city-gold-ad-for-blogger
Aster MIMS 10/10/2023

കവിതയെ നെഞ്ചോടു ചേര്‍ത്ത് ഫാത്വിമത്ത് സുഹ

രവീന്ദ്രന്‍ പാടി

(www.kasargodvartha.com 24.01.2018) കോളിയടുക്കം അപ്‌സര പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഫാത്വിമത്ത് സുഹയ്ക്ക് കവിതയെഴുത്ത് കളിയല്ല, ആത്മാവിന്റെ രോദനങ്ങള്‍ ലോകത്തെ അറിയിക്കാനുള്ള മാധ്യമമാണ്. അതു കൊണ്ടു തന്നെ കവിതയുടെ വിഷയങ്ങള്‍ പ്രകൃതി സ്‌നേഹവും മാതൃസ്‌നേഹവും ഗുരുഭക്തിയും അനീതിക്കെതിരായ പ്രതിഷേധവും സൗഹൃദത്തിന്റെ അമൂല്യതയും മറ്റുമാകുന്നു.

അപ്‌സര സ്‌കൂളില്‍ ഒരുക്കിയ പ്രദര്‍ശനം കാണാന്‍ മാധ്യമപ്രവര്‍ത്തക സുഹൃത്തുക്കള്‍ക്കൊപ്പം ചെന്നപ്പോഴായിരുന്നു ക്ലാസ് മുറിയില്‍ താനെഴുതിയ കവിത പ്രദര്‍ശിപ്പിക്കുകയും സന്ദര്‍ശകര്‍ക്കു മുമ്പില്‍ ഒട്ടും ചമ്മലില്ലാതെ വിശദീകരണം നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഫാത്വിമത്ത് സുഹയെ കാണുന്നത്. ആറ് കവിതയാണ് പ്രദര്‍ശനത്തിനു വെച്ചത്. വേറേയും കവിതകള്‍ എഴുതിയിട്ടുണ്ടെന്ന് സുഹ പറഞ്ഞു.

സി.ബി.എസ്.സി. സിലബസുള്ള സ്‌കൂളില്‍ പത്താം തരം വരെ സുഹ മലയാളം രണ്ടാം ഭാഷയായി പഠിച്ചിട്ടുണ്ട്. കവിതയെഴുതി അധ്യാപകരെ കാണിച്ച് അഭിപ്രായം ആരായും. അവരുടെ നിര്‍ദേശാനുസരണം തിരുത്തി നന്നാക്കും. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മേല്‍പറമ്പ് ഒറവങ്കരയിലെ ഷംസുദ്ദീന്റെ മകളാണ് ഈ കൊച്ചു കവയിത്രി.

പ്രകൃതി ഭംഗി, പാടില്ല ഈ അവസ്ഥ, പ്രിയ സുഹൃത്ത്, അമ്മ- ഒരു പൊക്കിള്‍ക്കൊടി ബന്ധം, മരണം മുന്നില്‍, എന്‍ പ്രിയ ഗുരു എന്നിവയാണ് സുഹയുടെ പ്രധാന കവിതകള്‍. പദ്യരൂപമോ, താളമോ, ചന്ദസ്സോ ഈ കവിതകളില്‍ കാണില്ലെങ്കിലും സമകാലീനമായ ആശയങ്ങളും ആശങ്കകളും അവ മുന്നോട്ടുവെക്കുന്നു.

'നന്മയിലേക്കു വെളിച്ചം പരത്തുന്ന എന്‍ പ്രപഞ്ചമേ, നിന്‍ ഭംഗിയിതാ എന്നെ നിന്നിലേക്കു അടുപ്പിക്കുന്നു' എന്ന് പ്രകൃതിഭംഗി എന്ന കവിതയില്‍ സുഹ തന്റെ നിലപാട് അറിയിക്കുന്നു. 'എന്‍ കണ്ണീര്‍ തുടച്ചു മാറ്റി, എന്‍ അരികില്‍ വന്നിരുന്ന് എന്നെ നെഞ്ചോടു ചേര്‍ക്കൂ' എന്ന് പാടില്ല ഈ അവസ്ഥ എന്ന കവിതയില്‍ വ്യക്തമാക്കുന്നു. 'പല ഇടങ്ങളില്‍ നിന്നു വന്ന് ഒന്നായ് മാറിയ നമ്മള്‍ ഇതാ ഇന്ന് ഒരുമിച്ചു ഒറ്റക്കെട്ടായിരിക്കുന്നു' എന്നാണ് പ്രിയ സുഹൃത്ത് എന്ന കവിത കണ്ടെത്തുന്നത്.
കവിതയെ നെഞ്ചോടു ചേര്‍ത്ത് ഫാത്വിമത്ത് സുഹ
അമ്മയെപ്പറ്റി സുഹ ഇങ്ങനെ പറയുന്നു: അമ്മിഞ്ഞപ്പാലിനാല്‍ മധുരം കിനിയുന്ന വെണ്‍ മഞ്ഞുതുള്ളിയാണ് എന്‍ അമ്മ മനസ്സ്.
'ജീവിതത്തെ മുന്നോട്ടു നയിക്കുമ്പോള്‍ എന്തിനു നീ പിന്നിലേക്ക് വലിക്കുന്നൂ ഞങ്ങളെ' എന്ന് മരണം മുന്നില്‍ എന്ന കവിതയില്‍ ഒരിടത്ത് കവയിത്രി ചോദിക്കുന്നു.

എന്‍ പ്രിയ ഗുരു എന്ന കവിതയിലെ ഒരു വരി ഏറെ ചിന്തനീയമാണ്. എന്‍ പ്രിയ ഗുരുവിതാ പുസ്തകമില്ലാതെ അധ്യാപനം നടത്തുന്നു എന്നാണത്. ഗുരു അദ്ദേഹത്തിന്റെ ജീവിതം കൊണ്ടും സാമീപ്യം കൊണ്ടും വാക്കുകൊണ്ടും ആണ് ജ്ഞാനം പകരേണ്ടത്, കൈയില്‍ കരുതിയ പുസ്തകം കൊണ്ടു മാത്രമാകരുത് എന്നൊരു സന്ദേശം ആ വരിയിലുണ്ട്. തികഞ്ഞ ഉള്‍ക്കാഴ്ചയോടെയും പക്വതയോടെയുമാണ് സുഹ വാക്കുകള്‍ കുറിക്കുന്നത്. മൂല്യനിരാസവും സ്‌നേഹരാഹിത്യവും ധാര്‍മിക ശോഷണവും അരങ്ങു വാഴുന്ന ഇക്കാലത്ത് സമൂഹത്തിന് നേരായ വഴിയും ചിന്തയുടെ വെളിച്ചവും കാട്ടാന്‍ കവയിത്രി യത്‌നിക്കുന്നു എന്നതിന്റെ മിന്നാമിനുങ്ങുവെട്ടമാണ് ഈ കവിതകള്‍.

പരന്ന വായനയും തുറന്ന മനസ്സും സൂക്ഷ്മമായ നിരീക്ഷണവും ഭാഷാനൈപുണ്യവും ആര്‍ജിച്ച് കവിതയില്‍ വ്യതിരിക്തത പുലര്‍ത്താന്‍ സുഹയ്ക്ക് കഴിയട്ടേയെന്ന് ആശംസിക്കുന്നു. വടക്കന്‍ കേരളത്തിന്റെ കാവ്യഭൂമികയില്‍ ഫാത്വിമത്ത് സുഹ എന്ന കവയിത്രി തന്റെ നാമം അടയാളപ്പെടുത്തട്ടേ.

WATCH VIDEO

കവിതയെ നെഞ്ചോടു ചേര്‍ത്ത് ഫാത്വിമത്ത് സുഹ

കവിതയെ നെഞ്ചോടു ചേര്‍ത്ത് ഫാത്വിമത്ത് സുഹ

കവിതയെ നെഞ്ചോടു ചേര്‍ത്ത് ഫാത്വിമത്ത് സുഹ

കവിതയെ നെഞ്ചോടു ചേര്‍ത്ത് ഫാത്വിമത്ത് സുഹ

കവിതയെ നെഞ്ചോടു ചേര്‍ത്ത് ഫാത്വിമത്ത് സുഹ

കവിതയെ നെഞ്ചോടു ചേര്‍ത്ത് ഫാത്വിമത്ത് സുഹ


Keywords:  Kasaragod, Kerala, Article, Top-Headlines, poet, Student, Fathima Suha and her Poems
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL