Join Whatsapp Group. Join now!
Aster MIMS 10/10/2023

കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ജില്ലയിലേക്ക് വരുന്ന മത്സ്യങ്ങള്‍ ശുദ്ധമെന്ന് റിപോര്‍ട്ട്; പരിശോധന തുടരുമെന്ന് ഫുഡ്‌സേഫ്റ്റി വിഭാഗം

കര്‍ണാടകയില്‍ നിന്നും കണ്ണൂര്‍- കാസര്‍കോട് ജില്ലയിലേക്ക് വരുന്ന മത്സ്യങ്ങള്‍ ശുദ്ധമെന്ന് റിപോര്‍ട്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഞ്ചേശ്വരം ചെക്ക്‌പോസ്റ്റ് Kerala, News, Kasaragod, Karnataka, Fish, Food, Exporting, Food safety, Fish Exporting from Karnataka is fresh.
കാസര്‍കോട്: (www.kasargodvartha.com 22.06.2018) കര്‍ണാടകയില്‍ നിന്നും കണ്ണൂര്‍- കാസര്‍കോട് ജില്ലയിലേക്ക് വരുന്ന മത്സ്യങ്ങള്‍ ശുദ്ധമെന്ന് റിപോര്‍ട്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഞ്ചേശ്വരം ചെക്ക്‌പോസ്റ്റ് കേന്ദ്രീകരിച്ച് ഫുഡ്‌സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടില്ലെന്ന് വ്യക്തമായത്.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തിരുവനന്തപുരം അമരവിള ചെക്ക്‌പോസ്റ്റ് വഴി വന്ന 12,000 കിലോ മത്സത്തില്‍ മാരകമായ അളവില്‍ ഫോര്‍മാലിന്‍ വിഷവസ്തു കലര്‍ന്നതായി കണ്ടെത്തിയിരുന്നു. കേരളത്തിന്റെ മറ്റ് ചെക്ക്‌പോസ്റ്റുകളിലും മത്സ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിലും പരിശോധന നടന്നത്.


ആറ് ലോഡ് മത്സ്യങ്ങള്‍ പരിശോധിച്ചതില്‍ ഒന്നിലും ഫോര്‍മാലിനോ അമോണിയയോ ചേര്‍ത്തിട്ടില്ലെന്ന് കണ്ടെത്തിയതായി കാസര്‍കോട് ഫുഡ്‌സേഫ്റ്റി അസി. കമ്മീഷണര്‍ പി.എ ജനാര്‍ദനന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഫുഡ്‌സേഫ്റ്റി സര്‍ക്കിള്‍ ഓഫീസര്‍മാരായ അനീഷ് ഫ്രാന്‍സിസ്, നിത്യ ചാക്കോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍സ് ട്രിപ് ഉപയോഗിച്ചാണ് മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ ആറ് മത്സ്യലോറികളില്‍ നിന്നും സാമ്പിളുകള്‍ പരിശോധിച്ചത്. എന്നാല്‍ ഇവയിലൊന്നും വിഷാംശങ്ങളോ രാസവസ്തുക്കളോ കലര്‍ന്നിട്ടില്ലെന്ന് വ്യക്തമാവുകയായിരുന്നു.

ഓപ്പറേഷന്‍ സാഗര്‍റാണി എന്ന പേരിലാണ് മത്സ്യസാമ്പിളുകള്‍ പരിശോധിച്ചത്. രാസവസ്തു ഉപയോഗം മൂലം ആരോഗ്യപ്രശ്‌നങ്ങളെ പറ്റി ബോധവത്കരണം നടത്തുന്നതിനും ഫുഡ്‌സേഫ്റ്റി വിഭാഗം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍ രാജമാണിക്യത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന നടന്നത്. 1:1 അനുപാതത്തില്‍ ഐസ് മാത്രമേ മത്സ്യങ്ങള്‍ കൊണ്ടുവരുന്നതിലും കേടുകൂടാതെ സൂക്ഷിക്കുന്നതിലും ഉപയോഗിക്കാന്‍ പാടുള്ളൂവെന്നാണ് നിയമം. ഇത് ലംഘിച്ച് മത്സ്യങ്ങള്‍ അഴുകിപ്പോകാതിരിക്കാന്‍ ഫോര്‍മാലിക് ആസിഡ് ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കുന്ന ഫോര്‍മാലിന്‍ ഉപയോഗിക്കുന്നതായാണ് ശ്രദ്ധയില്‍പെട്ടിരിക്കുന്നത്. മ്യതദേഹങ്ങള്‍
കേടുകൂടാതെ സൂക്ഷിക്കാനാണ് ഫോര്‍മാലിന്‍ ഉപയോഗിക്കുന്നത്. 10 ശതമാനം വീര്യമുള്ള ലായനി ഉപയോഗിച്ചാല്‍ എത്ര ദിവസങ്ങള്‍ വേണമെങ്കിലും കേടുകൂടാതെ മത്സ്യങ്ങള്‍ സൂക്ഷിക്കാമെന്നതു കൊണ്ടാണ് ചില വന്‍ കിട സംഘങ്ങള്‍ ബോധപൂര്‍വ്വം മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ ഉപയോഗിച്ചുവരുന്നതെന്ന് ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥര്‍ പറയുന്നു.

ഫോര്‍മാലിന്‍ ശരീരത്തില്‍കടന്നാല്‍ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ക്യാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യും. രാസവസ്തുക്കള്‍ മത്സ്യങ്ങളില്‍ ഉപയോഗിക്കുന്നത് തടയാന്‍ വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഫുഡ്‌സേഫ്റ്റി അധികൃതര്‍ പറഞ്ഞു. പേപ്പര്‍ സ്ട്രിപ് ഉപയോഗിച്ചാല്‍ രാസവസ്തുക്കളുടെ ഉപയോഗം പരിശോധനയില്‍ വ്യക്തമാകും. അത്തരം സാമ്പിളുകള്‍ കോഴിക്കോട് റീജിയണല്‍ ലാബില്‍ പരിശോധനയ്ക്ക് അയക്കുകയാണ് ചെയ്യുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Karnataka, Fish, Food, Exporting, Food safety,  Fish Exporting from Karnataka is fresh.