city-gold-ad-for-blogger
Aster MIMS 10/10/2023

മൊട്ടത്തലയില്‍ ചെളിയുണ്ട

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം മൂന്ന്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 01.06.2017) ഞങ്ങളുടെ ഗ്രാമത്തിലെ ഒരു സാധാരണ വീട്ടമ്മയാണ് മാധവി ഏട്ടി(ഞങ്ങള്‍ മാതൈ ഏട്ടി എന്ന് വിളിക്കും) മാതൈ ഏട്ടിയെ ഞങ്ങള്‍ക്കെല്ലാം ഇഷ്ടമാണ്. ബഹുമാനമാണ്. കഴിഞ്ഞ മാസം എണ്‍പത്തിനാലാമത്തെ വയസ്സില്‍ അവര്‍ മരിച്ചു. കളങ്കരഹിതമായ ഗ്രാമസൗകര്യത്തിന്റെ ഉടമയായിരുന്നു മാതൈ ഏട്ടി.

കൂക്കാനം പ്രദേശത്തിന്റെ പുഞ്ചവയല്‍ക്കരയില്‍ മോട്ടുമ്മല്‍ എന്നറിയപ്പെടുന്ന പറമ്പിലാണ് അവരുടെ പഴയ കാല വീട്. ആ വീടിനും ചില പ്രത്യേകതയുണ്ട്. കുഞ്ഞുന്നാളിലെ എന്റെ ഓര്‍മ്മയാണിത്. വീടിന്റെ തറയും ചുമരും മണ്ണ് കുഴച്ച് നിര്‍മ്മിച്ചതായിരുന്നു. ചാണകം മെഴുകി വൃത്തിയാക്കിയ നിലം. ഓലയും പുല്ലുമാണ് മേല്‍ക്കൂര. തികച്ചും പ്രകൃതിജന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കൊച്ചുവീട്. വീട്ടില്‍ അതിഥികള്‍ വന്നാല്‍ ഇരിപ്പിടമായി നല്‍കുക 'തെരിയ' ആണ്(വാഴേപ്പാള കൊണ്ട് നിര്‍മ്മിച്ചത്) ഇന്നത്തെ ഫൈബര്‍ കുഷ്യന്‍ തോറ്റുപോകും തെരിയയോട്.

കണ്ണേറിന് മന്ത്രിച്ചൂതുന്നതില്‍ പ്രാവീണ്യമുള്ള സ്ത്രീയാണ് മാതൈ ഏട്ടി. അരനൂറ്റാണ്ടിനുമുമ്പ് എന്റെ കുട്ടിക്കാലത്തേക്ക് ഓര്‍മ്മ ഓടിപ്പോവുകയാണ്. അക്കാലത്ത് പനി വന്നാല്‍ ഡോക്ടറെ കാണാനൊന്നും പോവാറില്ല. ഗ്രാമത്തിലോ തൊട്ടടുത്ത ഗ്രാമത്തിലോ ഡോക്ടര്‍മാരില്ല. അക്കാലത്തെ പനി വന്നാലുള്ള ചികിത്സയെക്കുറിച്ച് ഓര്‍ത്തുപോവുകയാണ്.

മൊട്ടത്തലയില്‍ ചെളിയുണ്ട


പ്രൈമറി ക്ലാസില്‍ പഠിച്ചിരുന്ന കാലത്ത് മാസത്തില്‍ ഒന്നോ രണ്ടോ തവണ പനിവരും. ഉമ്മ ആ പനിയെ 'കണ്ണേറ് പനി' എന്നാണ് വിളിച്ചിരുന്നത്. വയലിലൂടെ തോടും കടന്ന് കുന്നും ചവിട്ടിക്കയറി വേണം സ്‌കൂളിലെത്താന്‍. സമയം വൈകിയാല്‍ മാഷമ്മാരുടെ വക ചീത്തയും അടിയും കിട്ടും. അതിനാല്‍ ഓടിച്ചാടിയാണ് ക്ലാസിലെത്തുക. വൈകാന്‍ കാരണങ്ങള്‍ പലതുമുണ്ട്. മഴക്കാലത്താണെങ്കില്‍ വയലിലും തോട്ടിലുമുള്ള പരല്‍ മീനിനെ പിടിച്ചു കളിക്കും. മുള ഉപയോഗിച്ച് കൂട്ട മെടയുന്ന രാമേട്ടന്റെ കുടിലിനു മുന്നില്‍ സ്ലേറ്റ് പെന്‍സിലിന് നീളം കൂട്ടാന്‍ മുളക്കഷണം പെറുക്കാന്‍ നില്‍ക്കും. പോകുന്ന വഴിയിലുള്ള പറമ്പിലെ പുളിമരത്തിലും, നെല്ലി മരത്തിലും, മാവിലും കല്ലെറിഞ്ഞ് പുളിയും, നെല്ലിക്കയും, മാങ്ങയും പെറുക്കും. ഇങ്ങനെയൊക്കെ സമയം വൈകിയേ ക്ലാസിലെത്തൂ...

ഉമ്മ പറയും 'സൂക്ഷിച്ചു നടക്കണേ' അധികം ഉഷാറായി ഓടുകയും മറ്റും വേണ്ട നല്ല ഡ്രസ്സിട്ടു നടക്കു മ്പോഴും സൂക്ഷിക്കണേ 'കണ്ണുകൊള്ളും'. സ്‌കൂളിലേക്ക് പോകും വഴിക്ക് 'കണ്ണേറ്' ഉള്ള ചിലരുടെ പേരും പറഞ്ഞു തരും. അവരുടെ മുമ്പിലെത്തുമ്പോള്‍ ശ്രദ്ധിക്കണേ എന്ന് ഉപദേശിക്കും. വൈകിട്ട്
സ്‌കൂള്‍ വിട്ട് വീട്ടിലെത്തുമ്പോഴേക്കും പനിയും വിറയലും ഉണ്ടാവും. അന്ന് മൂടിപ്പുതപ്പിച്ച് പാട്ടും കഥയും പറഞ്ഞ് ഉമ്മ ഉറക്കിക്കിടത്തും. വായ്ക്ക് രുചി തോന്നാത്തതിനാല്‍ ഭക്ഷണമൊന്നും കഴിക്കാന്‍ പറ്റില്ല. തോളത്ത് കിടത്തി കഥ പറഞ്ഞ് പറഞ്ഞ് കുറച്ചെങ്കിലും ചോറ് വയറ്റിലെത്തിക്കും.

അടുത്ത ദിവസം രാവിലെ മാതൈ ഏട്ടിയുടെ വീട്ടില്‍ എന്നെയും ഒക്കത്തേന്തി കൊണ്ടു പോകും. മാതൈ ഏട്ടിക്ക് കാര്യം മനസ്സിലാവും. ചാണകം മെഴുകിയ തറയില്‍ തെരിയയില്‍ ഉമ്മയിരിക്കും. എന്നെ മടിയില്‍ കിടത്തിയിട്ടുണ്ടാവും. മാതൈ ഏട്ടി അടുത്ത് വന്നിരുന്ന് മെല്ലെമെല്ലെ എന്തോ ഉരുവിടും. ഉരുവിട്ടുകഴിഞ്ഞാല്‍ തല മുതല്‍ കാല്‍പാദം വരെ ഊതും. മൂന്നോ നാലോ തവണ ഇതാവര്‍ത്തിക്കും. പിന്നെ മാതൈ ഏട്ടി അവരുടെ കൈവിരലുകള്‍ ഞൊടിക്കും. താളാത്മകമാണ് അവരുടെ വിരല്‍ ഞൊടിക്കുന്ന ശബ്ദം.

അന്ന് സന്ധ്യവരെ പനിയുണ്ടാവും. സന്ധ്യയ്ക്ക് ഉമ്മ വേറൊരു പണി ഒപ്പിക്കും. വീട്ടില്‍ അരിയും മറ്റും അളന്നെടുക്കുന്ന മരം കൊണ്ട് നിര്‍മ്മിച്ച ഒരളവു പാത്രമുണ്ടായിരുന്നു. 'ഒയക്കായി' എന്നാണ് ആ പാത്രത്തെ പറയുക. അതില്‍ കുറച്ച് ഉപ്പും വറ്റല്‍മുളകും ഇടും. എന്റെ തലയ്ക്ക് മുകളില്‍ രണ്ടുമൂന്നുപ്രാവശ്യം കറക്കും. തുടര്‍ന്ന് ഒയക്കായില്‍ നിന്ന് മുളകും ഉപ്പും കത്തുന്ന അടുപ്പിലേക്കിടും. തീയിലി ട്ടാല്‍ ഉപ്പും മുളകും പൊട്ടിത്തെറിക്കും. അപ്പോള്‍ ഉമ്മ പറയും 'നിനക്കേറ്റ കണ്ണേറൊക്കെ പൊട്ടിത്തെറി ച്ചുപോയി' അതുകേട്ട് ഞാനും സമാധാനിക്കും.

ഇതെല്ലാം കഴിഞ്ഞാലും മൂന്നാല് ദിവസം കഴിഞ്ഞേ പനി ശമിക്കൂ. പനി 'കുളുത്താല്‍'(മാറിയാല്‍ ) കുളിക്കുന്നതിനും പ്രത്യേകതയുണ്ട്. വെള്ളം ഒരു പാത്രത്തില്‍ വെയിലത്തുവെച്ച് ചൂടാക്കും. തേങ്ങാപാല്‍ ദേഹത്ത് തേച്ച് ചെത്തിയെടുത്ത അത്തിമരത്തിന്റെ തോല്‍ കൊണ്ട് ദേഹം മുഴുക്കെ തേച്ചാണ് കുളിപ്പിക്കല്‍. അതോടെ പനി മാറി ഉഷാറാവും....

