city-gold-ad-for-blogger
Aster MIMS 10/10/2023

കലോത്സവത്തിനെത്തുന്നവര്‍ക്ക് കാസര്‍കോടന്‍ തനിമയോടെ ഭക്ഷണം വിളമ്പാന്‍ 'സബര്‍മതി' ഒരുങ്ങുന്നു; സമാപനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ബിരിയാണി പാഴ്‌സല്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.11.2019) കാസര്‍കോടന്‍ മണ്ണിലെത്തിയ അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം അറുപതാണ്ട് കാണാത്ത അനുഭവമാക്കി മാറ്റാനൊരുങ്ങി സംഘാടകസമിതി. ഓരോ സബ് കമ്മിറ്റിയും തങ്ങളുടെ കര്‍ത്തവ്യം കുറ്റമറ്റതാക്കി മാറ്റാനുള്ള തിരക്കിട്ട ശ്രമത്തിലാണ്. നാലുദിനം കലോത്സവനഗരി കലാപ്രതിഭകളെ കൊണ്ടാടുമ്പോള്‍ അവര്‍ക്ക് വടക്കന്‍ തനിമ നിറഞ്ഞ ഭക്ഷണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്ഷണക്കമ്മിറ്റി.

27ന് രാവിലെ 10.30ന് പാലുകാച്ചല്‍ ചടങ്ങ് നടന്നാല്‍ പിന്നീട് നാലുനാള്‍ ഇടതടവില്ലാതെ പാചകപ്പുര സജീവമാകും. കഴിഞ്ഞ 13 വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ ഭക്ഷണം തയ്യാറാക്കിവരുന്ന പാചകരത്‌നം പഴയിടം മോഹനന്‍ നമ്പൂതിരിയാണ് ഇത്തവണയും ഭക്ഷണം തയ്യാറാക്കുന്നത്. കാസര്‍കോടിന്റെ എല്ലാ രുചിവൈഭവങ്ങളും ഭക്ഷണത്തിലുണ്ടാകും.

2750 പേരെ ഒരേ സമയം കസേരയില്‍ ഇരുത്തി ഇലയിട്ട് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കുക. ഗാന്ധിജിയുടെ 150 ാം ജന്മവാര്‍ഷികമായതിനാല്‍ ഗാന്ധിസ്മരണകളുണര്‍ത്തുന്ന ഭക്ഷണപന്തല്‍ ആയിരിക്കും ഒരുക്കുക. അതുകൊണ്ട് തന്നെ ഗാന്ധിജിയുടെ ആശ്രമത്തിന്റെ പേരായ സബര്‍മതി എന്നാണ് ഭക്ഷണപ്പുരയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.


ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ 15,000 പേര്‍ക്ക് പത്തുകൂട്ടം കറികളും ചോറും പായസവുമടങ്ങിയ വിഭവസമൃദ്ധമായ സദ്യയാണ് എല്ലാ ദിവസവും ഉണ്ടാവുക. ഓരോ ദിവസവും പാലട, പ്രഥമന്‍, അട പായസം, പാല്‍ പായസം, പഴം പായസം തുടങ്ങി വ്യത്യസ്ത പായസങ്ങള്‍ ആയിരിക്കും. രാവിലെ നൂല്‍പുട്ട്, ഈസ്റ്റു തുടങ്ങി നാട്ടിന്‍പുറത്തുലഭിക്കുന്ന ഭക്ഷണം 8000 പേര്‍ക്ക് നല്‍കും. 11 മണിക്ക് ചായ. നാല് മണി മുതല്‍ 5.30 വരെ ലഘുകടിയും ചായയും 7000 പേര്‍ക്ക് നല്‍കും. രാത്രി ഭക്ഷണം 8000 പേര്‍ക്ക്. അവസാനദിവസം വൈകുന്നേരം നാട്ടിലേക്ക് മടങ്ങുന്ന മത്സരാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രാത്രി കഴിക്കാനായി പച്ചക്കറി ബിരിയാണി കണ്ടെയ്‌നറാക്കി പൊതിഞ്ഞ് കൊടുത്ത് അവരെ സംതൃപ്തരാക്കിയിട്ടേ കാസര്‍കോട്ടുനിന്നും വിടുകയുള്ളൂവെന്ന് ഭക്ഷണക്കമ്മിറ്റി കണ്‍വീനര്‍ പി ശശിധരന്‍ പറഞ്ഞു.

പൂര്‍ണമായും അധ്യാപകരുടെയും അധ്യാപകപരിശീലകരുടെയും സേവനമാണ് ഭക്ഷണപ്പന്തലില്‍ ഒരുക്കിയിട്ടുള്ളത്. രണ്ട് ഷിഫ്റ്റുകളായി രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെയും മൂന്ന് മുതല്‍ രാത്രി 9.30 വരെയും 450 പേര്‍ വീതം സേവനത്തിനുണ്ടാകും. മേക്കപ്പിലുള്ള മത്സരാര്‍ത്ഥികള്‍ക്കും മറ്റും ഭക്ഷണം പൊതിയായി തന്നെ നല്‍കും.

കൂപ്പണ്‍ അടിസ്ഥാനത്തിലാണ് ഭക്ഷണം നല്‍കുക. ചാമുണ്ഡിക്കുന്നിലുള്ള വാട്ടര്‍ അതോറിറ്റിയുടെ വലിയ ടാങ്കില്‍ നിന്നാണ് ഭക്ഷണത്തിനുള്ള വെള്ളം എത്തിക്കുന്നത്. ഇതിനായി ആറോളം ടാങ്കറുകളാണ് ഒരുക്കുക. വെള്ളം ശേഖരിച്ച് വെക്കാനായി പാചകപ്പുരയ്ക്ക് സമീപം ടാങ്ക് നിര്‍മിക്കുന്നതിന് ജില്ലാ കലക്ടര്‍ ഇടപെട്ട് നിര്‍മിതിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാവരും മികച്ച സഹകരണമാണ് നല്‍കുന്നതെന്നും പി ശശിധരന്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ എംഎല്‍എ കെ പി കുഞ്ഞിക്കണ്ണന്‍ ചെയര്‍മാന്‍ ആയും അധ്യാപക സംഘടനയായ കെപിഎസ്ടിഎയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ പി ശശിധരന്‍ കണ്‍വീനര്‍ ആയും വിപുലമായ ഭക്ഷണക്കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.
കലോത്സവത്തിനെത്തുന്നവര്‍ക്ക് കാസര്‍കോടന്‍ തനിമയോടെ ഭക്ഷണം വിളമ്പാന്‍ 'സബര്‍മതി' ഒരുങ്ങുന്നു; സമാപനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ബിരിയാണി പാഴ്‌സല്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasaragod, Kanhangad, State, Kalolsavam, Food, Committee, News, State school Kalotsavam 2019: Food committee very active 
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL