city-gold-ad-for-blogger
Aster MIMS 10/10/2023

നഷ്ടമായത് ആത്മീയതയുടെ ജ്വലിക്കുന്ന നക്ഷത്രം

എന്‍.കെ.എം ബെളിഞ്ച

(www.kasargodvartha.com 26/09/2015)  സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ലോകത്തോട് വിടപറഞ്ഞു. പൊസോട്ട് തങ്ങള്‍ എന്ന പേരില്‍ ഖ്യാതി നേടിയ അദ്ദേഹം ആത്മീയതയുടെ ജ്വലിക്കുന്ന നക്ഷത്രമായിരുന്നു. 1961 സെപ്തംബര്‍ 21 ന് കോഴിക്കോട് ജില്ലയിലെ ഫറോഖിനടുത്ത കടലുണ്ടിയിലാണ് ജനനം. മര്‍ഹും സയ്യിദ് അഹ് മദ് ബുഖാരിയാണ് പിതാവ്. പ്രമുഖ ആത്മീയ പണഢിതനന്‍ തൃകരിപ്പൂര്‍ ഹാഫിള് സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങളുടെ മകള്‍ സയ്യിദത്ത് ഫാത്തിമ ഇമ്പിച്ചി ബീവിയാണ് മാതാവ്.

കുട്ടിക്കാലം ചിലവഴിച്ചത് പിതാവിനൊപ്പമായിരുന്നു. മൂന്നര വയസുമുതല്‍ പിതാവിന്റെ ശിക്ഷണത്തിലായിരുന്നു തങ്ങള്‍ വളര്‍ന്നത്. ആത്മീയതയുടെ പര്യായവും സുക്ഷ്മതയുടെ നിലാവെളിച്ചവുമായ പിതാവിന്റെ ലാളനയും വാല്‍സല്യവും തങ്ങളുടെ ജീവിത ഗുണത്തിലും വിജ്ഞാന സേവനത്തിലും പരിവര്‍ത്തനം ഉണ്ടാക്കി. എന്നും നിഴല്‍ പോലെ കൂടെ നടന്ന പിതാവിന്റെ ഓരോ ചുവടുവെപ്പുകളും തങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുകയും അനുകരിക്കുകയും ചെയ്തു. അത് തന്നെയായിരുന്നു പിതാവ് കൊതിച്ചതും സൃഷ്ടാവ് വിധിച്ചതും.

കരുവന്‍ തിരുത്തിയിലാണ് മദ്‌റസാ പഠനത്തിന് വിത്തെറിഞ്ഞത്. ട്യൂഷന്‍ നല്‍കിയാണ് സ്‌കൂള്‍ പഠനം. പ്രാഥമിക പാഠശാല പിതാവായിരുന്നു. മതപഠന രംഗത്ത് അല്‍ഫിയാ, ഫത്ഉല്‍മുഈന്‍ ഗ്രന്ഥം വരെയുള്ള ഭാഗങ്ങള്‍ പഠിച്ചു തീര്‍ത്തത് പിതാവില്‍ നിന്നാണ്. പിന്നീട് പതിനൊന്നാം വയസില്‍ പ്രാന്തപ്രദേശമായ കോടമ്പുഴയില്‍ ജ്ഞാനതപസിരുന്നു. കോടമ്പുഴ ബീരാന്‍ കോയ മുസ്ലിയാരാണ് പ്രധാന ഗുരു. 1972 മുതല്‍ 1983 വരെയുള്ള കാലം മതപഠനത്തിന് നീക്കി വെച്ചു. വെല്ലൂരിലെ ബാഖിയാത്താണ് ഉപരിപഠനത്തിന് തിരഞ്ഞെടുത്തത്. ബാഖവി ബിരുദധാരിയായി പുറത്തിറങ്ങി. ഉപരിപഠനത്തിന് വേണ്ടി പോകുന്നതിന് മുമ്പ് തന്നെ അഥവാ 19-ാം വയസില്‍ വിവാഹിതനായി. പൊസോട്ട് തങ്ങള്‍ക്ക് പ്രിയതമയായി വന്നത് താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളുടെ പേരക്കുട്ടി (ഹലീമാ മുത്ത് ബീവിയുടെ മകള്‍) സയ്യിദത്ത് ഉമ്മു ഹാനിയാണ്. അഞ്ച് മക്കളാണ് തങ്ങള്‍ക്കുള്ളത്.

1983 ന്റെ മധ്യത്തില്‍ തന്നെ സേവനരംഗത്തേക്ക് തിരിഞ്ഞു. വിദേശത്തേക്കു പറക്കാനുള്ള സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചിരുന്നെങ്കിലും പിതാവിന്റെ വൈമനസ്യം വിഘാതമായി. ഗള്‍ഫില്‍ പോയി അധ്വാനിക്കുന്നതിനേക്കാള്‍ ഐശ്വര്യവും അഭിവൃദ്ധിയും നിങ്ങള്‍ക്ക് അല്ലാഹു നല്‍കുമെന്ന പിതാവിന്റെ പ്രാര്‍ത്ഥനയും ആഗ്രഹവും പോലെയായിരുന്നു പിന്നീട് പുലര്‍ന്നത്. മുദരിസായി സേവനം തുടങ്ങുന്നത് മലപ്പുറം ജില്ലയിലെ പടിക്കോട്ട പടിയിലായിരുന്നു. ഒരു വര്‍ഷത്തെ സേവനത്തിനുശേഷം കോഴിക്കോട് ജില്ലയിലെ ആക്കോടിലേക്ക് മാറി. അസൗകര്യങ്ങളും പ്രയാസങ്ങളും മുഖവിലക്കെടുക്കാതെ പരിശുദ്ധ ദീനീ വിജ്ഞാനത്തിന്റെ പ്രസരണ വഴിയില്‍ അനുസ്യൂതം ഗമിച്ചു.

കുട്ടിക്കാലത്തെ പിതാവിന്റെ ശിക്ഷണവും ഉപദേശവുമായിരുന്നു തങ്ങളുടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലെയും നേര്‍വെളിച്ചം. ആക്കോടിലെ സേവനം പൊസോട്ട് തങ്ങളെന്ന പ്രഭാഷകനെ വളര്‍ത്തിയെടുക്കാന്‍ കാരണമായി. സേവന വഴിയില്‍ തങ്ങള്‍ കാട്ടുന്ന അനുപമ ആത്മാര്‍ത്തതയും ആവേശവും നാട്ടുകാര്‍ക്ക് ഹരം പകര്‍ന്നു. തങ്ങളില്ലാത്തൊരു നേരം അവര്‍ക്ക് വിരസതയായി മാറി. എല്ലാ ആഴ്ചകളിലും തങ്ങള്‍ പ്രസംഗിക്കണമെന്ന് നിര്‍ബന്ധം അവര്‍ക്കും പ്രസംഗിച്ചു പഠിക്കണമെന്ന ശാഠ്യം തങ്ങള്‍ക്കും ഉദിച്ചതിനാല്‍ ഒരു പ്രഭാഷകന്‍ വളര്‍ന്നു വന്നു. ആത്മീയ വേദികളിലും പൊതു പരിപാടികളിലും പൊസോട്ട് തങ്ങളെന്ന പ്രഭാഷകന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ ആയിരങ്ങള്‍ തടിച്ച് കൂടി.

