city-gold-ad-for-blogger
Aster MIMS 10/10/2023

സമര്‍പ്പിത ജീവിതത്തിന്റെ വിരലടയാളങ്ങള്‍; കൂക്കാനം റഹ് മാന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന 'നടന്നുവന്ന വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം' എന്ന കൃതിയെ കുറിച്ച്

ഡോ. എം ബാലന്‍ / പുസ്തക പരിചയം

(www.kasargodvartha.com 18.02.2019) ഒരു വ്യക്തിയെ നിര്‍ണയിക്കുന്നത് അദ്ദേഹം ജീവിച്ച കാലഘട്ടവും സമൂഹവുമാണ്. കൂക്കാനം റഹ് മാന്‍ എന്ന അബ്ദുര്‍ റഹ് മാനെ രൂപപ്പെടുത്തിയതും ഇതൊക്കെയാണ്. തന്റെ ദേശത്തെ പേരിനൊപ്പം കൊണ്ടു നടക്കുക, വ്യാപരിച്ച മേഖലകളിലെല്ലാം കൂക്കാനം എന്ന ആവാസവ്യവസ്ഥതയില്‍ ലയിപ്പിച്ച ഗ്രാമീണ സംസ്‌കൃതിയുടെ വിരലടയാളങ്ങള്‍ പതിപ്പിക്കുക. ഗ്രാമീണരുടെ നിഷ്‌കളങ്കമായ നര്‍മവിഷാദഭാവങ്ങളോടൊപ്പം സഞ്ചരിക്കുക. ഇതൊക്കെയാണ് റഹ് മാന്‍ മാഷ്. ഈ പുസ്തകത്തിലെ എല്ലാ കുറിപ്പുകളും അതു നമ്മെ ബോധ്യപ്പെടുത്തും.

തന്റെ നാടിനോടും നാടിന്റെ സംസ്‌കൃതിയോടും അദ്ദേഹം പുലര്‍ത്തിപ്പോന്ന ആത്മാര്‍ത്ഥമായ പ്രതിബദ്ധത അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും പ്രതിഫലിക്കുന്നു. രാഷ്ട്രീയം, സാഹിത്യം, ചരിത്രം, കുടുംബ ബന്ധങ്ങള്‍ സാമൂഹ്യ ബന്ധങ്ങള്‍, സംഘ ബോധത്തിലൂടെ നേടിയെടുത്ത വിജയങ്ങള്‍, ചില പ്രണയങ്ങള്‍ പ്രണയ പരാജയങ്ങള്‍, മോഹങ്ങള്‍, മോഹഭംഗങ്ങള്‍ അങ്ങനെ പുതിയ കാലത്ത് സക്രിയമായി നില്‍ക്കുന്ന ഒരു വ്യക്തിയുടെ ജീവിത സന്ദര്‍ഭങ്ങള്‍ പല കുറിപ്പുകളിലായി ഈ കൃതി രേഖപ്പെടുത്തി വെയ്ക്കുന്നു.
സമര്‍പ്പിത ജീവിതത്തിന്റെ വിരലടയാളങ്ങള്‍; കൂക്കാനം റഹ് മാന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന 'നടന്നുവന്ന വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം' എന്ന കൃതിയെ കുറിച്ച്

ആറു പതിറ്റാണ്ടുകളുടെ പൊതുജീവിതമുണ്ട് റഹ്മാന്‍ മാഷിന്. ഇടപെട്ട സമസ്ത മേഖലകളിലും തന്റെ പ്രതിഭകൊണ്ട് പൊന്നുചാര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പൊതുജീവിതത്തിന് ഊടും പാവും നെയ്തത് കാന്‍ഫെഡ് ആണ്. കരിവെള്ളൂരിലെ കണ്ടിന്യൂയിങ്ങ് എഡ്യുക്കേഷന്‍ സെന്റര്‍ (CEO) വഴി അദ്ദേഹം ജീവിതവഴി തെളിയിച്ചുകൊടുത്തവര്‍ നിരവധിയാണ്. കോളജ് അധ്യാപകനായും പ്രധാനധ്യാപകനായും പ്രവര്‍ത്തിച്ച് വിരമിച്ച ടി വി രവീന്ദ്രന്‍, നാരായണന്‍, പോലീസ് സബ് ഇന്‍സ്‌പെക്ടരായ ലക്ഷ്മണന്‍ എന്നിവര്‍ അവരില്‍ ചിലരാണ്.

സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ മുന്നണി പ്രവര്‍ത്തകനായിരുന്ന അദ്ദേഹം കാസര്‍കോട് ജില്ലയിലെ മുസ്‌ലിം വനിതകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. തുടര്‍ സാക്ഷരതാ പ്രവര്‍ത്തനത്തിന് സംസ്ഥാനതല അംഗീകാരം നേടി. പാന്‍ടെക് എന്ന സംഘടന കാസര്‍കോട് ജില്ലയില്‍ രൂപീകരിച്ചു. തൊഴിലന്വേഷകര്‍ക്ക് വലിയ ആശ്രയ കേന്ദ്രമായി മാറി പിന്നീട് ആ സംഘടന. എയ്ഡ്‌സ് ബാധിതരായ സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിനും മുഖ്യധാര ജീവിതത്തിലേക്ക് കൊണ്ടു വരുന്നതിനും ശക്തമായ നേതൃത്വം നല്‍കി.

കരിവെള്ളൂരില്‍ സ്ത്രീ ശാക്തീകരണത്തിനായി രൂപം കൊണ്ട മഹിളാ സമാജത്തിന്റെ (പിന്നീട് അത് ലഹളാ സമാജമായ കഥ ഈ പുസ്തകത്തിലെ ഒരു ലേഖനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.) നേതൃത്വവും കൂക്കാനം റഹ് മാന്‍ തന്നെ ആയിരുന്നു. തളരാത്ത ഈ ചൈതന്യം ഇപ്പോള്‍ മറ്റു മേഖലകളോടൊപ്പം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനങ്ങളിലും വ്യാപരിക്കുന്നു. കൂക്കാനം റഹ് മാന്‍ സാമൂഹ്യ ജീവിതത്തിന്റെ പര്യായമാണ്. തന്റെ നിലപാടുകള്‍, ദര്‍ശനങ്ങള്‍ എല്ലാം ഈ സാമൂഹ്യ ജീവിതത്തില്‍നിന്നും ഊതിക്കാച്ചിയാണ് അദ്ദേഹം രൂപപ്പെടുത്തിയിരിക്കുന്നത് തന്റെ കാഴ്ചപ്പാടുകള്‍ കൊണ്ട് ഇടപെട്ട മേഖലകളില്‍ അദ്ദേഹം അടയാളപ്പെടുത്തിയ മുദ്രകള്‍ നേരനുഭവത്തിന്റെ തീക്ഷണ ഒട്ടും ചോര്‍ന്നുപോകാതെ ആവിഷ്‌ക്കരിക്കുന്നുണ്ട് ഈ ഗ്രന്ഥത്തിലെ ഒട്ടേറെ രചനകളില്‍. കൂക്കാനം റഹ് മാനോട് സാക്ഷര കേരളം കടപ്പെട്ടിരിക്കുന്നു.

അധ്യാപകന്‍, അധ്യാപക പരിശീലകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ ബഹുമാനങ്ങളുണ്ട് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്. 1970 ആഗസ്ത് മാസത്തിലാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന്റെ ആരംഭം. അധ്യാപകന്റെ നോക്കും വാക്കും സാന്ത്വന സ്പര്‍ശവുമെല്ലാം വിദ്യാര്‍ത്ഥികളില്‍ ചെലുത്തുന്ന അപാരമായ സ്വാധീനത്തിന്റെ നേരടയാളങ്ങള്‍ ഈ കൃതിയിലുണ്ട്. അതിനുള്ള ജീവിക്കുന്ന ഉദാഹരണങ്ങളാണ് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനും നാടകപ്രവര്‍ത്തകനുമായ വിജയകുമാര്‍, കേരളത്തിലാകെ ശബ്ദം കൊണ്ടുതന്നെ അടയാളപ്പെടുത്തിയ അനൗണ്‍സര്‍ രാജന്‍, പോളിടെക്‌നിക്കില്‍ അധ്യാപകനായ ചന്ദ്രന്‍ എന്നിവര്‍.

തന്റെ മുന്നിലൂടെ കടന്നുപോയ ശിശ്യന്മാര്‍ക്കെല്ലാം ഔപചാരിക വിദ്യാഭ്യാസരംഗത്തായാലും തന്റെ തണല്‍ കൊണ്ടു ആശ്വാസമേകുന്ന നന്മയുടെ പൂമരമായിരുന്നു റഹ് മാന്‍ മാഷെന്ന് ശിഷ്യന്മാരുടെ വാക്കുകളിലൂടെ തന്നെ ഈ കൃതിയിലെ രചനകള്‍ ബോധ്യപ്പെടുത്തുന്നു. ഒട്ടേറെ സാമൂഹ്യവ്യക്തിത്വങ്ങള്‍ക്ക് സൗമ്യനായ വഴികാട്ടിയായിരുന്നു അദ്ദേഹം എന്ന് ഇതിലെ പല രചനകളും പറയാതെ പറയുന്നുണ്ട്. ഈയുള്ളവനും ആ ഗണത്തില്‍ പെടുന്നുണ്ടെന്ന് വിനയപൂര്‍വ്വം പറഞ്ഞുവെക്കട്ടെ.

പി എന്‍ പണിക്കര്‍, പി ടി ഭാസ്‌ക്കര പണിക്കര്‍, നഫീസത്തു ബീവി, പ്രൊഫ. എന്‍ പി പിള്ള തുടങ്ങി സാക്ഷരതാ പ്രസ്ഥാനത്തിന്റെയും, ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെയും ശാശ്വതസ്തംഭങ്ങളായി നിലകൊണ്ടു ഒട്ടേറെ വ്യക്തികളോട് ഹൃദയബന്ധമുണ്ട് കൂക്കാനം റഹ് മാന്. 'കാസര്‍കോട്ടെ പി എന്‍ പണിക്കര്‍ എന്ന് സുഹൃത്തുക്കള്‍ അദ്ദേഹത്തെ വിളിക്കുന്നത് തികഞ്ഞ അഭിമാനബോധത്തോടെ ഈ പുസ്തകത്തിലെ ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അവര്‍ വെട്ടിത്തെളിച്ച വഴികള്‍, പകര്‍ന്നു നല്‍കിയ അനുഭവജ്ഞാനം, പൊതുബോധം എല്ലാം ഈ കൃതിയിലെ ചില രചനകളില്‍ കാണാം. ചില വിളക്കുകള്‍ വഴികാട്ടാനായി ഇനിയും കെടാതെ ബാക്കി നില്‍ക്കുന്നുണ്ടെന്ന പ്രത്യാശ വായനക്കാരില്‍ ജ്വലിപ്പിക്കാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ക്ക് കഴിയുന്നുണ്ട്. പിണറായി വിജയന്‍, എം വി രാഘവന്‍, പി കരുണാകരന്‍ തുടങ്ങിയ രാഷ്ട്രീയ വ്യക്തിത്വങ്ങളുമൊത്തുള്ള നിമിഷങ്ങളും റഹ് മാന്‍ മാഷ് ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നു.

ഉള്‍നാടന്‍ ജീവിതത്തിന്റെ ഹൃദ്യമായ ആഖ്യാനങ്ങളാണ് ഈ കൃതിയിലെ മിക്ക രചനകളും. ഒറ്റക്കണ്ണന്‍, ഉണ്ടത്തിമ്മന്‍, മാലിങ്കന്‍, വളിയന്‍ നാരായണന്‍, കുണ്ടത്തില്‍ അമ്പു, വട്ട്യന്‍ രവീന്ദ്രന്‍, പന്നി കുഞ്ഞപ്പു, കുറുക്കനമ്പു, നങ്കന്‍ രാമന്‍, നരിയന്‍ രാമന്‍, തവള ചന്തു, ചുരുട്ട രാമന്‍, പൂച്ച കുഞ്ഞമ്പു, നമ്പോലന്‍ രാമന്‍, കുറ്റിയനമ്പു തുടങ്ങിയ ഒട്ടേറെ നാട്ടു മനുഷ്യര്‍ വിവിധ സന്ദര്‍ഭങ്ങളിലായി കന്നുവരുന്നു; സ്വാഭാവികമായ ഓജസ്സോടെ. അന്നത്തെ വീടുകളുടെ ഘടന, നാട്ടുവൈദ്യങ്ങള്‍, മന്ത്രവാദ ക്രിയകള്‍, ആണ്ടു നേര്‍ച്ചകള്‍, നാട്ടുവിശ്വാസങ്ങള്‍, നാട്ടാചാരങ്ങള്‍, നാട്ടുഭക്ഷണം, പാത്രങ്ങള്‍, വിളക്കുകള്‍, ആഭരണങ്ങള്‍ തുടങ്ങി ദേശസംസ്‌കൃതിയുടെ എല്ലാ ഘടനകളെയും സ്ഫടികശുദ്ധമായ ഭാഷയില്‍ ഈ പുസ്തകം ആവിഷ്‌കരിക്കുന്നു.

'മാപ്പിളപ്പൊട്ട, തെങ്ങിന്റൊട്ട, ചെറുപയറുണ്ട, രണ്ടുണ്ട തുടങ്ങി വിസ്മൃതിയിലാണ്ടുപോയ ചില വാമൊഴിവഴക്കങ്ങള്‍ ഗൃഹാതുരതയോടെ ഓര്‍ത്തെടുക്കാന്‍ ഈ കൃതി വായനക്കാരെ പ്രേരിപ്പിക്കും. മുസ്‌ലിം ജീവിതത്തിന്റെ ജനനം മുതല്‍ മരണ പര്യന്തമുളള എല്ലാ സംസ്‌കാര ക്രിയകളും സൂക്ഷ്മത ഒട്ടും തന്നെ ചോര്‍ന്നുപോകാതെ ആവിഷ്‌ക്കൃതമാവുന്നു. വിവാഹം, വിവാഹ മോചനം, പുനര്‍ വിവാഹം തുടങ്ങിയവയെല്ലാം പലവട്ടം പരാമര്‍ശ വിധേയമാവുന്നു. ഗ്രാമീണ വായന ശാലകള്‍, കലാസമതികള്‍ എല്ലാം നിര്‍വ്വഹിച്ച സാംസ്‌കാരിക ധര്‍മ്മങ്ങളും അതില്‍ തന്റെ റോള്‍ എന്തായിരുന്നുവെന്നും രേഖകള്‍ ഓര്‍ത്തെടുക്കുന്നു.

ചരിത്രം ഉറങ്ങുന്ന കരിവെള്ളൂരിന്റെ മണ്ണിലാണ് റഹ് മാന്‍ മാഷ് ജനിച്ചത്. കാലവും വ്യക്തികളും പകര്‍ന്നാട്ടം നടത്തുന്ന ഒരു സമൂഹത്തില്‍ ജീവിക്കുകയും തന്റെ നെഞ്ചിനകത്തെ ക്യാമറയില്‍ പതിഞ്ഞ ചില ചിത്രങ്ങള്‍ സാമൂഹിക ജീവിതത്തിന്റെ ഗതി വിഗതികള്‍ കൂടി പരിഗണിച്ച് അവതരിപ്പിക്കുകയാണ് 'നടന്നുവന്ന വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം' എന്ന ഈ കൃതി. അനുഭവങ്ങളുടെ തെളിനീരൊഴുക്കായ ഈ കൃതി തഴുകിപ്പോകുന്ന മനസ്സുകള്‍ക്കെല്ലാം അനുഭൂതി സാന്ദ്രമായ ഒരു വിചാരലോകം പകര്‍ന്നുനല്‍കും.. തീര്‍ച്ച.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kookkanam Rahman, Book review, Article, Dr. M. Balan, Story of my foot steps, Book experience by Dr. M Balan 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL