Join Whatsapp Group. Join now!

തസ്ലീമിനെ ഉപയോഗപ്പെടുത്തിയത് മുംബൈ സംഘം; ഡല്‍ഹി പോലീസിന് ലഭിച്ചത് കൃത്യമായ വിവരങ്ങള്‍, പദ്ധതിയേറ്റെടുക്കാന്‍ തയ്യാറാണെന്ന് തസ്ലീം സമ്മതംമൂളിയതായും വിവരം, കേസ് കെട്ടിച്ചമച്ചതാണെന്ന് സഹോദരന്‍

ചെമ്പിരിക്കയിലെ 'സ്വയം ഡോണായി' പ്രഖ്യാപിതനായkasaragod, Police, custody, case, Information, enquiry, news, Kerala,
കാസര്‍കോട്: (www.kasargodvartha.com 15.01.2019) ചെമ്പിരിക്കയിലെ 'സ്വയം ഡോണായി' പ്രഖ്യാപിതനായ തസ്ലീമിനെ ഉപയോഗപ്പെടുത്തിയത് പാക്കിസ്ഥാന്‍ ബന്ധമുള്ള മുംബൈ സംഘമാണെന്ന വിവരം പുറത്തുവന്നു. ഡല്‍ഹി പോലീസിന് ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങളാണ് ലഭിച്ചത്.

സംഘം തയ്യാറാക്കിയ പദ്ധതിയുടെ സന്ദേശങ്ങളും മറ്റു വിവരങ്ങളും ലഭിച്ചതോടെയാണ് കാസര്‍കോട് ചെമ്പിരിക്കയിലെ മുഹ്ത്തസിം എന്ന തസ്ലീമിനെ (41) ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്.

പ്രമുഖ ആര്‍ എസ് എസ് നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടുവെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇതിന്റെ ഓപ്പറേഷന്‍ ഏറ്റെടുക്കാനാണ് തസ്ലീമിനോട് മുംബൈ സംഘം ആവശ്യപ്പെട്ടതെന്നാണ് വിവരം. 

ഇപ്പോള്‍ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ ടീമിന്റെ കസ്റ്റഡിയിലുള്ള തസ്ലീമിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ തസ്ലീമിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് തസ്ലീമിന്റെ സഹോദരന്‍ ഖാദര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

അഭിഭാഷകനുമായി ബന്ധപ്പെട്ട് തസ്ലീമിന് ജാമ്യം ലഭിക്കുന്നതിനുള്ള നടപടികളും മറ്റു കാര്യങ്ങളും ചെയ്തുവരികയാണെന്നും ഇപ്പോള്‍ ഡല്‍ഹിയിലുള്ള സഹോദരന്‍ പറഞ്ഞു. നാലു ദിവസം മുമ്പാണ് തസ്ലീമിനെ ഡല്‍ഹിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം കാസര്‍കോട് ജില്ലാ പോലീസിന്റെയും ഐ ബി ഉള്‍പെടെയുള്ള ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ചട്ടഞ്ചാലിലെ ഭാര്യാ സഹോദരന്റെ വീട്ടില്‍ നിന്നും പിടികൂടിയത്. 

ദുബൈയില്‍ പോലീസിന്റെ ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചുവന്നിരുന്ന തസ്ലീം കുറച്ചുകാലം റോയ്ക്ക് (റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) വേണ്ടിയും രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയിരുന്നു. റോയുടെ ഒരു തിരിച്ചറിയല്‍കാര്‍ഡ് തസ്ലീം സ്വയം തയ്യാറാക്കി കൈയ്യില്‍ കരുതിയിരുന്നതായി പോലീസ് പറയുന്നു.

ദുബൈയില്‍ ഒട്ടേറെ കള്ളക്കടത്ത് സംഘങ്ങളെയും മദ്യമാഫിയയെയും ജയിലിലാക്കിയ തസ്ലീമിനെതിരെ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നാട്ടില്‍ പ്രചരിക്കുന്നതു പോലുള്ള ഗൗരവമുള്ള കേസല്ല ഡല്‍ഹിയിലുള്ളതെന്ന് സഹോദരന്‍ ഖാദര്‍ വ്യക്തമാക്കുന്നു. കേസിന്റെ വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കോടതി വഴി തസ്ലീമിന് നിയമപരിരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്ന് തന്നെയാണ് കരുതുന്നത് ഖാദര്‍ വ്യക്തമാക്കി.

വലിയൊരു ഓപ്പറേഷന്‍ നടത്താനുള്ള കഴിവൊന്നും തസ്ലീമിനില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗവും സൂചിപ്പിക്കുന്നത്. എന്നാല്‍ തസ്ലീം ബന്ധപ്പെട്ട സംഘങ്ങള്‍ക്ക് അന്താരാഷ്ട്ര ബന്ധങ്ങളാണുള്ളത്. 

കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ വ്യക്തമാകുമെന്നാണ് കരുതുന്നത്. അതീവ രഹസ്യ സ്വഭാവമുള്ള കേസിലാണ് അറസ്റ്റ് എന്ന് മാത്രമാണ് കാസര്‍കോട്ടെത്തിയ ഡല്‍ഹി പോലീസ് വ്യക്തമാക്കിയിരുന്നത്. തസ്ലീമിന്റെ ചെമ്പിരിക്കയിലെ വീട്ടിലും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും വീട്ടിലും ഒരേസമയമായിരുന്നു റെയ്ഡ് നടന്നത്.

നേരത്തെ ബേക്കല്‍ പോലീസ് ഇരട്ടപാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ടും ഒരു അക്രമ സംഭവവുമായി ബന്ധപ്പെട്ടും തസ്ലീമിനെതിരെ കേസെടുത്തിരുന്നു. ചെമ്പിരിക്ക ബീച്ചിനോട് ചേര്‍ന്ന് അരക്കോടിയിലധികം രൂപ ചിലവിട്ട് തസ്ലീം പുതിയ വീട് നിര്‍മിച്ചുവരുന്നുണ്ട്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനം നടന്നുവരുന്നതിനിടെയാണ് തസ്ലീമിനെ പോലീസ് അറസ്റ്റു ചെയ്തത്.

Related news:
തസ്ലീമിനെ പൊക്കിയത് ചട്ടഞ്ചാലിലെ ഭാര്യാ സഹോദരന്റെ വീട്ടില്‍ നിന്നും; പാക്കിസ്ഥാന്‍ ബന്ധമുള്ള സംഘത്തിന്റെ സൂത്രധാരനായി പ്രവര്‍ത്തിച്ചെന്ന് സംശയിക്കുന്ന തസ്ലീം വീണത് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത അതീവ ഗുരുതരമായ കുറ്റം ചുമത്തിയ കേസില്‍, ദുബൈ പോലീസിന്റെ ചാരനായി പ്രവര്‍ത്തിച്ചതോടെ റോയും ചങ്ങാത്തം കൂടി; ഫ്രോഡാണെന്ന് കണ്ട് ബന്ധം വിട്ടതായും റിപോര്‍ട്ട്



Keywords: Story about Don Thasleem, Kasaragod, Police, Custody, Case, Information, Enquiry, News, Kerala.