Join Whatsapp Group. Join now!
Aster MIMS 10/10/2023

മലയാളിയുടെ ഉത്സവാഘോഷത്തിന് തിങ്കളാഴ്ച തീരശീല; സാംസ്‌കാരിക ഘോഷയാത്രയ്‌ക്കൊരുങ്ങി തലസ്ഥാനം

ഏഴു ദിനരാത്രങ്ങള്‍ നാടിനെ ഉത്സവത്തിമിര്‍പ്പില്‍ ആറാടിച്ച ഓണം വാരാഘോഷത്തിന് News, Thiruvananthapuram, Kerala, Onam-celebration, Dance, Ganamela,
തിരുവനന്തപുരം:(www.kasargodvartha.com 15/09/2019) ഏഴു ദിനരാത്രങ്ങള്‍ നാടിനെ ഉത്സവത്തിമിര്‍പ്പില്‍ ആറാടിച്ച ഓണം വാരാഘോഷത്തിന് തിങ്കളാഴ്ച സമാപനം. വെള്ളയമ്പലത്തുനിന്നു തുടങ്ങി കിഴക്കേകോട്ടയില്‍ അവസാനിക്കുന്ന വര്‍ണശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ഇക്കൊല്ലത്തെ ഓണക്കാലം വിടപറയുന്നത്. മഹാപ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിച്ച കേരളത്തിന് നവകേരളം പടുത്തുയര്‍ത്താനുള്ള ഐക്യത്തിന്റെയും കൂട്ടായ്മയുടേയും ഉണര്‍ത്തുപാട്ടുമായാണ് അനന്തപുരിയുടെ രാജവീഥിയിലൂടെ ഓണം ഘോഷയാത്ര കടന്നുപോകുക.

News, Thiruvananthapuram, Kerala, Onam-celebration, Dance, Ganamela, Onam Celebration will be ends on Monday


ഓണാഘോഷത്തിലെ അവസാനത്തെ അവധിദിനമായ ഞായറാഴ്ച വൈകുന്നേരവും നഗരനിരത്തുകള്‍ ആഘോഷം കാണാനെത്തിയവരെക്കൊണ്ടു നിറഞ്ഞു. പ്രളയത്തെത്തുടര്‍ന്ന് ഒരു വര്‍ഷം മുടങ്ങിയ ഓണാഘോഷം തിരിച്ചുവന്നതിന്റെ എല്ലാ ആവേശവും കാഴ്ച കാണാനെത്തിയവരിലുണ്ടായിരുന്നു. നഗര വീഥികള്‍ക്കിരുവശവും തെളിഞ്ഞ വര്‍ണ വിളക്കുകളും നിശാഗന്ധിയിലും പരിസരങ്ങളിലും നടന്ന വൈവിധ്യമായ കലാവിരുന്നും അവര്‍ ആവോളം ആസ്വദിച്ചു. സമാപന ദിനമായ തിങ്കളാഴ്ച സാംസ്‌കാരിക ഘോഷയാത്രയ്ക്കു ശേഷവും കലാവിരുന്നുകള്‍ ആസ്വദിക്കാന്‍ അവസരമുണ്ട്. നിശാഗന്ധിയിലും പരിസരത്തുമുള്ള വേദികള്‍ ഇന്നു കൂടി ആസ്വാദകരെ കാത്തിരിക്കുന്നുണ്ട്.

നിശാഗന്ധിയിലെ മുഖ്യവേദിയില്‍ നടി നവ്യാനായര്‍ അവരിപ്പിച്ച നൃത്തവും ശ്രീരഞ്ജിനി കോടംപള്ളി ഒരുക്കിയ സംഗീത വിരുന്നും ആസ്വദിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഗായകന്‍ ഉണ്ണിമേനോന്റെ നേതൃത്വത്തില്‍ നടന്ന ഓണം ഫിയസ്റ്റ മെഗാഷോയ്ക്കും വലിയ തിരക്കനുഭവപ്പെട്ടു. തിരുവോണ നാള്‍ മുതല്‍ കനകക്കുന്നില്‍ അരങ്ങേറിയ നാടന്‍ കലാരൂപങ്ങളും ശാസ്ത്രീയ സംഗീതനൃത്ത വിരുന്നും ഞായറാഴ്ചയോടെ അവസാനിച്ചു. തിരുവരങ്ങില്‍ നടന്ന പാക്കനാര്‍ തുള്ളല്‍, കണ്യാര്‍കളി, സീതക്കളി, സോപാനത്തിലെ തോറ്റംപാട്ട്, അര്‍ജുന നൃത്തം, തെയ്യം, സംഗീതികയില്‍ നടന്ന സ്വാതീവന്ദനം, വോക്കല്‍, പുല്ലാങ്കുഴല്‍ കച്ചേരി എന്നിവയ്ക്ക് ഞായറാഴ്ചയും നിറഞ്ഞ സദസായിരുന്നു.

സൂര്യകാന്തിയിലെ വേദിയില്‍ ട്രാന്‍സ്‌ജെന്റേഴ്‌സ് അവതരിപ്പിച്ച കലാപരിപാടി ഏറെ ശ്രദ്ധയാകര്‍ഷിച്ചു. തീര്‍ഥപാദമണ്ഡപത്തില്‍ ദുര്യോധന വധം കഥകളിയും ശൂര്‍പ്പണഖാങ്കം കൂടിയാട്ടവും അരങ്ങേറി. അയ്യങ്കാളി ഹാളില്‍ ചിലങ്ക എന്റര്‍ട്രെയിനേഴ്‌സിന്റെ 'കലപ്പ' നാടകം അവതരിപ്പിച്ചു. മ്യൂസിയം വളപ്പില്‍ നടന്ന കളരിപ്പയറ്റ്, അമേച്വര്‍ നാടകങ്ങള്‍ക്കും വലിയ തിരക്ക് അനുഭവപ്പെട്ടു.

തിങ്കളാഴ്ച വൈകിട്ട് ഏഴിനു നടക്കുന്ന സമാപന സമ്മേളനത്തിനു ശേഷമാണ് വേദികള്‍ ഉണരുന്നത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന ഗാനമേള അരങ്ങേറും. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ആറിന് മെഗാഷോയുമുണ്ട്. മറ്റു പ്രധാന വേദികളിലും തിങ്കളാഴ്ച വൈകിട്ട് കലാപരിപാടികള്‍ നടക്കും. കനകക്കുന്നിന്റെ പ്രവേശന കവാടത്തിനു മുന്നില്‍ വൈകിട്ട് 3.30ന് ഹൈനസ് സാംസ്‌കാരിക സമിതിയുടെ ചെണ്ടമേളവുമുണ്ട്. ഉച്ചകഴിഞ്ഞ് നഗരത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധിയായതിനാല്‍ കുടുംബസമേതം സാംസ്‌കാരിക ഘോഷയാത്ര കാണാനും കലാവിരുന്ന് ആസ്വദിക്കാനും നിരവധി പേര്‍ എത്തുമെന്നാണ് പ്രതീക്ഷ. കലാവിരുന്ന് നടക്കുന്ന എല്ലാ വേദികളിലും പ്രവേശനം സൗജന്യമാണ്.

ആശാ ശരത്ത് അവതരിപ്പിക്കുന്ന നൃത്തം, ഓട്ടന്‍തുള്ളലും നാടകവും
ഓണാഘോഷത്തിനു തിരശീലവീഴുന്ന തിങ്കളാഴ്ച ജില്ലയിലെ വിവിധ വേദികളില്‍ കലാപരിപാടികള്‍ അരങ്ങേറും. കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം അങ്കണത്തില്‍ വൈകിട്ട് 4.30 മുതല്‍ ആയോധന കലാക്ഷേത്രയുടെ കളരിപ്പയറ്റ് നടക്കും. 5.30ന് അഭിനേത്രി ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തവും തുടര്‍ന്ന് ഏഴുമുതല്‍ ബിച്ചു തിരുമല സംഗീത നിശയും വേദിയിലെത്തും.

ആറ്റിങ്ങല്‍ മുനിസിപ്പല്‍ പരിസരത്ത് വൈകിട്ട് ആറുമുതല്‍ കലയപുരം രാധാകൃഷ്ണന്‍ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളലും ഏഴുമണിമുതല്‍ കേരളശ്രീ അവതരിപ്പിക്കുന്ന നാടകവും അരങ്ങേറും. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രാങ്കണത്തില്‍ വൈകിട്ട് ആറുമുതല്‍ തബല വാദനം, നൃത്തം, ഗാനമേള എന്നിവയും ആസ്വദിക്കാം.

കഥാപ്രസംഗ പ്രേമികള്‍ക്ക് പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാലയില്‍ വൈകിട്ട് ആറുമുതല്‍ എ ആര്‍ ചന്ദ്രന്‍, മുതുകുളം സേതു എന്നിവരുടെ കഥാപ്രസംഗം ആസ്വദിക്കാന്‍ അവസരമുണ്ട്. ശംഖുമുഖത്തെ വേദിയില്‍ വൈകിട്ട് 4.30 മുതല്‍ കുച്ചുപ്പുടി, മാജിക്, തിരുവാതിര, കഥാപ്രസംഗം എന്നിവയും ആസ്വാദകരെ കാത്തിരിപ്പുണ്ട്.

പ്രധാന വേദിയായ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. വൈകിട്ട് ആറിന് മലയാള കവിതകളുടെ മോഹിനിയാട്ടം അവതരണവും ലാസ്യ മധുരിമയും അരങ്ങിലെത്തും. ഏഴിന് സമാപന സമ്മേളനവും തുടര്‍ന്ന് 7.30 മുതല്‍ പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന ഗാനമേളയും കനകക്കുന്നിനെ ഉത്സവമയത്തിലാക്കും. ഹൈനസ് സാംസ്‌കാരിക സമിതി അവതരിപ്പിക്കുന്ന ചെണ്ടമേളമാണ് കനകക്കുന്നിലെത്തുന്ന സന്ദര്‍ശകരെ പ്രധാന കവാടത്തില്‍ വരവേല്‍ക്കുക.

സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ആറുമുതല്‍ സച്ചിന്‍ വാര്യര്‍, മൃദുല വാര്യര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഗാനമേളയുണ്ടാകും. വൈകിട്ട് ഏഴുമുതല്‍ പൂജപ്പുര മൈതാനത്ത് അന്‍വര്‍ സാദത്ത്, ജ്യോത്സ്‌ന എന്നിവരും പബ്ലിക് ഓഫീസ് പരിസരത്ത് അനന്തപുരി രാജേഷും അവതരിപ്പിക്കുന്ന ഗാനമേള ആസ്വദിക്കാം. കോട്ടയ്ക്കകം ശ്രീചിത്തിര തിരുനാള്‍ പാര്‍ക്കില്‍ 5.30 മുതല്‍ ട്രിവാന്‍ഡ്രം ഓര്‍ക്കസ്ട്രയും ഏഴുമുതല്‍ സംഗീത ആര്‍ട്‌സ് ആന്‍ഡ് സ്‌പേര്‍ട്‌സ് ക്ലബ് അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Thiruvananthapuram, Kerala, Onam-celebration, Dance, Ganamela, Onam Celebration will be ends on Monday