city-gold-ad-for-blogger
Aster MIMS 10/10/2023

ജനവാസ കേന്ദ്രം കൈയ്യേറി ഗെയില്‍പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ശ്രമം; ചുറ്റുമതിലും കാര്‍ഷിക വിളകളും നശിപ്പിച്ചു, രോഷാകുലരായ നാട്ടുകാര്‍ പൈപ്പ് ലൈന്‍ വലിക്കുന്നത് തടഞ്ഞു, കാസര്‍കോട്ടും സര്‍ക്കാരിനെതിരെ മുക്കം മോഡല്‍ സമരം വരുന്നു

കാസര്‍കോട്: (www.kasargodvartha.com 14.11.2017) മുക്കത്ത് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ അതിശക്തമായ ജനകീയ സമരം നടന്നുവരുന്നതിനിടെ ഇതേ പദ്ധതി കാസര്‍കോട്ടും നടപ്പില്‍വരുത്തുന്നതിന് നടപടി തുടങ്ങി. കാസര്‍കോട് ജില്ലയിലെ കുണിയയിലാണ് ഗെയില്‍- പ്രകൃതി വാതക പൈപ്പ് ലൈന്‍ വലിക്കുന്ന ജോലിക്ക് തുടക്കമായത്. ഇതിനെതിരെ തിങ്കളാഴ്ച നാട്ടുകാര്‍ രംഗത്ത് വരികയും നിര്‍മാണ പ്രവര്‍ത്തികള്‍ തടയുകയും ചെയ്തു.

മംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള പൈപ്പ് ലൈന്‍ മുമ്പ് നടത്തിയ സര്‍വ്വേകള്‍ക്ക് വിരുദ്ധമായാണ് സ്ഥാപിക്കുന്നതെന്നാരോപിച്ചാണ് നാട്ടുകാര്‍ നിര്‍മാണ പ്രവര്‍ത്തി തടഞ്ഞത്. ഇതോടെ തൊഴിലാളികളും നാട്ടുകാരും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷാവസ്ഥയുടെ വക്കില്‍വരെ എത്തി. നാട്ടുകാര്‍ ഉടന്‍ തന്നെ ഉദുമ എം എല്‍ എ കെ.കുഞ്ഞിരാമനുമായും ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബുവുമായും ബന്ധപ്പെടുകയും തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.


ജനവാസ കേന്ദ്രം കൈയ്യേറി ഗെയില്‍പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ശ്രമം; ചുറ്റുമതിലും കാര്‍ഷിക വിളകളും നശിപ്പിച്ചു, രോഷാകുലരായ നാട്ടുകാര്‍ പൈപ്പ് ലൈന്‍ വലിക്കുന്നത് തടഞ്ഞു, കാസര്‍കോട്ടും സര്‍ക്കാരിനെതിരെ മുക്കം മോഡല്‍ സമരം വരുന്നു

സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്ന് ബോധ്യപ്പെട്ട ജില്ലാ കലക്ടര്‍ ഇടപെട്ടതോടെ ഗെയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. തിങ്കളാഴ്ച രാവിലെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വന്ന തൊഴിലാളികളും പ്രദേശവാസികളും തമ്മില്‍ ഏറെ നേരമാണ് തര്‍ക്കം നിലനിന്നത്. പ്രവര്‍ത്തിക്കായി കൊണ്ടുവന്ന മണ്ണു മാന്തി യന്ത്രങ്ങള്‍ തടഞ്ഞുവെച്ച നാട്ടുകാര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഇതേതുടര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തി നിര്‍ത്തിവെക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. അഞ്ചും പത്തും സെന്റും സ്ഥലങ്ങളില്‍ കുടുംബങ്ങള്‍ വീടുവെച്ച് പാര്‍ക്കുന്ന ഭാഗങ്ങളിലാണ് യാതൊരു തരത്തിലുള്ള മുന്നറിയിപ്പുമില്ലാതെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നത്. സാധാരണഗതിയില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ നടക്കുമ്പോള്‍ സ്ഥലമുടമകള്‍ക്ക് മുന്‍കൂറായി നോട്ടീസ് നല്‍കാറുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങളും അറിയിക്കാറുണ്ട്. ഇതൊന്നുമില്ലാതെയാണ് നിര്‍ധന കുടുംബങ്ങളുടെ സ്ഥലം കൈയ്യേറി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ നീക്കം നടത്തുന്നത്.

പുല്ലൂര്‍- പെരിയ ഗ്രാമ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിലൊന്നാണ് കുണിയ. ഇവിടെയാണ് ജനവികാരം മാനിക്കാതെ യാതൊരു മുന്നറിയിപ്പുമില്ലാതെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലി തുടങ്ങിയത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി ഇവിടെ രണ്ടു തവണ സര്‍വ്വേ നടത്തിയിരുന്നു. സര്‍വ്വേയില്‍ ജനവാസ കേന്ദ്രമാണെന്ന് ബോധ്യപ്പെടുകയും ഇതുസംബന്ധിച്ച റിപോര്‍ട്ട് ബന്ധപ്പെട്ടവര്‍ക്ക് സമര്‍പിക്കുകയും ചെയ്തിരുന്നു. നേരത്തെ കൈകൊണ്ട തീരുമാനത്തിന് വിരുദ്ധമായാണ് ഏറെ ജനവാസമുള്ള പ്രദേശത്തുകൂടി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ നീക്കം നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രദേശവാസികളുടെ ആശങ്ക അകറ്റുകയോ നഷ്ടപരിഹാരം സംബന്ധിച്ച് ഉറപ്പുനല്‍കുകയോ ചെയ്യാതെയാണ് പ്രകൃതി വാതക പൈപ്പ് ലൈന്‍ വലിക്കുന്നത്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുണിയയിലെ അബൂബക്കര്‍, അഷ്‌റഫ് എന്നിവരുടെ പറമ്പില്‍ മണ്ണുമാന്തി യന്ത്രം കയറ്റി ചുറ്റുമതിലും മറ്റും തകര്‍ക്കുകയും ചെയ്തിരുന്നു. ഉടമകള്‍ അറിയാതെ തെങ്ങും പ്ലാവും മറ്റ് വൃക്ഷങ്ങളും പിഴുതുമാറ്റുകയായിരുന്നു. ഇതുസംബന്ധിച്ച് ഇവര്‍ ബേക്കല്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി ഗെയില്‍ അധികൃതരേയും സ്ഥലം ഉടമകളെയും ഉള്‍പെടുത്തിയുള്ള യോഗം ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ഉടന്‍ ചേരുമെന്നാണ് വിവരം. അതേസമയം കുണിയയിലെ ജനവാസ കേന്ദ്രത്തില്‍ ഗെയില്‍ പൈപ്പ് ലൈന്‍ വലിക്കാനുള്ള ശ്രമമുണ്ടായത് ജില്ലയിലെ മറ്റ് പദ്ധതി പ്രദേശങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഗെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അതേസമയം ഇക്കാര്യത്തില്‍ നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നുമാണ് കുണിയയിലെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ അധികൃതരുടെ നിലപാട്. ഈ സാഹചര്യത്തില്‍ പൈപ്പ് ലൈന്‍ വലിക്കുന്നതിനെതിരെ ഉയരുന്ന പ്രതിഷേധം മുക്കം മോഡല്‍ ജനകീയ സമരത്തിലേക്ക് വഴിമാറുമെന്ന വിലയിരുത്തലുമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ മുക്കത്ത് നടന്നതു പോലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Natives, K.Kunhiraman MLA, District Collector, Police, complaint, Protest, Protest against Gail Pipe line project in Kasaragod.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL