city-gold-ad-for-blogger
Aster MIMS 10/10/2023

ഗതാഗതക്കുരുക്ക് ചര്‍ച്ചയാവുമ്പോള്‍

എ എസ് മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 12.07.2018) ഇക്കഴിഞ്ഞ ആഴ്ച ദേശീയ പാതയോരത്ത് ഒരു കല്യാണാഘോഷം നടക്കുകയായിരുന്നു. അതേ നേരത്ത് വിദ്യാനഗറിനും ചെര്‍ക്കളത്തിനും ഇടയില്‍ ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗത സ്തംഭനം സംഭവിക്കുകയും ചെയ്തത് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും അത് ചൂടേറിയ ചര്‍ച്ചയായി. അതൊരു വൈകുന്നേരം. പൊതുവെ ഗതാഗതത്തിരക്ക് അനുഭവപ്പെടുന്ന സമയം. അന്ന് മണിക്കൂറുകള്‍ക്ക് മുമ്പ് ടൗണില്‍ കണ്ട് സംസാരിച്ചവരും എന്റെ സ്ഥാപനത്തില്‍ വന്ന് പോയവരും നാട്ടിലേക്ക് മടങ്ങുന്ന വഴി പലരും, ഫോണില്‍ വിളിക്കുകയുണ്ടായി. അവര്‍ക്കും പറയാനുണ്ടായിരുന്നത് ഈ ഗതാഗത തടസ്സത്തെ കുറിച്ചു തന്നെ. ഞങ്ങള്‍ അവിടുന്ന് പുറപ്പെട്ടിട്ട് ഒരു മണിക്കൂറിലധികമായില്ലെ.? ഇതാ ബസ്സില്‍ തന്നെ ഇരിക്കുന്നു. ബസ്സിലിരുന്ന് ട്രാഫിക് സ്റ്റേഷനില്‍ വിളിച്ച് പരാതിപ്പെടാന്‍ ഇയാള്‍ നിര്‍ദേശിച്ചു. അതാവും പോലീസ് പിന്നീട് അവിടെയെത്തുകയും ട്രാഫിക് ജാം നിയന്ത്രിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തത്. കറന്തക്കാടിനും ചെങ്കളത്തിനുമിടയില്‍ മിക്ക അവസരങ്ങളിലും, വേകുന്നേരങ്ങളില്‍ പ്രത്യേകിച്ചും ഗതാഗത സ്തംഭനം പതിവാണ്. മഴക്കാലത്ത് പറയുകയേ വേണ്ട. കാത്തിരിപ്പ് ചിലപ്പോള്‍ മണിക്കൂറുകളോളം നീളും.

കല്യാണ വീട്ടുകാര്‍ വേണ്ട മുന്നൊരുക്കങ്ങള്‍ ചെയ്തിരുന്നെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒരു പൊതുകാര്യ പ്രസക്തനാവുമ്പോള്‍, അയാള്‍ക്ക് ഏറെ പേരെ ക്ഷണിക്കേണ്ടതുണ്ടാവുക സ്വാഭാവികം. ഇന്ന് സമൂഹത്തില്‍ 50%ലേറെ പേരും സ്വന്തമായി വാഹനമുള്ളവരാണ്. അധികം പേരും വിവാഹച്ചടങ്ങുകളില്‍ ഒരു ഗമക്ക് വേണ്ടിയെങ്കിലും സ്വന്തം വാഹനമോടിച്ചെത്തും. അതിനാല്‍ പരിമിത തോതിലെങ്കിലും മിക്കയിടങ്ങളിലും പാര്‍ക്കിങ് സൗകര്യവുമൊരുക്കാറുണ്ട്. പക്ഷെ നമ്മില്‍ ശരിയായ ഗതാഗത സംസ്‌കാരം പുലര്‍ത്തുന്നവരെത്ര പേരുണ്ട്.? കാസര്‍കോട്ടുകാരുടെ ഡ്രൈവിങ് സംസ്‌കാരത്തെക്കുറിച്ച് വായനക്കാര്‍ നല്ല ബോധ്യമുള്ളത് കൊണ്ട് അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. പ്രസ്തുത വിവാഹ പരിസരത്ത് പാര്‍ക്കിങ്ങ് ലോട്ടിലോട്ട് വാഹനം കൊണ്ട് പോകാനുള്ള മടി കാരണം മിക്കവാറും വാഹനയുടമകള്‍ ദേശീയ പാതയോരത്ത് തന്നെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോയ്ക്കളഞ്ഞു. ഏര്‍പാട് ചെയ്ത സെക്യൂരിറ്റിക്കും അത് നിയന്ത്രിക്കാനായില്ല. മാധ്യമങ്ങളിലും ചര്‍ച്ചയായാതാവാം, ആ വിവാഹച്ചടങ്ങ് നടത്തിയ ആളുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുള്ളതെന്നാണ് അറിയുന്നത്.

ഗതാഗതക്കുരുക്ക് ചര്‍ച്ചയാവുമ്പോള്‍

ഇന്നത്തെ, പ്രത്യേകിച്ചും ദേശീയ പാതയിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം റോഡില്‍ രൂപപ്പെട്ട പാതാളക്കുഴികളാണ്. അത്, വാഹനമോടിക്കുന്നവരുടെ ജീവന് തന്നെ ഭീഷണിയാണെന്നറിഞ്ഞിട്ടും താത്ക്കാലികമായെങ്കിലും ഓട്ടയടക്കാന്‍ തയ്യാറാവാത്ത വകുപ്പുദ്യോഗസ്ഥരുടെ പേരില്‍, ഈ പണി മുമ്പ് നടത്തിയ കരാറുകാര്‍കക്കെതിരെ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാവും.? ഉണ്ടാവില്ലെന്നെ.. മറ്റു റോഡുകള്‍ പോട്ടെ, ദേശീയ പാതയിലൂടെ വാഹനമോടിച്ചവര്‍ക്കതറിയാം. എന്തൊരു ദുരിതമാണെന്ന്. എത്ര ഭയാനകമാണത്. ജീവനും കൈയില്‍ പിടിച്ചാണ് പലരും ഇരുചക്രവാഹനങ്ങളോടിക്കുന്നത്. അധികൃതര്‍ ഇത് വരെ ഒരു താത്ക്കാലിക ഓട്ടയടപ്പെങ്കിലും നടത്തിയിട്ടില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്.

ഈ സംഭവം ഇവിടെ എഴുതാന്‍ മാത്രം പ്രസക്തമാകുന്നത്, നമ്മുടെ നാട്ടില്‍ നാലുവരിപ്പാത വരുന്നൂ എന്ന് വലുതായി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമായി എന്നതാണ്. റോഡുകള്‍ കാലത്തിനനുയോജ്യമായി വികസിക്കുന്നില്ല. അതെ സമയം വാഹനങ്ങള്‍ പതിന്മടങ്ങായി പെരുകുകയും ചെയ്യുന്നു. മറ്റു സംസ്ഥാനങ്ങളേക്കാളേറെ നാലുവരിപ്പാത ഒരനിവാര്യമാകുന്നത്, തീരദേശത്തിലൂടെ നീണ്ടു കിടക്കുന്ന സംസ്ഥാനം എന്ന നിലക്ക്, കേരളത്തിലാണ്. പ്രത്യേകിച്ചു കാസര്‍കോടിന്. നമ്മെ-കാസര്‍കോട്ടുകാരെ-സംബന്ധിച്ചിടത്തോളം നല്ലൊരാശുപത്രി പത്തറുപത് കിലോ മീറ്ററെങ്കിലും അകലേയാണ്. തലസ്ഥാനമാണെങ്കില്‍ 600 കി.മീറ്റര്‍ അകലത്തില്‍ അങ്ങേയറ്റത്തും. കാസര്‍കോട് നാലുവരിപ്പാത കേരളത്തിന് നല്‍കിയ ആനുകൂല്യം അനുസരിച്ച് 60 മീറ്റര്‍ 45 ആക്കി പരിമിതപ്പെടുത്തിയിട്ടും പട്ടണത്തിന്റെ ഓരത്ത് കൂടി അത് കൊണ്ട് പോവുക എന്നത് പ്രയാസകരമാണ്. അതിനാല്‍ വിദ്യാനഗറില്‍ വെച്ച് പിരിഞ്ഞ് കാവുഗോളി ചൗക്കിയില്‍ കൂടിച്ചേരുന്ന ഒരു എട്ട് കി.മീറ്റര്‍ ബൈപാസ്സ് വളരെ അനിവാര്യമാണെന്ന് പല വിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഏകദേശം ഒരു വര്‍ഷം മുമ്പ് ഇയാള്‍ സമകാലീക മലയാളം വാരികയില്‍ എഴുതിയ ലേഖനത്തില്‍ അത് വിശദീകരിച്ചിരുന്നു. കാസര്‍കോട്ടെ ട്രാഫിക്കുമായി നിരന്തരം ബന്ധപ്പെടുന്ന പല സംഘടനാ സാരഥികളുമായി സംസാരിച്ചപ്പോള്‍ വന്ന പ്രതികരണങ്ങളും അതില്‍ ചേര്‍ത്തിട്ടുണ്ട്. പിന്നെ ആരാണ് തടസ്സം നില്‍ക്കുന്നത്? ജനവാസാനുപാതത്തില്‍ സ്ഥല പരിമിതി കണക്കിലെടുത്ത് കേരളത്തിന് 45 മീറ്റര്‍ എന്ന ഇളവുണ്ടായിട്ടും നമ്മുടെ നാലുവരിപ്പാത ഇന്നും മുട്ടില്‍ ഇഴയുന്നു. ദേശീയ പാതയില്‍ കാസര്‍കോട്ട്, താളിപ്പടുപ്പ് മുതല്‍ നുള്ളിപ്പാടി വരെ ഒരു ഫ്‌ളൈ ഓവറിന്റെ സാധ്യതയും തേടുന്നുണ്ടത്രെ. പക്ഷെ അതിനൊക്കെ ഇനി എത്ര കാലം പിടിക്കും? അപ്പോഴേക്കും ഇവിടെ എന്തൊക്കെ സംഭവിച്ചിരിക്കും. കാസര്‍കോട്ടായത് കൊണ്ട് പ്രത്യേകിച്ചും.

Related:
  കാസര്‍കോട് നഗരം ഒരു മണിക്കൂറിലേറെ സ്തംഭിച്ചു

നഗരത്തിലെ ഗതാഗതക്കുരുക്ക്; ബൈപാസ് തന്നെ പരിഹാരം, പാര്‍ക്കിംഗ് സൗകര്യവും ഏര്‍പെടുത്തണം

കാസര്‍കോട് വികസനം: പരിസര പ്രദേശങ്ങളുടെ തലവര തിരുത്തുവാന്‍ ബൈപാസ് വരണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Traffic-block, National highway, Vehicles, Bypass, Vidya Nagar, Chowki, Traffic block in Kasargod, How to resolve traffic jam of Kasargod 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL