Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇവിടെ ഒരു റോഡ് ഉണ്ടായിരുന്നു, ചെളിക്കുണ്ട് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പറയുന്നു..; കാല്‍നടയാത്ര പോലും ദുസ്സഹം; വിദ്യാര്‍ത്ഥികളടക്കം നടന്നുപോകുന്നത് മതിലിന് മുകളിലൂടെ; വര്‍ഷങ്ങളായി ഓരോ മഴക്കാലത്തും വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ റോഡിന് പരിഹാരമില്ല

ചെളിക്കുളം ചൂണ്ടിക്കാട്ടി ഇവിടെ ഒരു റോഡ് ഉണ്ടായിരുന്നു എന്ന് പറയേണ്ട അവസ്ഥയിലാണ് എരിയപ്പാടി, പാടി പ്രദേശത്തുള്ളവര്‍. ചെന്നന്തല - എരിയപ്പാടി - ആലംപാടി Kerala, kasaragod, news, Chengala, Road, Students, Rain, Alampady, Eriyapady-Alampady road damaged, Protest by natives
ചെങ്കള: (www.kasargodvartha.com 18.06.2019) ചെളിക്കുളം ചൂണ്ടിക്കാട്ടി ഇവിടെ ഒരു റോഡ് ഉണ്ടായിരുന്നു എന്ന് പറയേണ്ട അവസ്ഥയിലാണ് എരിയപ്പാടി, പാടി പ്രദേശത്തുള്ളവര്‍. ചെന്നന്തല - എരിയപ്പാടി - ആലംപാടി റോഡ് ആണ് കാല്‍നടയാത്ര പോലും സാധ്യമല്ലാതെ ചെളിക്കുളമായി മാറിയിരിക്കുന്നത്. വര്‍ഷങ്ങളായി ഓരോ മഴക്കാലത്തും ഇതുതന്നെയാണ് ഇവിടുത്തെ അവസ്ഥ. ചെറിയൊരു മഴ പെയ്താല്‍ മതി, വെള്ളം റോഡില്‍ കെട്ടിനില്‍ക്കുകയും ഇതുവഴി വാഹനങ്ങള്‍ പോകുന്നതോടെ ചെളിമണ്ണ് രൂപപ്പെടുകയും ചെയ്യുന്നു.


കാല്‍നടയാത്ര പോലും ദുസ്സഹമായതോടെ വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ സമീപത്തെ മതിലിന് മുകളിലൂടെ നടന്നാണ് പോകുന്നത്. 350 ലേറെ കുടുംബങ്ങള്‍ താമസിക്കുന്ന എരിയപ്പാടി, പാടി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് നിത്യേന യാത്ര ചെയ്യേണ്ട ഈ റോഡ് ഇപ്പോള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഈ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഓട്ടോ റിക്ഷകളും മടിക്കുന്നു.



ഇടുങ്ങി വാഹനയാത്ര ദുഷ്‌കരമായിരുന്ന റോഡ് രണ്ട് വര്‍ഷം മുമ്പാണ് നാട്ടുകാരും സന്നദ്ധസംഘടനകളും മുന്നിട്ടിറങ്ങി 15 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഇരുവശങ്ങളിലും വീതികൂട്ടിയത്. നാട്ടുകാരുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കൊണ്ട് മുന്‍ എംപി പി കരുണാകരന്‍, സ്ഥലം എംഎല്‍എ എന്‍ എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് - ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് പ്രതിനിധി തുടങ്ങിയവരെല്ലാം സ്ഥലം സന്ദര്‍ശിക്കുകയും എത്രയും പെട്ടെന്ന് പൂര്‍ണമായി ഗതാഗതയോഗ്യമാക്കി നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയത്തില്‍ യാതൊരു പരിഹാരവും ഇന്നുവരെ ഉണ്ടായിട്ടില്ല. www.kasargodvartha.com

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി 100 മീറ്റര്‍ റോഡ് നന്നാക്കി നാട്ടുകാരുടെ പ്രതിഷേധം ഇല്ലാതാക്കലാണ് പതിവെന്നും എന്നാല്‍ അത്തരം പ്രവൃത്തികള്‍ ഇനി വേണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഓവുചാല്‍ നിര്‍മിച്ച് അതിലൂടെ ഒഴുകിവരുന്ന മഴവെള്ളം മധുവാഹിനിപ്പുഴയിലേക്ക് ഒഴുക്കിവിടാന്‍ റോഡ് നിര്‍മാണ സമയത്ത് തന്നെ അടിയിലൂടെ പൈപ്പ് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കി പൂര്‍ണമായും ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വയല്‍പ്രദേശമായ ഇവിടെ മഴക്കാലത്ത് ഒഴുകിവരുന്ന വെള്ളം റോഡില്‍ കെട്ടിനില്‍ക്കുകയാണ് ചെയ്യുന്നത്. ഇത് ഒഴിവാക്കണമെങ്കില്‍ അര കിലോ മീറ്ററോളം നീളത്തില്‍ ഓവുചാല്‍ നിര്‍മിക്കേണ്ടതുണ്ട്. കൂടാതെ റോഡിനടിയിലൂടെ പൈപ്പ് സ്ഥാപിച്ചാലെ ഓവുചാലിലൂടെ ഒഴുകിവരുന്ന വെള്ളം എതിര്‍ദിശയിലേക്ക് ഒഴുക്കിവിടാന്‍ സാധിക്കുകയുള്ളൂവെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ ശാസ്ത്രീയമായ രീതിയില്‍ ഓവുചാലുണ്ടാക്കിയ ശേഷം റോഡ് നിര്‍മിച്ചാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമാകുകയുള്ളൂ.

റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കി നല്‍കണമെന്നും മഴ ശക്തി പ്രാപിക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ചെളിയില്‍ വീഴാതെ നടന്നുപോകാനുള്ള സൗകര്യമെങ്കിലും അധികൃതര്‍ ഒരുക്കിനല്‍കിയേ മതിയാകൂവെന്നും എരിയപ്പാടി ബദര്‍ ജമാഅത്ത് പ്രസിഡന്റും പൗരപ്രമുഖനുമായ ടി കെ മഹ് മൂദ് ഹാജി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. റോഡ് പൂര്‍ണമായും ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ പ്രദേശത്തെ മുഴുവന്‍ ആളുകളെയും കൂട്ടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ്കുഞ്ഞി എരിയപ്പാടിയും മുന്നറിയിപ്പ് നല്‍കി. www.kasargodvartha.com



അതേസമയം, വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് ചെയ്യാന്‍ അഞ്ച് ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ എ മമ്മിഞ്ഞി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഈ പദ്ധതി ടെന്‍ഡര്‍ ആയെങ്കിലും ഏറ്റെടുത്ത കരാറുകാരന്‍ നേരത്തെ ചെയ്തുതീര്‍ത്ത പദ്ധതിയുടെ ഫണ്ട് ലഭിച്ചില്ലെന്ന കാരണത്താല്‍ പണി തുടങ്ങാന്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ വര്‍ഷം ഏഴ് ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ ഫണ്ട് ലാപ്‌സ് ആയി പോവുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





Keywords: Kerala, kasaragod, news, Chengala, Road, Students, Rain, Alampady, Eriyapady-Alampady road damaged, Protest by natives 


< !- START disable copy paste -->