city-gold-ad-for-blogger
Aster MIMS 10/10/2023

18ലെ മഹാപ്രളയത്തില്‍ നിന്ന് മുക്തരാകും മുമ്പേ സംസ്ഥാനം വീണ്ടും പ്രളയ ഭീതിയില്‍; മരണ സംഖ്യ ഉയരുന്നു, വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ 70ഓളം വീടുകള്‍ മണ്ണിനടിയിലെന്ന് സൂചന, രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തി, 12 ജില്ലകളില്‍ വെള്ളിയാഴ്ച അവധി

കാസര്‍കോട്: (www.kasargodvartha.com 09.08.2019) സംസ്ഥാനത്ത് മൂന്ന് ദിവസമായി കനത്ത മഴ തുടരുന്നു. പലയിടത്തും അനിയനന്ത്രിതമായി ഉരള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായതോടെ സംസ്ഥാനം വീണ്ടും പ്രളയഭീതിയിലാണ്. 2018ലെ മഹാപ്രളയം നാശം വിതച്ച് കൃത്യം ഒരു വര്‍ഷം തികയുമ്പോഴാണ് കേരളത്തെ പിടിച്ചുകുലുക്കി വീണ്ടും കാലവര്‍ഷം തിമിര്‍ത്തുപെയ്യുന്നത്.

കനത്ത മഴയെ തുടര്‍ന്ന് വയനാട് പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായി. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. മണ്ണിനടിയിലായവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. നിലവില്‍ അഞ്ച് കിലോമീറ്റര്‍ നടന്നു മാത്രമേ പ്രദേശത്ത് എത്താന്‍ സാധിക്കുകയൂള്ളൂ. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ ആദ്യ സംഘം ഈ പ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നടന്നാണ് സൈന്യം ഈ പ്രദേശത്തേക്ക് വരുന്നത്. വൈത്തിരി താലൂക്കിലെ പുത്തുമലയില്‍ വലിയ ഉരുള്‍പൊട്ടലുണ്ടായി എന്ന് കാണിച്ച് നാട്ടുകാര്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് അപകടം പുറത്തറിഞ്ഞത്.

ഇവിടെ എത്ര ആളുകള്‍ കുടുങ്ങിയിട്ടുണ്ട് എന്നകാര്യം വ്യക്തമല്ല. രക്ഷപ്പെടുത്തിയ പത്ത് പേര്‍ക്കും കാര്യമായ പരിക്കുകളില്ലെന്നാണ് റിപോര്‍ട്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാ പ്രവര്‍ത്തനത്തില്‍ നിരവധി പേരെ ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റി. ഉരുള്‍പൊട്ടലില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന രണ്ടു പാടികള്‍ മണ്ണിനോടൊപ്പം ഒലിച്ചു പോയിട്ടുണ്ട്. 70 ഓളം വീടുകള്‍ മണ്ണിനടിയിലാണെന്നാണ് രക്ഷപ്പെട്ട യുവാവ് പറയുന്നത്. കൂടാതെ, പള്ളിയും അമ്പലവും ഒലിച്ചുപോയിട്ടുണ്ട്. 40 ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം

മേപ്പാടിയിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. ചീഫ് സെക്രട്ടറി, കര വ്യോമസേനാ ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

18ലെ മഹാപ്രളയത്തില്‍ നിന്ന് മുക്തരാകും മുമ്പേ സംസ്ഥാനം വീണ്ടും പ്രളയ ഭീതിയില്‍; മരണ സംഖ്യ ഉയരുന്നു, വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ 70ഓളം വീടുകള്‍ മണ്ണിനടിയിലെന്ന് സൂചന, രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തി, 12 ജില്ലകളില്‍ വെള്ളിയാഴ്ച അവധി

വയനാട്, കോഴിക്കോട് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. പുഴകളെല്ലാം കരകവിഞ്ഞിരിക്കുകയാണ്. പലയിടത്തും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. കോഴിക്കോട് മാത്രം 13 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വയനാട് - താമരശ്ശേരി റോഡ് വെള്ളപ്പൊക്കഭീഷണിയിലാണ്. വെള്ളിയാഴ്ചയും രണ്ട് ജില്ലകളിലും റെഡ് അലര്‍ട്ട് തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കല്‍പ്പറ്റ നഗരത്തില്‍ ബാങ്കുകളിലും മറ്റും വെള്ളം കയറിയതിനെ തുടര്‍ന്ന് ഇടപാടുകള്‍ തടസപ്പെട്ടു. തിരുവമ്പാടി മുക്കം മേഖലയിലും കാലവര്‍ഷം മൂലം ജനങ്ങള്‍ ദുരിതത്തിലാണ്.

ജനങ്ങള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തിലാണ് വെള്ളം ഉയര്‍ന്നുപൊങ്ങുന്നത്. ഈങ്ങപ്പുഴയിലും വെള്ളം കയറിയിട്ടുണ്ട്. തുഷാരഗിരിയില്‍ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് പോകുന്ന പാലം വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോയി. പലയിടത്തും ജനജീവിതം ദുസ്സഹമായിട്ടുണ്ട്. ഗതാഗത പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്.

മഴ കനത്തതോടെ ജലവിഭവ വകുപ്പിന്റെ അഞ്ച് ഡാമുകള്‍ തുറന്നു. കുറ്റിയാടി, മലങ്കര, കാരാപ്പുഴ, മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളാണ് തുറന്നുവിട്ടത്. എല്ലാ ഡാമുകളിലേക്കുമുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ എട്ട് ശതമാനം ജലമാണ് ജലവിഭവ വകുപ്പിന്റെ കീഴിലുള്ള 20 ഡാമുകളിലും ബാരേജുകളിലുമായി എത്തിയത്. അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഡാമുകളിലെ ജലനിരപ്പ് കുറവാണ്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് എട്ടിന് ഉണ്ടായിരുന്നതിനെക്കാള്‍ 40 ശതമാനം കുറവ് ജലമാണ് ആഗസ്റ്റ് എട്ടായ വ്യാഴാഴ്ച ഡാമുകളില്‍ ഉണ്ടായിരുന്നത്.

പഴശി ഡാമില്‍ മാത്രമാണ് മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ ജലമുള്ളത്. ഡാമുകളിലെ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിട്ടികളുടെ ചെയര്‍മാന്മാരായ കളക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്, ദുരന്തനിവാരണ അതോറിട്ടിയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കും. രാവിലെ കളക്ടറുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയകളും നിരീക്ഷണത്തിലാണ്. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകളും സന്ദേശങ്ങളും വ്യാജ അറിയിപ്പുകളും വ്യാപകമായി പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു. വയനാട്ടിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചുവെന്ന കൃത്രിമായ പോസ്റ്റ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയകളിലടക്കം പ്രചരിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കിയത്.

തെറ്റായ വാര്‍ത്തകള്‍ക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. മഴ ശക്തമായ സാഹചര്യത്തില്‍ അവധി പ്രഖ്യാപിച്ചിട്ടും സ്‌പെഷ്യല്‍ ക്ലാസുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഏതെങ്കിലും തരത്തില്‍ അപകടമുണ്ടായാല്‍ ശക്തമായ നടപടിയെടുക്കേണ്ടി വരുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

കനത്ത മഴയെ തുടര്‍ന്ന് 12 ജില്ലകളില്‍ വെള്ളിയാഴ്ച (09.08.2019) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അതാത് ജില്ലാ കലക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളജുകളും അംഗനവാടികളും ഉള്‍പ്പെടെ അവധി ബാധകമാണ്.

വിവിധ ജില്ലകളില്‍ അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജയില്‍ വകുപ്പിലെ വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ് 2 പരീക്ഷ പിഎസ്‌സി മാറ്റി വച്ചു. വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷ ഈ മാസം 30ലേക്കാണ് മാറ്റിയത്. കാലിക്കറ്റ് സര്‍വകലാശാലാ വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വെള്ളിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

അതേസമയം സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്.  വ്യാഴാഴ്ച വരെ നാല് പേര്‍ മരിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ എത്രപേര്‍ മരിച്ചുവെന്ന് വ്യക്തമല്ല. ഇടുക്കിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഒരു വയസുകാരി മരിച്ചു. രാജേശരന്‍ - നിത്യ ദമ്പതികളുടെ മകള്‍ മഞ്ജുശ്രീയാണ് മരിച്ചത്. മണ്ണിനടിയിലായ കുട്ടിയെ ജെസിബി ഉപയോഗിച്ചാണ് പുറത്തെടുത്തത്. കനത്തമഴയെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. ഇടുക്കി ചിന്നക്കനാലില്‍ ലയത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു.

അട്ടപ്പാടിയില്‍ വീടിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു. ചുണ്ടകുളം ഊരിലെ കാര(50) ആണ് മരിച്ചത്. വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് വീടിന് മുകളിലേക്ക് മരം വീണത്. കാരയുടെ ഭാര്യ മാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അട്ടപ്പാടില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അപകടമുണ്ടായത്. വൈദ്യുതി പോസ്റ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നതിനെ തുടര്‍ന്ന് ജില്ലയില്‍ പലയിടത്തും വൈദ്യുതി തടസപ്പെട്ടു.

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ തിരിച്ചുവിട്ടു. ഒരു സര്‍വീസ് റദ്ദാക്കി. വ്യാഴാഴ്ച പുലര്‍ച്ചെ 4.30ന് ഇറങ്ങേണ്ടിയിരുന്ന ബഹ്‌റൈന്‍ - കോഴിക്കോട് ഗള്‍ഫ് എയര്‍ വിമാനം കൊച്ചിയിലേക്കു തിരിച്ചുവിട്ടു. 6.30ന് കോഴിക്കോട്ടെത്തി ഏഴുമണിക്ക് ബഹ്‌റൈനിലേക്കു പോയി. പുലര്‍ച്ചെ 4.45ന് ഇറങ്ങേണ്ടിയിരുന്ന അബുദാബി കോഴിക്കോട് എത്തിഹാദ് വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. 9.15ന് തിരികെ കോഴിക്കോട്ടെത്തി. ഈ വിമാനത്തിന്റെ കോഴിക്കോട് അബുദാബി സര്‍വീസ് ആണ് റദ്ദാക്കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ അബുദാബിയിലേക്ക് തിരിക്കും. 10.55ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരം കോഴിക്കോട് ദോഹ വിമാനം കൊച്ചിയിലേക്കു വിട്ടു.

അഞ്ചു ജില്ലകളില്‍ കനത്ത നാശനഷ്ടവും ദുരിതവും വിതച്ച് കനത്ത മഴ തുടരുകയാണ്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ വെള്ളപ്പൊക്കവുമുണ്ട്. ഇടുക്കിയില്‍ മൂന്നിടത്തും കണ്ണൂരില്‍ രണ്ടിടത്തും ഉരുള്‍പൊട്ടി. വയനാട് ചൂരമലയിലും മലപ്പുറം കരുളായിയിലും ഉരുള്‍പൊട്ടി. മൂന്നാറും മാങ്കുളവും മറയൂരും ഒറ്റപ്പെട്ടു.

മുക്കം, മാവൂര്‍, നിലമ്പൂര്‍, ഇരിട്ടി, മൂന്നാര്‍ ടൗണുകള്‍ വെള്ളത്തില്‍ മുങ്ങി. അതേസമയം, മഴ കനത്തതോടെ മലങ്കര, ഭൂതത്താന്‍കെട്ട്, കല്ലാര്‍കുട്ടി അണക്കെട്ടുകള്‍ തുറന്നു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും തുറന്നിട്ടുണ്ട്. മലങ്കര ഡാമിന്റെ ആറു ഷട്ടറുകളും ഉയര്‍ത്തി. ജലനിരപ്പ് ക്രമാധീതമായി ഉയരുന്നതു കാരണം ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 50 സെമീ വരെ ഉയര്‍ത്തുന്നതായിരിക്കുമെന്ന് അറിയിച്ചു. നിലമ്പൂര്‍ ടൗണും പരിസര പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.

മൂന്ന് ദിവസം കൂടി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് ദുരന്തനിവാരണ സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവര്‍ എന്ന് ജി എസ് ഐ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കില്‍ അതാത് വില്ലേജുകളില്‍ ക്യാമ്പുകള്‍ തുടങ്ങാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വയ്ക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണം. (പ്രളയ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കില്‍ http://sdma.kerala.gov.in/wp-content/uploads/2018/10/KL-Flood.jpg ലഭ്യമാണ്)

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടാവുകയോ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തുകയോ പ്രദേശങ്ങളില്‍ താമസിക്കുന്നവരും പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി പൂര്‍ണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂര്‍ത്തീകരിക്കാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രളയത്തില്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും അറ്റകുറ്റപ്പണികള്‍ ഇതുവരെ നടത്തിത്തീര്‍ക്കാത്തതുമായ വീടുകളില്‍ താമസിക്കുന്നവരും ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വയ്ക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണം. ഇത്തരം ആളുകള്‍ക്ക് വേണ്ടി സ്ഥിതഗതികള്‍ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. (ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കില്‍ http://sdma.kerala.gov.in/wp-content/uploads/2018/10/KL-Landslide.jpg ലഭ്യമാണ്)

എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍

  • ടോര്‍ച്ച്
  • റേഡിയോ
  • 500 മില്ലി ലിറ്റര്‍ വെള്ളം
  • ഒആര്‍എസ് പാക്കറ്റ്
  • അത്യാവശ്യം വേണ്ടുന്ന മരുന്ന്
  • മുറിവിന് പുരട്ടാവുന്ന മരുന്ന്
  • ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍
  • 100 ഗ്രാം കപ്പലണ്ടി
  • 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം
  • ചെറിയ ഒരു കത്തി
  • 10 ക്ലോറിന്‍ ടാബ്ലെറ്റ്
  • ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി
  • ബാറ്ററിയും, കോള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍
  • അത്യാവശ്യം കുറച്ച് പണം, എടിഎം
  • പ്രധാനപ്പെട്ട രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളില്‍ എളുപ്പം എടുക്കാന്‍ പറ്റുന്ന ഉയര്‍ന്ന സ്ഥലത്ത് വീട്ടില്‍ സൂക്ഷിക്കുക. എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വയ്ക്കുകയും അത് വീട്ടില്‍ എല്ലാവര്‍ക്കും എടുക്കാന്‍ പറ്റുന്ന തരത്തില്‍ സുരക്ഷിതമായ ഒരിടത്ത് വയ്ക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തില്‍ ആരെയും കാത്ത് നില്‍ക്കാതെ എമര്‍ജന്‍സി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.

അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ പാലിക്കേണ്ട പൊതുനിര്‍ദേശങ്ങള്‍

  • ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക
  • മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാനന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്
  • മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക
  • സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്
  • ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്
  • പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കുക.
  • പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.
  • ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുക.
  • ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങള്‍ റേഡിയോയില്‍ ശ്രദ്ധിക്കുക
1. തിരുവനന്തപുരം MW (AM Channel): 1161 kHz

2. ആലപ്പുഴ MW (AM Channel): 576 kHz

3. തൃശ്ശൂര്‍ MW (AM Channel): 630 kHz

4. കോഴിക്കോട് MW (AM Channel): 684 kHz
  • തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് ആവശ്യമെങ്കില്‍ മാറി താമസിക്കുക. ഓരോ വില്ലേജിലെയും ആളുകള്‍ക്ക് സുരക്ഷിതമായ സ്ഥാനങ്ങള്‍ അതാതു പ്രാദേശിക ഭരണകൂടങ്ങള്‍ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാന്‍ ശ്രമിക്കുക. സഹായങ്ങള്‍ വേണ്ടവര്‍ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.
  • ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക
  • ജില്ലാ എമെര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പരുകള്‍ 1077, ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില്‍ എടിഡി കോഡ് ചേര്‍ക്കുക
  • പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക
  • വീട്ടില്‍ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍ ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.
  • വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടില്‍ കയറിയാലും നശിക്കാത്ത തരത്തില്‍ ഉയരത്തില്‍ വെക്കുക
  • വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയില്‍ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങള്‍ക്ക് പൊതുവില്‍ നീന്താന്‍ അറിയുമെന്നോര്‍ക്കുക
  • വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യുക
  • താഴ്ന്ന പ്രദേശത്തെ ഫ്‌ലാറ്റുകളില്‍ ഉള്ളവര്‍ ഫ്‌ലാറ്റിന്റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക് ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക
  • രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ മാത്രം ദുരിതാശ്വാസ സഹായം നല്കുവാന്‍ പോകുക. മറ്റുള്ളവര്‍ അവര്‍ക്ക് പിന്തുണ കൊടുക്കുക.
  • ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടയും ഒരുമയോടെയും പരിശ്രമിച്ചാല്‍ പരമാവധി പ്രയാസങ്ങള്‍ ലഘൂകരിച്ചു കൊണ്ട് മോശം സ്ഥിതികളെ നമുക്ക് അതിജീവിക്കാം.
  • മഞ്ഞ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ടാല്‍ ഓരോ സര്‍ക്കാര്‍ വകുപ്പും സ്വീകരിക്കേണ്ട നടപടികളും തയ്യാറെടുപ്പുകളും സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച 'കാലവര്‍ഷതുലാവര്‍ഷ ദുരന്ത മുന്നൊരുക്ക പ്രതികരണ മാര്‍ഗരേഖ' കൈപ്പുസ്തകത്തില്‍ വിശദമാക്കിയിട്ടുണ്ട്.
കൈപ്പുസ്തകം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റിലെ http://sdma.kerala.gov.in/wp-content/uploads/2019/08/Orange-Book-of-Disaster-Management-2-2019-1.pdf എന്ന ലിങ്കില്‍ ലഭ്യമാണ്. മഴ മുന്നറിയിപ്പുകള്‍ സംബന്ധിച്ചുള്ള പൊതു വിവരങ്ങള്‍ക്ക് അധ്യായം രണ്ട് കാണുക. വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് അധ്യായം ആറ്, ഏഴ് എന്നിവ ആശ്രയിക്കുക. കാലാവസ്ഥ പ്രവചനങ്ങള്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലര്‍ട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ടെന്നും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Keywords:  Kerala, kasaragod, news, Top-Headlines, Rain, Trending, Wayanad, Kannur, Malappuram, Kozhikode, Heavy Rain in Kerala

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL