city-gold-ad-for-blogger
Aster MIMS 10/10/2023

മൂകസാക്ഷിയായി ഫ്‌ളക്സ് ബോര്‍ഡ്; പൊതുമരാമത്ത് റോഡ് നിര്‍മാണം തുടങ്ങിയില്ല

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.11.2017) അവകാശവാദമുയര്‍ത്തി കെട്ടിപ്പൊക്കിയ ഫ്‌ളക്സ് ബോര്‍ഡുകള്‍ മൂകസാക്ഷിമാത്രം. രണ്ട് കോടിയുടെ അലാമിപ്പള്ളി- അരയി പൊതുമരാമത്ത് റോഡ് നിര്‍മ്മാണത്തിന് ഇനിയും നടപടിയായില്ല. യാത്രക്കാരുടെ ദുരിതത്തിന് അറുതിവരാനും. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ലക്ഷ്മി നഗര്‍- കൂളിയങ്കാല്‍ വഴി അരയിക്കടവില്‍ അവസാനിക്കുന്ന പൊതുമരാമത്ത് റോഡിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ട് മാസങ്ങളേറെയായി.

രണ്ടുകോടി ചെലവില്‍ ആറ് മീറ്റര്‍ വീതിയില്‍ റോഡ് പുനര്‍ നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ എടുത്തത് പ്രമുഖ കരാറുകാരനായ രാജേഷ് വര്‍ക്കിയാണ്. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മ്മാണത്തിന്റെ മറ്റൊരു കരാറും ഇദ്ദേഹത്തിനുണ്ട്്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് നിര്‍മ്മാണത്തിന് വേണ്ടിയുള്ള ബേബി ജില്ലിയടക്കം അസംസ്‌കൃത വസ്തുക്കള്‍ അലാമിപ്പള്ളി മുതല്‍ അരയി വരെയുള്ള റോഡരികില്‍ കരാറുകാരന്‍ സജ്ജീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് റോഡ് രാജപാതയാക്കണമെന്ന ആശയം വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്കുണ്ടായത്.

റോഡിന്റെ ഇരുഭാഗത്തുമായി സ്ഥിതി ചെയ്യുന്ന നഗരസഭ 15,16 വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരായ ടി കെ സുമയ്യയും എം ബല്‍രാജും പ്രാദേശികവാസികളുടെ പൂര്‍ണ്ണ സഹകരണത്തോടെ റോഡിന്റെ വീതി കൂട്ടാന്‍ രംഗത്തിറങ്ങി. റോഡിലേക്കിറങ്ങി നിന്ന മതിലുകള്‍ മുഴുവന്‍ പൊളിച്ചു മാറ്റി യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ മാറ്റിപണിതു. നിലവില്‍ ഏറെ ഗതാഗതക്കുരുക്ക് അനുഭവിക്കുന്ന ഇവിടെ മതിലുകള്‍ മാറ്റിപണിതതോടെ രാജപാതയ്ക്ക് വേണ്ടിയുള്ള സ്ഥല സൗകര്യം ഒരുങ്ങുകയും ചെയ്തു.

ഏതാണ്ട് ആറ് ലക്ഷം രൂപയാണ് മതിലുകള്‍ പൊളിക്കാനും പുനര്‍ നിര്‍മ്മിക്കാനും ചെലവായത്. നഗരസഭ ചെയര്‍മാന്‍ വി വി രമേശന്റെ  മേല്‍നോട്ടത്തിലായിരുന്നു വികസന പരിപാടികള്‍. അതുകൊണ്ടു തന്നെ രാജപാത ഒരുങ്ങുന്നതിനു മുമ്പേ അവകാശ വാദത്തിന്റെ ഫ്‌ളക്സ് ബോര്‍ഡുകള്‍ പലയിടത്തുംപൊങ്ങി. അലാമിപ്പള്ളി- കൂളിയങ്കാല്‍ റോഡ് വീതി കൂട്ടിയതിന് ചെയര്‍മാന്‍ വി  വി രമേശനെയും വൈസ് ചെയര്‍പേഴ്സണ്‍ എല്‍ സുലൈഖയെയും അനുമോദിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും കൂളിയങ്കാല്‍ ജംഗ്ഷനിലും ബോര്‍ഡുകള്‍ ഉയര്‍ന്നുവെങ്കിലും അലാമിപ്പള്ളിയില്‍ നിന്ന് ഏറെ ദുരൂഹ സാഹചര്യത്തില്‍ ഒരു നാള്‍ ഫ്‌ളക്സ് ബോര്‍ഡ് അപ്രത്യക്ഷമാകുകയും ചെയ്തു.

ഇതിനിടെ വീതി കൂട്ടിയ റോഡില്‍ നിലവിലുണ്ടായിരുന്ന പതിനാലോളം വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കാന്‍ വേണ്ടി 69,000 രൂപ ചിലവു വരുന്ന പ്രപ്പോസല്‍ നഗരസഭ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വന്നു. എന്നാല്‍ പൊതുമരാമത്ത് റോഡിന് വേണ്ടി നഗരസഭയില്‍ നിന്നും പണം ചിലവിടുന്നതിന്റെ സാങ്കേതിക പ്രശ്നമുയര്‍ത്തി പ്രപ്പോസല്‍ മുങ്ങി. പൊതുമരാമത്ത് വക റോഡിലെ വൈദ്യുതി തൂണുകള്‍ പോലും മാറ്റി സ്ഥാപിക്കാന്‍ അധികാരമില്ലാത്തവര്‍ക്കാണ് രണ്ടുകോടി റോഡിന്റെ മൊത്തം അവകാശവാദം നല്‍കി ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുയായികള്‍ ഏറെ വിയര്‍പ്പൊഴുക്കിയത്.

ഇതിനിടെ റോഡിന് വീതി കൂടിയതിനാല്‍ നേരത്തേ നിശ്ചയിച്ച രണ്ടു കോടി രൂപയ്ക്ക് പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കരാറുകാരന്‍ പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചു. റോഡിന്റെ വീതിക്കു പുറമേ ഓവുചാല്‍ കൂടി പണിയേണ്ടി വരുന്നതിനാല്‍ ടെണ്ടര്‍ തുക ഉയര്‍ത്തണമെന്നാണ് കരാറുകാരന്റെ ആവശ്യം. ഇതോടെ അലാമിപ്പള്ളി-അരയി റോഡ് നിര്‍മ്മാണം അനിശ്ചിതത്വത്തിലായി. അലാമിപ്പള്ളി മുതല്‍ കൃഷിഭവന്‍ വരെ ഏതാണ്ട് അരകിലോമീറ്റര്‍ മാത്രമാണ് പുതുതായി വീതി കൂട്ടിയത്.

നേരത്തെ നാലുമീറ്റര്‍ വീതിയുണ്ടായിരുന്ന റോഡ് ആറുമീറ്ററില്‍ പുതുക്കി പണിയാനാണ് കരാര്‍. ഇപ്പോള്‍ പുതുതായി വീതി കൂട്ടിയയിടത്ത് എട്ട് മീറ്ററോളം വീതിയില്‍ റോഡ് പുനര്‍ നിര്‍മ്മിക്കേണ്ടി വരും. അതിന്റെ പേരിലാണ് കരാറുകാരനും പൊതുമരാമത്തും തമ്മിലുള്ള തര്‍ക്കവും. നാളുകളായി ഏറെ കുണ്ടുംകുഴിയും നിറഞ്ഞ റോഡ് മതിലുകളുടെ പുനര്‍ നിര്‍മ്മാണം കൂടി നടന്നതോടെ ഇതുവഴിയുള്ള യാത്ര ഏറെ ദുരിതപൂര്‍ണ്ണമായി. ഒന്നിനു പിറകേ മറ്റൊന്നായുള്ള കുഴികളില്‍ വാഹനങ്ങള്‍ മൂക്കു കുത്തുന്നത് നിത്യ കാഴ്ച്ചയായി. വഴിയാത്രക്കാര്‍ക്കും കഷ്ടകാലം തന്നെ.

രാജപാതയാക്കാന്‍ മുന്നിട്ടിറങ്ങിയ കൗണ്‍സിലര്‍മാര്‍ക്കും അവകാശവാദത്തിന്റെ പെരുമ്പറ പേറിയ ചെയര്‍മാനും വൈസ് ചെയര്‍പേഴ്സണും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും  ഇപ്പോള്‍ തികഞ്ഞ മൗനമാണ്. യാത്രക്കാര്‍ക്കാകട്ടെ ഇത് ദുരിതപൂര്‍വ്വവും.
മൂകസാക്ഷിയായി ഫ്‌ളക്സ് ബോര്‍ഡ്; പൊതുമരാമത്ത് റോഡ് നിര്‍മാണം തുടങ്ങിയില്ല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, Road, Flex board, Road construction not started; natives in protest

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL