic, Panic, Pandemic Panic
നോവല്‍: അതിജീവനം/ ഇന്ദ്രജിത്ത്
(അധ്യായം മൂന്ന്)

(www.kasargodvartha.com 03.07.2020) ''അപ്പോള്‍, പരിശോധനയില്ലാതെയാണ് മരുന്നെഴുത്ത്...!'', രോഗിയുടെ കൂടെ വന്നയാളുടേതാണ് കമന്റ്; മാസ്‌ക് ധരിച്ചതിനാല്‍ മുഖം മുഴുവനായി കാണാന്‍ പറ്റിയില്ലെങ്കിലും അയാളുടെ കണ്ണുകളില്‍ ദേഷ്യം പ്രകടമായിരുന്നു. മറ്റൊരു രോഗിക്ക് മരുന്നെഴുതിക്കഴിയുന്നതിനിടയില്‍ പി.ജി സ്‌കോളര്‍ ഈ രോഗിയുടെ ഓസ്‌കള്‍ട്ടേഷന്‍ അടക്കമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നു. പരിശോധനാഫലം അയാള്‍ കൃത്യമായി എഴുതിവെച്ചിട്ടുമുണ്ട്. പി.ജി സ്‌കോളര്‍, വെറും പി.ജി സ്‌കോളറല്ല; സര്‍വീസ് ക്വാട്ടയില്‍ ഡെപ്യൂട്ടേഷനില്‍ വന്ന എക്‌സ്പീരിയന്‍സ്ഡ് ഡോക്ടറാണ്. കൊറോണ സമൂഹവ്യാപനത്തിന്റെ വക്കിലെത്തിനില്ക്കുന്ന സാഹചര്യത്തില്‍  പിന്നില്‍ നിന്ന് ഒസ്‌കള്‍ട്ടേറ്റ് ചെയ്യണമെന്നൊക്കെയാണല്ലോ നിര്‍ദേശം. ആവശ്യമില്ലാതെ രണ്ട് ഓസ്‌കള്‍ട്ടേഷനുകള്‍ ചെയ്യേണ്ടല്ലോയെന്നുകരുതിയതായിരുന്നു. ഡോക്ടറുടെ മാത്രമല്ല, രോഗിയുടെ ആരോഗ്യത്തിനും അതാണല്ലോ നല്ലത്. ആരുടെയൊക്കെ ദേഹത്തുവെച്ച സ്റ്റെതസ്‌കോപ്പാണ്.  പക്ഷേ, ജനങ്ങളുടെ മനോഭാവം പുതിയ സാഹചര്യത്തിനനുസരിച്ച് മാറിവരാന്‍ ഇനിയും സമയമെടുക്കും.

ഓപ്പി കഴിഞ്ഞതിനുശേഷവും സംഭവം മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. കുറേ നേരം സ്റ്റെതസ്‌കോപ്പിന്റെ ചെസ്റ്റ്പീസിലേക്ക് നോക്കിത്തന്നെയിരുന്നു. അതില്‍ ലിറ്റ്മാന്റെ 'എല്‍' എന്ന അക്ഷരം തെളിഞ്ഞുകാണാം. പഠിക്കുന്ന കാലത്ത് ഏറെ പരിചിതമായ രണ്ട് 'എല്‍' അക്ഷരങ്ങളില്‍ ഒന്ന് ലിറ്റ്മാന്റേതും രണ്ടാമത്തേത് എഡ്യുക്കേഷണല്‍ ലോ പ്രൈസ്ഡ് ബുക്‌സ് സ്‌കീമിലൂടെ ഇംഗ്ലണ്ടില്‍ നിന്നുവരുന്ന മെഡിക്കല്‍ പുസ്തകങ്ങളില്‍ വിലയായി രേഖപ്പെടുത്തിയ പൌണ്ട് സ്റ്റെര്‍ലിംഗിന്റേതുമാണ്.  അന്നൊക്കെ ജ്യേഷ്ഠന്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച ലിറ്റ്മാന്‍ സ്റ്റെതസ്‌കോപ്പ് കൈയിലെടുക്കുമ്പോള്‍ എന്തോ ഒരു വൈകാരികതയുണ്ടായിരുന്നു.
സബ്സ്റ്റന്‍സ് ഡിസ്റ്റന്‍സിംഗിന്റെ ആവശ്യകതയെക്കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങളാണ്. എക്‌സ്ട്രീനിയസ് വേരിയബിള്‍ പോലുള്ള കാര്യങ്ങള്‍ പ്രധാനമാണല്ലോ. കാലാവസ്ഥയടക്കം ഒരുപാട് കാര്യങ്ങള്‍ ഈ വൈറസ് വിവിധ പ്രതലങ്ങളില്‍ എത്ര നേരം നിലനില്ക്കുമെന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങളെ ബാധിക്കും.

ഡോക്ടറെ രോഗിയുമായി ബന്ധിപ്പിക്കുന്ന പോക്കിള്‍ക്കൊടിയാണ് സ്റ്റെതസ്‌കോപ്പ്. അതിന്റെ ചെസ്റ്റ്പീസിനും ഇയര്‍പീസിനുമിടയില്‍ പ്രവഹിക്കുന്ന ശബ്ദവീചികള്‍ ജീവന്റെ ആന്ദോളനങ്ങളാണ്. അതിനപ്പുറം മറ്റൊന്നുകൂടി അതിലൂടെ പ്രവഹിക്കുന്നുണ്ട്. ആത്മബന്ധമെന്ന് അതിനെ വിളിക്കാം. ഡോക്ടര്‍ കേള്‍ക്കുന്നത് ശബ്ദവീചികളാണെങ്കില്‍ രോഗി അനുഭവിച്ചറിയുന്നത് ആത്മബന്ധമാണ്. രോഗിയുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങാനുള്ള ഡോക്ടറുടെ കഴിവും സന്നദ്ധതയുമാണ് എമ്പതിയെന്ന സംജ്ഞയില്‍ അടങ്ങിയിരിക്കുന്നത്.
എത്ര മറക്കാന്‍ ശ്രമിച്ചാലും ഓപ്പിയിലെ സംഭവം മനസ്സില്‍ തന്നെ തങ്ങിനില്‍ക്കുന്നു. ആരോഗ്യസര്‍വകലാശാലയുടെ മെഡിക്കല്‍ ഹ്യുമാനിറ്റീസ് കോഴ്‌സ് കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളൂ. അവിടെ പഠിച്ച മാനുഷികതയുടെ പാഠമാണ് തെറ്റിയിരിക്കുന്നത്. 
ഹെല്‍ത്ത് യൂണിവേഴ്‌സിറ്റിയുടെ മറ്റുള്ള സര്‍ട്ടിഫിക്കറ്റ്  കോഴ്‌സുകളെപ്പോലെയല്ല, ഇതിലെ പഠിതാക്കള്‍ക്കിടയില്‍ മാനസികൈക്യം കൂടുതലായിരുന്നു.  സര്‍വകലാശാലയ്ക്കുകീഴിലുള്ള ഏതാണ്ട് എല്ലാ സ്ട്രീമുകളിലെയും അധ്യാപകര്‍ പഠിതാക്കളായി ഉണ്ടായിരുന്നുവെങ്കിലും മിക്കവരും ചില കാര്യങ്ങളില്‍ സമാനമനസ്‌കരാണ്. പ്രാക്ടീസ് ചെയ്ത് പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തിനപ്പുറത്തുള്ള അഭിരുചികള്‍ വെച്ചുപുലര്‍ത്തുന്നവരാണ് പലരും. വഴിമാറിയുള്ള ഈ ചിന്ത മാനസികമായി അവരെ ഒന്നിപ്പിക്കാന്‍ പര്യാപ്തമാണ്. അധ്യാപകരായി വന്നവരും ചിന്തയുടെ ഈ തരംഗദൈര്‍ഘ്യത്തിനകത്തുതന്നെയായിരുന്നു. കൂടുതല്‍ ക്ലാസ്സുകള്‍ എടുത്തതിനാലാവാം, സുനീഷ് സാറിന്റെ മുഖമാണ് മനസ്സില്‍ തങ്ങിനില്ക്കുന്നത്.
Athijeevanam,  Malayalam Novel, Indrajith, Corona, Covid 19, Pandemic, Panic, Pandemic Panic

എത്ര പണിപ്പെട്ടാലും ഒന്നാമത്തെ അവര്‍ കഴിഞ്ഞേ ക്ലാസ്സിലെത്താനാവൂ. ഒന്നാമത്തെ അവര്‍ സുനീഷ് സാറിന്റെ  ക്ലാസ്സ് ഉണ്ടാവരുതേയെന്നാവും കേച്ചേരിയിലോ മുണ്ടൂരോ എത്തുമ്പോഴുള്ള പ്രാര്‍ഥന. അദ്ദേഹത്തിന്റെ ക്ലാസ്സ് നഷ്ടപ്പെട്ടാല്‍ ഒരു നഷ്ടം തന്നെയാണ്.
സുനീഷ് സാര്‍ അങ്ങനെയാണ്. മനുഷ്യന്‍ പുരോഗതി പ്രാപിക്കുമ്പോള്‍, സ്‌പെഷ്യാലിറ്റിയിലേക്കും സുപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്കും കുതിക്കുമ്പോള്‍, ചെറുതാവുക കൂടിയായിരുന്നു. പണ്ടത്തെ കുടിപ്പള്ളിക്കൂടം വാധ്യാര്‍ കുട്ടികള്‍ക്ക് ഗുരുവായിരുന്നു. എന്നാല്‍ ഇന്നത്തെ കോളേജ് പ്രൊഫസര്‍ ഗുരുവല്ല; ശിഷ്യര്‍ക്കു വേണ്ട അറിവ് മൊത്തത്തില്‍ പകര്‍ന്നുനല്കാന്‍ അയാള്‍ക്കാവില്ല. എന്നാല്‍ ഇത്തരത്തിലുള്ള സ്‌പെഷ്യലൈസേഷനോട് കലഹിക്കുന്ന ചിലരുണ്ട്. സുനീഷ്  സാര്‍ ഉള്‍പ്പെടുന്നത് അക്കൂട്ടത്തിലാണ്.

ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍ അധ്യാപകന്‍. പലപ്പാഴും സര്‍ക്കാരിന്റെ  പകര്‍ച്ചവ്യാധി നിവാരണക്കമിറ്റികളില്‍ പ്രധാനപ്പെട്ട റോളിലെത്തുന്ന വ്യക്തി. കമ്യൂണിറ്റി മെഡിസിന്‍ പുസ്തകത്തിന്റെ  താളുകള്‍ക്ക് പുറത്ത് കമ്യൂണിറ്റിയുടെ എല്ലാ തലങ്ങളിലും ഇടപെടുന്ന ഡോക്ടര്‍. പല കാര്യങ്ങളിലും സുനീഷ് സാറിന്റെ അഭിപ്രായം ആധികാരികമാണ്.
ശരിക്കുപറഞ്ഞാല്‍, മെഡിക്കല്‍ സര്‍ക്കിളിന് അകത്തുള്ളവരായാലും പുറത്തുള്ളവരായാലും, സുനീഷ് അല്ലാത്തവരെല്ലാം ഈ കോഴ്‌സില്‍  ഗസ്റ്റ് ഫാക്കല്‍റ്റികളാണ്. ഏതെങ്കിലും ഒരു ക്ലാസ്സെടുത്ത് തിരിച്ചുപോകുന്നവര്‍. സുനീഷ് സാര്‍ മാത്രം പല വിഷയങ്ങളുമായി എല്ലാ ദിവസവും അവിടെയെണ്ടാവും . സാര്‍ ക്ലാസ്സെടുക്കേണ്ട അവറിന് മുമ്പെത്തുകയാണെങ്കില്‍, പഠിതാക്കളുടെ കൂടെയിരുന്ന്, ഗസ്റ്റ് ഫാക്കല്‍റ്റികളായി വരുന്ന സോഷ്യോളജി, ഹ്യുമാനിറ്റീസ് വിദഗ്ധരുടെ ക്ലാസ്സുകള്‍ കേള്‍ക്കും.

ക്ലാസ്സെടുക്കുന്ന ഒരാള്‍ എന്നതിനപ്പുറം ഈ കോഴ്‌സിന്റെ പലതുമാണ് സുനീഷ് സാര്‍. ആരോഗ്യസര്‍വകലാശാല നടത്തുന്ന മറ്റുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ അഫിലിയേറ്റഡ് കോളേജുകളിലെ അധ്യാപകരെ ആവശ്യമായ മേഖലകളില്‍ പ്രാപ്തരാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളവയാണ്. എന്നാല്‍ ഇതങ്ങനെയല്ല. വൈദ്യവിദ്യാഭ്യാസത്തിന്റെയുടെയും വൈദ്യവൃത്തിയുടെയും ശൈലി തന്നെ ഉടച്ചുവാര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതിയാണിത്. ആഗോളതലത്തില്‍ പുതുതായി ഉണ്ടായ അവബോധത്തിന്റെ ഭാഗമായി രൂപംകൊണ്ട മെഡിക്കല്‍ ഹ്യുമാനിറ്റീസ്, ഹെല്‍ത്ത് ഹ്യുമാനിറ്റീസ് എന്നീ സങ്കല്പങ്ങള്‍ വൈദ്യശാസ്ത്രം ഇന്നുവരെ താണ്ടിയ ചരിത്രത്തിന്റെ  പശ്ചാത്തലത്തില്‍ കേരളത്തിലെ മെഡിക്കല്‍ അക്കാദമികരംഗത്ത് പരിചയപ്പെടുത്തുകയാണ് ഇതിന്റെ  ഉദ്ദേശ്യമെന്നാണ് കോഴ്‌സിന്റെ ഉദ്ഘാടനവേളയില്‍ വൈസ് ചാന്‍സലര്‍ പറഞ്ഞത്. കേരളത്തിലെ വൈദ്യവിദ്യാഭ്യാസത്തിലെ ദിശാമാറ്റം അടയാളപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു കോഴ്‌സിന്റെ  രൂപകല്പനയിലടക്കം സുനീഷ് സാറിന്റെ പങ്കാളിത്തമുണ്ടാവുക സ്വാഭാവികമാണ്.

ശാസ്ത്ര-സാങ്കേതികവിദ്യകളിലുണ്ടാകുന്ന എല്ലാ മുന്നേറ്റങ്ങളും അപ്പപ്പോള്‍ തന്നെ വൈദ്യശാസ്ത്രം സ്വാംശീകരിക്കുന്നുണ്ട്. മറ്റുള്ള ശാസ്ത്രശാഖകളെപ്പോലെ വൈദ്യശാസ്ത്രവും അനുദിനം പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. ഇത് ആര്‍ട്ടിഫിഷ്യല്‍  ഇന്റലിജന്‍സിന്റെ കാലമാണ്.  രോഗനിര്‍ണത്തിലും ചികിത്സയിലുമൊക്കെ യന്ത്രങ്ങളുടെ സ്വാധീനം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നു. പക്ഷേ, എന്തുകൊണ്ടോ പ്രതീക്ഷിച്ച അത്ര ഫലമുണ്ടാകുന്നില്ല. മനുഷ്യന്‍ യന്ത്രമല്ലെന്നതുതന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം. മറ്റുള്ള സാങ്കേതികവിദ്യകളില്‍ നിന്ന് ആരോഗ്യശാസ്ത്രത്തെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍ ഒരു പാടുണ്ട്. എല്ലാ സാങ്കേതികവിദ്യകളും വൈദ്യശാസ്ത്രത്തില്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അവയില്‍ നിന്നൊക്കെ വ്യത്യസ്തമാണത്.

 പ്രകൃതിനിയമങ്ങളില്‍, മനുഷ്യന് ചുരുളഴിക്കാന്‍ കഴിഞ്ഞവയുടെ അടിസ്ഥാനത്തില്‍ അവന്‍ തന്നെയുണ്ടാക്കുന്ന ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിയെ ചുറ്റിപ്പറ്റിയാണ് ഒട്ടുമിക്ക സാങ്കേതികവിദ്യകളും കിടക്കുന്നത്. എന്നാല്‍ മനുഷ്യശരീരം അത്തരത്തിലുള്ളതല്ല. ഇതുവരെയുള്ള അറിവുകളുടെ അടിസ്ഥാനത്തില്‍, ജൈവധര്‍മങ്ങളുടെ മാറ്റാന്‍ പറ്റാത്ത വിരാമമെന്നുപറയാവുന്ന മരണം മുമ്പിലുണ്ട്. യന്ത്രങ്ങളെപ്പോലെ മൊത്തം അഴിച്ച് ശരിപ്പെടുത്താവുന്ന ഒന്നല്ല മനുഷ്യശരീരം. യന്ത്രങ്ങളില്‍ അത്യാധുനികമായ പല എലക്ട്രോണിക് ഉപകരണങ്ങളുടെയും കാര്യത്തില്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് പുതിയത് വാങ്ങുന്നതിനെക്കാള്‍ കൂടുതലാവുന്ന അവസ്ഥയില്‍ അവ ഉപേക്ഷിക്കാറുണ്ടെങ്കിലും മരണം അതുപോലെയല്ല. നിര്‍മാണം എന്നത് പലപ്പോഴും യന്ത്രവത്കൃതമായ വന്‍കിടഫാക്ടറികളില്‍ നടക്കുന്ന കാര്യമാണ്. അങ്ങനെ നിര്‍മിക്കപ്പെട്ട ഉപകരണങ്ങളില്‍ ഏതെങ്കിലുമൊന്നിന്റെ സങ്കീര്‍ണമായ ആന്തരികഭാഗത്തിന് കേടുപറ്റുമ്പോള്‍ അത് കണ്ടുപിടിച്ച് ശരിപ്പെടുത്തുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായി മാറുന്നു. ഇതിന്റെ പതിന്മടങ്ങ് സങ്കീര്‍ണമാണ് മനുഷ്യശരീരത്തെ ശരിപ്പെടുത്തുകയെന്നത്.
ഭൗതികദ്രവ്യങ്ങളുടെ സംയോഗം തന്നെയാണ് മനുഷ്യശരീരമെങ്കിലും ആത്യന്തികമായി അതിനെ തടയാനുള്ള കഴിവ് ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ ഉത്തുംഗശൃംഗത്തില്‍ നില്ക്കുന്ന ഇക്കാലത്തും മനുഷ്യന്‍ കണ്ടുപിടിച്ചിട്ടില്ല.

മനുഷ്യശരീരത്തിന്റെ നാശം അനിവാര്യമാണ്. പ്രകൃതിക്ക് അതിന്റെ സ്വന്തം സന്തുലനമുണ്ട്. ജീവികളില്‍ പ്രത്യുത്പാദനത്തിന്റെയും മരണത്തിന്റെയും നിരക്കുകള്‍ക്ക് ഒരു താളമുണ്ട്. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളര്‍ച്ച കാരണം, കൂട്ടമരണത്തിലേക്ക് നയിക്കാവുന്ന കോളറ, വസൂരി തുടങ്ങി ഒരുപാട് രോഗങ്ങളെ കീഴ്‌പെടുത്താന്‍ മനുഷ്യനായിട്ടുണ്ട്. ശാരീരികമായ കഴിവുകളില്‍ മനുഷ്യന്‍ ശരാശരിക്കാരന്‍ മാത്രമാണ്. പക്ഷേ, ബുദ്ധിശക്തി കൊണ്ട് അവനെക്കാള്‍ ശക്തിയുള്ള ജീവികളെപ്പോലും കീഴ്‌പെടുത്തിക്കഴിഞ്ഞതിനാല്‍ ഒന്നിനെയും പേടിക്കേണ്ടതില്ലെങ്കിലും മരണം ഇപ്പോഴും അനിവാര്യമായ യാഥാര്‍ഥ്യമാണെന്ന ബോധം അവനെ വേട്ടയാടുന്നുണ്ട്. ഇവയെല്ലാം പുതിയ കോഴ്‌സിന്റെ  പ്രസക്തി വര്‍ധിപ്പിക്കുന്നു.

വൈസ് ചാന്‍സലര്‍ പ്രസംഗിച്ചുതീരുമ്പോഴേക്ക് പുറത്ത് കാന്റീനില്‍ നിന്നുള്ള രണ്ട് സ്ത്രീകള്‍ ചായും പലഹാരങ്ങളുമായി നില്ക്കുന്നുണ്ടായിരുന്നു. മുമ്പൊക്കെ മെയിന്‍ ബ്ലോക്കിലായിരുന്നു സെന്‍ട്രലൈസ്ഡ് വാല്വേഷന്‍ എന്നതിനാല്‍ തന്നെ  കണ്ടുപരിചയമുള്ളവരാണ്. യൂണിവേഴ്‌സിറ്റിയുടെ കര്‍ശനമായ നിബന്ധനകളോടെ  ഉത്തരക്കടലാസ്സുകള്‍ നോക്കുന്നതിനിടയില്‍ ചായ റെഡിയാണ് എന്ന അറിയിപ്പിന് എന്തോ ഒരു മാസ്മരികതയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ സ്ത്രീകള്‍ ആശ്വാസത്തിന്റെ മാലാഖമാരായാണ് മനസ്സില്‍ തങ്ങിയത്. എന്നാല്‍  പുതിയ കോഴ്‌സിനെക്കുറിച്ചുള്ള വര്‍ണനകള്‍ക്കിടയില്‍  ചായയെന്നുകേട്ടപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷേ മറ്റുപല പാഠങ്ങളുടേതുമെന്ന പോലെ ഒരു ചെവിയില്‍ കൂടി കയറി മറുചെവിയില്‍ കൂടി തിരിച്ചുപോകനാണ് ഇതിന്റെയും വിധിയെന്ന് ഇപ്പോഴാണറിയുന്നത്. ഈ പാന്‍ഡെമിക് ഉണ്ടാക്കിയ പാനിക്കുകളില്‍ നിന്ന് മുക്തമായി, ഇനിയെന്നെങ്കിലും ഹ്യുമാനിറ്റീസ് കോഴ്‌സിലെ പാഠങ്ങള്‍ പ്രയോഗത്തില്‍ വരുത്താനാവുമോയെന്നറിയില്ല.

Also Read:
സര്‍വൈവല്‍ ഓഫ് ദ ഫിറ്റെസ്റ്റ് (അധ്യായം ഒന്ന്)

പാവ് ലോവിന്റെ പട്ടി  (അധ്യായം രണ്ട്്)


Key words: Athijeevanam,  Malayalam Novel, Indrajith, Corona, Covid 19, Pandemic, Panic, Pandemic Panic        < !- START disable copy paste -->