Join Whatsapp Group. Join now!
Aster MIMS 10/10/2023

ചീമേനിയില്‍ തന്നെ വന്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും; സിപിഎം തടയുന്നതൊന്നു കാണട്ടെ: പി.കെ.കൃഷ്ണദാസ്

രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ട് അടിച്ചമര്‍ത്തുന്ന സിപിഎം സമീപനത്തിന് ശക്തമായ തിരിച്ചടി നല്‍കുമെKasaragod, Kerala, CPM, BJP, Press meet, Cheemeni attack: P.K Krishnadas against CPM.
കാസര്‍കോട്: (www.kasargodvartha.com 22/12/2016) രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ട് അടിച്ചമര്‍ത്തുന്ന സിപിഎം സമീപനത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ് പറഞ്ഞു. മാര്‍കിസ്റ്റ് പാര്‍ട്ടി അക്രമം അവസാനിപ്പിക്കാനോ ആയുധം താഴെ വെയ്ക്കാനോ തയ്യാറല്ലെന്നതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് ബുധനാഴ്ച ചീമേനിയില്‍ എന്‍ഡിഎ പൊതുയോഗത്തില്‍ സംസാരിച്ച ബിജെപി എസ് സി എസ് ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി. സുധീറിന് നേരെ നടന്ന അക്രമം. ഈ അക്രമം കണ്ട് ബിജെപിയും എന്‍ഡിഎയും പേടിച്ചിരിക്കില്ല. ചീമേനിയില്‍ തന്നെ വന്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. അത് സിപിഎം തടയുന്നതൊന്ന് കാണട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

പോലീസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങള്‍ പൊതുയോഗം സംഘടിപ്പിക്കും. സിപിഎം ഈ പ്രതിഷേധ സംഗമം തടയാന്‍ വരുമോ എന്നും കൃഷ്ണദാസ് ചോദിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലം സിപിഎമ്മിന് സ്ത്രീധനമായി കിട്ടിയതല്ലെന്ന് തെളിയിക്കും. പ്രതിഷേധ സംഗമത്തിന്റെ തീയ്യതി എന്‍ഡിഎ ജില്ലാ മണ്ഡലം ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത് അറിയിക്കും. കാസര്‍കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കൃഷ്ണദാസ് ഇക്കാര്യം അറിയിച്ചത്.

ബുധനാഴ്ച ചീമേനിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിച്ച ബിജെപി എസ് സി എസ് ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി. സുധീറിനെ ചെത്ത് കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലാനാണ് സിപിഎം ഗുണ്ടകള്‍ ശ്രമിച്ചത്. ക്രൂരവും പൈശാചികവുമായ അക്രമണമാണ് എന്‍ഡിഎ പൊതുയോഗത്തിനേ നേരെ സിപിഎം നടത്തിയതെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.

പൊതുയോഗത്തിന്റെ ആരംഭത്തില്‍ തന്നെ മാരകായുധങ്ങളുമായി സ്ഥലത്ത് കേന്ദ്രീകരിച്ച സിപിഎം ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുകയും സ്‌റ്റേജ് ഉള്‍പ്പെടെ കയ്യേറാന്‍ ശ്രമിക്കുന്നതായി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ എസ്.പി, ഡിവൈഎസ്പി എന്നിവരെ ഫോണില്‍ വിളിച്ച് പറഞ്ഞിട്ടും മതിയായ സംരക്ഷണം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. സിപിഎം അഴിഞ്ഞാട്ടത്തിന് കാഴ്ചക്കാരായി നിന്ന് സഹകരിക്കുകയാണ് പോലീസ് ചെയ്തത്. ഉന്നതരായ പോലീസ് സിപിഎം നേതാക്കളുടെ ഗൂഢാലോചനയും അക്രമണത്തിന് പിന്നിലുണ്ടെന്ന് കൃഷ്ണദാസ് പറഞ്ഞു.

ചീമേനിയില്‍ മാര്‍കിസ്റ്റ് പാര്‍ട്ടിക്കെതിരെ ഒന്നും യോഗത്തില്‍ സംസാരിക്കരുതെന്നും കൂടുതല്‍ ശബ്ദം ഉണ്ടാക്കരുതെന്നും ആദ്യമേ തന്നെ പോലീസ് ബിജെപി നേതാക്കളോട് പറഞ്ഞിരുന്നു. പോലീസിലെ രാഷ്ട്രീയ ക്രിമിനല്‍ വല്‍ക്കരണത്തിലൂടെ സംസ്ഥാനത്ത് അരാജകത്വം നടമാടുകയാണ്. ഇത് അപകടകരമായ സ്ഥിതി വിശേഷമാണ് ഉണ്ടാക്കുന്നത്. ദളിത് വിഭാഗങ്ങളെ തെരഞ്ഞ് പിടിച്ച് അക്രമിക്കുകയാണ് സിപിഎം. ദളിത് വിഭാഗങ്ങളുടെ കൂടെയാണ് ഞങ്ങളെന്ന് അവകാശപ്പെടുന്ന സിപിഎം ഭരണത്തിലാണ് കേരളത്തില്‍ കൂടുതല്‍ പീഡനങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി എല്ലാവരും ശരിയാക്കുകയാണ്. പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

ചീമേനിയില്‍ മാര്‍കിസ്റ്റ് അക്രമണത്തിന് ഇരയായി ചികിത്സയില്‍ കവിയുന്ന ബിജെപി എസ് സി, എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.സുധീര്‍, ജില്ലാ പ്രസിഡണ്ട് എ.കെ. കയ്യാര്‍, ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് എം. ഭാസ്‌കരന്‍, പി. പത്മനാഭന്‍ തുടങ്ങിയവരെ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയില്‍ പി.കെ. കൃഷണദാസ് സന്ദര്‍ശിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ. വേലായുധന്‍, പി. രമേശ്, സംസ്ഥാന മീഡിയ സെല്‍ കോഡിനേറ്റര്‍ കെ. രഞ്ജിത്ത്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബിജു എളക്കുഴി എന്നിവരും പങ്കെടുത്തു.

Related News:
നോട്ടു നിരോധനം: എന്‍ഡിഎ വിശദീകരണ പൊതുയോഗം സിപിഎം അലങ്കോലമാക്കി, ബിജെപി എസ്.എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അടക്കം 10 പേര്‍ ആശുപത്രിയില്‍, എസ് ഐക്കും പരിക്ക്

Kasaragod, Kerala, CPM, BJP, Press meet, Cheemeni attack: P.K Krishnadas against CPM.

Keywords: Kasaragod, Kerala, CPM, BJP, Press meet, Cheemeni attack: P.K Krishnadas against CPM.