മതപണ്ഡിതനും ആത്മീയ നായകനുമായ തങ്ങള്‍ വാസ്തു ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും അഗ്രേസരനും അഗാധ പാണ്ഡിത്യത്തിനുടമയായിരുന്നു. ആക്കോടിലെ സേവനം തുടര്‍ന്ന് പോകുന്നതിനിടയിലാണ് കാസര്‍കോട്ട് പ്രബോധനധ്വജമേന്താന്‍ താജുല്‍ ഉലമയുടെ നിര്‍ദ്ദേശം വരുന്നത്. ഉള്ളാള്‍ തങ്ങള്‍ ഖാസിയായിരുന്ന പൊസോട്ട് ജുമുഅത്ത് പള്ളിയില്‍ ദര്‍സ് നടത്താനായിരുന്നു തങ്ങളുടെ ക്ഷണം. യാത്രാക്ലേശങ്ങളും മറ്റ് പ്രയാസങ്ങളും പറഞ്ഞ് ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കീഴ്‌പ്പെടുകയായിരുന്നു.

1985 മുതല്‍ 2015 വരെയുള്ള കാലയളവില്‍ പൊസോട്ട് തങ്ങളുടെ ജീവിതം കാസര്‍കോട് ജില്ലക്കാര്‍ക്കൊപ്പമായിരുന്നു. തങ്ങളുടെ ഭൗതിക ശരീരവും അന്ത്യവിശ്രമം കൊള്ളുന്നത് തുളുനാടിന്റെ മണ്ണിലായിരിക്കും. പൊസോട്ടിലേക്കുള്ള തങ്ങളുടെ നിയോഗം ഒരു വിപ്ലവത്തിന്റെ നാന്ദിയായിരിക്കുമെന്ന് ആരും നിനച്ചില്ല. അരുതായ്മയും അന്ധവിശ്വാസവും അരാചകത്വവും അധാര്‍മിക പ്രവണതയും ബിദ്അത്തും നടമാടിയിരുന്ന പ്രദേശങ്ങളില്‍ ഇസ്ലാമിന്റെ തനതാര്‍ന്ന ആദര്‍ശങ്ങള്‍ക്ക് കത്തിവെക്കുന്നവരോടും സന്ധിയില്ലാ സമരമാണ് തങ്ങള്‍ നയിച്ചത്.

ഉപരിവിപ്ലവങ്ങള്‍ അവസാനിപ്പിച്ച് മള്ഹറിന്റെ പ്രാരംഭത്തിലൂടെ ഒരു പടനായകനാകാന്‍ തങ്ങള്‍ക്ക് സാധിച്ചു. 2000 ത്തിന്റെ തുടക്കത്തില്‍ ആരംഭിച്ച മള്ഹര്‍ തങ്ങളുടെ ചിരകാല സ്വപ്നമായിരുന്നു. വെല്ലൂര്‍ ബാഖിയാത്തില്‍ പഠിക്കുമ്പോഴാണ് പ്രസ്തുത ചിന്തയ്ക്ക് ചിറകുമുള്ളച്ചത്. ഒ.കെ ഉസ്താദിന്റെ ആശീര്‍വാദവും പിന്തുണയുമാണ് മള്ഹറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായത്. പൊസോട്ട് തങ്ങളെന്ന നേതാവിനെയും സംഘാടകനെയുമാണ് മള്ഹറിലൂടെ സമൂഹത്തിന് ലഭിച്ചത്. മുപ്പത് വര്‍ഷത്തെ സേവനങ്ങള്‍ക്ക് ഇന്ന് വിടചൊല്ലുമ്പോള്‍ കാസര്‍കോട് ജില്ലക്കും സുന്നീ പ്രസ്ഥാനത്തിന്റെയും ചരിത്രത്തില്‍ പുതിയ അധ്യായമാണ് ലിഖിതമാക്കിയത്. ആത്മീയ പുരുഷന്റെ പരലോക ജീവിതം നാഥന്‍ പ്രകാശിതമാക്കട്ടെ!
നഷ്ടമായത് ആത്മീയതയുടെ ജ്വലിക്കുന്ന നക്ഷത്രം

Keywords:   Article, Kasaragod, Kerala, Posot Thangal, Syed Mohammed Umar Ul Farooq Al Bukhari, Obituary, Sayyid Mohammed Umar Ul Farooq Al Bukhari passes away,  Post Thangal: Article by NKM Belinja.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL