Join Whatsapp Group. Join now!
Aster MIMS 10/10/2023

കോഴിക്കോട്ട് വിദ്യാര്‍ത്ഥിയെ കാസര്‍കോട് സ്വദേശി കൊലപ്പെടുത്തിയത് പ്രകൃതി വിരുദ്ധ പീഡനത്തിന് വഴങ്ങാത്തതിനാല്‍; കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ 2 കേസുകള്‍ കൂടി, പ്രതി മനോരോഗിയല്ലെന്ന് പോലീസ്

കോഴിക്കോട് മടവൂര്‍ സി എം സെന്റര്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അബ്ദുല്‍ മാജിദി (13)നെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് മുളിയാKasaragod, Kerala, news, Top-Headlines, Student, Murder, case, Majid murder; more cases against Kasaragod native
കാസര്‍കോട്: (www.kasargodvartha.com 15.07.2017) കോഴിക്കോട് മടവൂര്‍ സി എം സെന്റര്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അബ്ദുല്‍ മാജിദി (13)നെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് മുളിയാര്‍ മൂലടുക്കം സ്വദേശിയായ പ്രതി ഷംസുദ്ദീനെതിരെ (33) മറ്റു രണ്ടു കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് രണ്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി ചേവായൂര്‍ സി ഐ കെ.കെ ബിജു കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. മാജിദിനെ കൊലപ്പെടുത്തിയത് പ്രകൃതി വിരുദ്ധ പീഡനത്തിന് വഴങ്ങാത്തതിലുള്ള പ്രതികാരമാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. പ്രതി മനോരോഗിയല്ലെന്നും ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരമാണ് നല്‍കുന്നതെന്നും പോലീസ് വ്യക്തമാക്കി.

ഗള്‍ഫുകാരനായ ഷംസുദ്ദീന്‍ ഒമ്പത് മാസം മുമ്പാണ് നാട്ടിലെത്തിയതെന്ന് പോലീസിന് മൊഴി നല്‍കി. ഇക്കഴിഞ്ഞ മെയ് മാസം മുതല്‍ ഇയാള്‍ കോഴിക്കോട്ടെ വിവിധ പള്ളികളിലായി താമസിച്ചുവരികയായിരുന്നു. മാജിദിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് ഇയാള്‍ മറ്റു രണ്ട് കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി രണ്ടു പരാതികളാണ് പോലീസിലെത്തിയിരിക്കുന്നത്.

മദ്രസ പഠനം ഇല്ലാത്തതിനാല്‍ വെള്ളിയാഴ്ച രാവിലെ 7.30 മണിയോടെ സ്‌കൂളിലേക്ക് വരികയായിരുന്ന മാജിദിനെ ഷംസുദ്ദീന്‍ കൈകള്‍ പിന്നിലേക്ക് പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. കുതറിയപ്പോഴാണ് മാജിദിന്റെ വയറിന് മുകളിലായി പിച്ചാത്തി കൊണ്ട് പ്രതി കുത്തിയതെന്ന് സി ഐ പറഞ്ഞു. മറ്റു രണ്ടു കുട്ടികളെയും ഇയാള്‍ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. ഇയാളുടെ കൈതട്ടിമാറ്റി കുട്ടികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. 10 സെന്റീമീറ്ററിലധികം ആഴത്തില്‍ കുത്തേറ്റ മാജിദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതി ഇടവഴികളിലൂടെ ഓടിപ്പോവുകയായിരുന്നു. എവിടെയോ ഒളിച്ച ശേഷം പിന്നീട് രണ്ടു മണിക്കൂര്‍ കഴിഞ്ഞ് റോഡിലിറങ്ങി കോഴിക്കോട്ടേക്കുള്ള ബസില്‍ കയറിയപ്പോള്‍ ആളുകള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ മടവൂരില്‍ വെച്ച് കസ്റ്റഡിയിലെടുത്തതെന്ന് സി ഐ പറഞ്ഞു. ഇയാളുടെ ചോര പുരണ്ട ഷര്‍ട്ടും മുണ്ടും ബന്തവസിലെടുത്തിട്ടുണ്ട്.

ഷംസുദ്ദീന്റെ വിവാഹം നാട്ടില്‍ ഉറപ്പിച്ചായതായും ഓഗസ്റ്റില്‍ വിവാഹം നടക്കാനിരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. 13 നും 14 നും ഇടയിലുള്ള കുട്ടികളെയാണ് ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചത്. നിരവധി കുട്ടികള്‍ ഇത്തരത്തില്‍ ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. കാസര്‍കോട് ജില്ലയിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ പ്രതി നടത്തിയിട്ടുണ്ടോ എന്ന് കാസര്‍കോട് പോലീസുമായി ബന്ധപ്പെട്ട് പരിശോധിച്ചുവരുന്നുണ്ടെന്നും സി ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തന്റെ ബ്രഷ് കുട്ടികള്‍ വലിച്ചെറിഞ്ഞതിന്റെ പേരിലാണ് കുത്തിയതെന്നാണ് പ്രതി പോലീസിനോട് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനിടയിലാണ് പീഡനശ്രമത്തിനിടയിലാണ് കൊലനടത്തിയതെന്ന് പ്രതി സമ്മതിച്ചത്.

അതേസമയം പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം രണ്ടു ദിവസത്തേക്ക് ചോദ്യം ചെയ്യുന്നതിനു തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. കൊലക്കുപയോഗിച്ച പിച്ചാത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ടു ദിവസമായി മാജിദിനെ പീഡനത്തിനായി പ്രതി പിന്തുടര്‍ന്നതായി മറ്റു കുട്ടികളില്‍ നിന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മാജിദിന്റെ മൃതദേഹം സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെച്ചു. ഇതിനു ശേഷം സിഎം സെന്റര്‍ മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മാജിദിന്റെ മൃതദേഹം സ്വദേശമായ മാനന്തവാടിയിലേക്ക്
കൊണ്ടുപോയി വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.

Kasaragod, Kerala, news, Top-Headlines, Student, Murder, case, Majid murder; more cases against Kasaragod native

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Student, Murder, case, Majid murder; more cases against Kasaragod native