മോട്ടുമ്മല്‍ പറമ്പിന് തൊട്ടുതാഴെ പഞ്ചായത്ത് കുളമുണ്ട്. വേനല്‍ക്കാലത്തൊന്നും പ്രസ്തുത കുളം വറ്റിപ്പോവാറില്ല. ആ കുളവും ഞാനും തമ്മില്‍ മറക്കാന്‍ പറ്റാത്ത ചില ഓര്‍മ്മകളുണ്ട്. കുളം നിര്‍മ്മിക്കുന്ന കാലത്ത് ഞാന്‍ ചെറിയ കുട്ടിയാണ്. നിരവധി ആളുകള്‍ കുളം നിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ടായിരുന്നു. കൂട്ടമായി ചെയ്യുന്ന കുളം മാന്തല്‍ കാണാന്‍ കുട്ടികളായ ഞങ്ങള്‍ കൗതുകപൂര്‍വ്വം കുളക്കരയില്‍ നില്‍ക്കും. ഞാനക്കാലത്ത് തല മൊട്ടയടിച്ചാണ് നടക്കാറ്. മുസ്ലീം കുട്ടികള്‍ തല മൊട്ടയടിക്കണമെന്ന് നിര്‍ബന്ധ മായിരുന്ന കാലമാണത്. തല മൊട്ടയടിച്ചു നടക്കുന്ന എന്നെ കൂട്ടുകാരൊക്കെ വഷളാക്കിപ്പാടുന്ന ഒരു പാട്ടുണ്ട്. 'മാപ്പിള മൊട്ട തെങ്ങിന്റൊട്ട ചെറുപയറുണ്ട രണ്ടുണ്ട....' അതൊക്കെ സഹിച്ചാണ് ജീവിച്ചു വന്നത്.

കുളക്കരയില്‍ തുള്ളിച്ചിരിച്ച് രസിക്കുന്ന എന്റെ മൊട്ടത്തലയില്‍ ഒരുണ്ട ചെളി വന്ന് വീണു. കുളത്തില്‍ നിന്ന് വാരിയെടുത്ത ചെളിയായിരുന്നു അത്. കുഞ്ഞിപ്പുരയില്‍ ചെറിയമ്പു എന്ന യുവാവ് പറ്റിച്ച പണിയാണത്. ഇന്നദ്ദേഹത്തിന് വയസ്സായി. എങ്കിലും ചെറിയമ്പുയേട്ടനെ കാണുമ്പോഴൊക്കെ മോട്ടുമ്മലും, കുളവും, ചളിയും എന്റെ കുട്ടിക്കാലത്തെ മൊട്ടത്തലയും ഓര്‍മ്മ വരും. ആ കുളവും ഞാനും തമ്മില്‍ വേറൊരു ബന്ധവും കൂടിയുണ്ട്.

മാതൈ ഏട്ടിയുടെ മൂത്തമകന്‍ നാരായണനും ഞാനും സമപ്രായക്കാരായിരുന്നു. ഞാനന്ന് എട്ടാം ക്ലാസില്‍ പഠിക്കുകയാണ്. നാരായണന്‍ ബീഡി തെറുപ്പ് പഠിക്കാനും പോകുന്നു. നീന്തല്‍ പഠിക്കാന്‍ തീരുമാനിച്ച ഞാന്‍ കുളക്കടവിലെത്തി. നാരായണന് നീന്താനറിയാം. എന്നെ നീന്തല്‍ പഠിപ്പിക്കാന്‍ നാരായണന്‍ തയ്യാറായി. കുറേശ്ശെ നീന്താന്‍ തുടങ്ങി. ധൈര്യപൂര്‍വ്വം നീന്താന്‍ നാരായണന്‍ പ്രോത്സാഹിപ്പിച്ചു. പക്ഷേ തളര്‍ന്നുപോയ ഞാന്‍ കുളത്തിനടിയിലേക്ക് താവാന്‍ തുടങ്ങി. നാരായണന്‍ നീന്തി വന്ന് മുങ്ങിത്താഴുന്ന എന്റെ മുടിപിടിച്ച് പൊക്കി. അന്ന് എന്നെ രക്ഷപ്പെടുത്തിയത് നാരായണനാണ്.

പക്ഷേ ഒന്നു രണ്ട് കൊല്ലം പിന്നിട്ടപ്പോള്‍ ഒരു സംഭവം നടന്നു. നാരായണന്‍ അപസ്മാര രോഗിയായിരുന്നു. അവന്‍ തനിച്ച് കുളിക്കാന്‍ ചെന്നപ്പോള്‍ എന്നെ പൊക്കിയെടുത്ത കുളത്തിലെ അതേ സ്ഥലത്ത് അവന്‍ മുങ്ങിപ്പോയി. ആരും കണ്ടില്ല. എന്നെ രക്ഷിച്ച നാരായണന്‍ അതേ കുളത്തില്‍ മുങ്ങി മരിച്ചു എന്ന വാര്‍ത്തയാണ് ഞാനറിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Doctor, Fever, Treatment, School, Memories, Guest, Pond, Story of my foot steps PART-3.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL