Join Whatsapp Group. Join now!
Aster MIMS 10/10/2023

പാവപ്പെട്ടവന്റെ കഞ്ഞിയില്‍ പാറ്റയിടുന്നതാര്? ഉത്തരവാദികള്‍ ഉദ്യോഗസ്ഥരോ? ആരായാലും ജനങ്ങള്‍ വെറുത്ത് തുടങ്ങി

ഇത് സഹിക്കാവുന്നതിലും ക്ഷമിക്കാവുന്നതിലും അപ്പുറമാണ്. ഈ രാജ്യത്തെ പൗര സമൂഹത്തില്‍പ്പെട്ടവരാണ് റേഷന്‍ ഉപഭോക്താക്കളുമെന്ന Article, supply-officer, Ration Card, BJP, UDF, LDF, Kerosene, Rice, APL, BPL, AAY, TK Prabhakaran, Ration card and recent issues, Officers, Kerala,
ടി കെ പ്രഭാകരന്‍ 

(www.kasargodvartha.com 28.10.2016) ഇത് സഹിക്കാവുന്നതിലും ക്ഷമിക്കാവുന്നതിലും അപ്പുറമാണ്. ഈ രാജ്യത്തെ പൗര സമൂഹത്തില്‍പ്പെട്ടവരാണ് റേഷന്‍ ഉപഭോക്താക്കളുമെന്ന സാമാന്യബോധം പോലുമില്ലാതെ ഈ വിഭാഗത്തോട് ഇവിടത്തെ അധികാരിവര്‍ഗങ്ങളും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും കാണിക്കുന്ന ക്രൂരതയും അവഗണനയും അതിരുവിടുകയാണ്. ഞങ്ങളെന്താ കന്നുകാലികളും തെരുവുനായ്ക്കളുമാണോ എന്ന് ഇവിടത്തെ അധികാരകേന്ദ്രങ്ങളോട് ചോദിക്കേണ്ടിവരുന്ന മാനസികാവസ്ഥയിലേക്ക് കേരളത്തിലെ അടിസ്ഥാനജനവിഭാഗങ്ങള്‍ എത്തപ്പെട്ടിരിക്കുന്നു. കാരണം അവര്‍ അത്രമാത്രം അപമാനിക്കപ്പെടുകയും അവഹേളിക്കപ്പെടുകയുമാണ്.

അത്രയ്ക്കും ദ്രോഹ പ്രവര്‍ത്തികളാണ് റേഷന്‍ കാര്‍ഡിന്റെ പേരില്‍ കേരളജനത നേരിട്ടുകൊണ്ടിരിക്കുന്നത്. പുതിയ റേഷന്‍ കാര്‍ഡിനുവേണ്ടി ഉപഭോക്താക്കള്‍ നല്‍കിയ അപേക്ഷകളുടെ അടിസ്ഥാനത്തിലുള്ള ലിസ്റ്റുകളില്‍ കയറിക്കൂടിയിരിക്കുന്ന ഗുരുതരമായ തെറ്റുകളും അപാകതകളും മാപ്പര്‍ഹിക്കാത്തതാണെന്ന കാര്യത്തില്‍ സംശയമില്ല. റേഷന്‍ കാര്‍ഡ് അപേക്ഷകളുടെ പേരില്‍ ഇതിനുമുമ്പുണ്ടായിരുന്ന ബുദ്ധിമുട്ടുകളും യാതനകളും ഇനിയുണ്ടാകരുതെന്ന് കരുതി ഉപഭോക്താക്കളെല്ലാം തന്നെ പുതിയ അപേക്ഷകള്‍ അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയുമാണ് പൂരിപ്പിച്ചുനല്‍കിയിരുന്നത്. പേരും വിലാസങ്ങളും വാര്‍ഡ് നമ്പറും മണ്ഡലത്തിന്റെ പേരും മറ്റ് കാര്യങ്ങളുമെല്ലാം തെറ്റാതെ പൂരിപ്പിച്ചുനല്‍കി. അറിവില്ലാത്തവര്‍ അറിവുള്ളവരുടെ സഹായം തേടിയാണ് അപേക്ഷകള്‍ ഫലപ്രദമായി പൂരിപ്പിച്ചുനല്‍കിയത്. ഇതിനുപുറമെ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെയും സംഘടനകളുടെയും ഹെല്‍പ്പ് ഡസ്‌ക്കുകളുമുണ്ടായിരുന്നു. എന്നിട്ടുപോലും ലിസ്റ്റുകള്‍ വന്നപ്പോള്‍ ഉപഭോക്താക്കള്‍ പൂരിപ്പിച്ചുനല്‍കിയ കാര്യങ്ങള്‍ക്ക് നേര്‍വിപരീതവും അബദ്ധജഡിലവുമായ പരാമര്‍ശങ്ങളാണ് അവയിലുണ്ടായിരുന്നത്.

പേരും വാര്‍ഡും വിലാസവും മുഴുവന്‍ തെറ്റി അച്ചടിച്ചുവന്നു. ഇനി അത് തിരുത്താന്‍ ഉപഭോക്താക്കള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വീണ്ടും ക്യൂ നില്‍ക്കണം. റേഷന്‍ കാര്‍ഡ് അപേക്ഷ സമര്‍പ്പിക്കാനും അതിന്‍ മേലുള്ള ലിസ്റ്റുകള്‍ പരിശോധിക്കാനും ക്യൂ നിന്ന് തളര്‍ന്നവരെ വീണ്ടും ശാരീരികമായും മാനസികമായും അസ്വസ്ഥരാക്കാനാണ് ഇനി തെറ്റുതിരുത്തല്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നത്. അവിടെയും പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ല. പൊരിവെയിലത്തു കാത്തുനിന്ന് തളര്‍ന്നുവീഴുന്നവരുടെ ദയനീയാവസ്ഥ ഇനിയും ആവര്‍ത്തിക്കപ്പെടുമെന്നര്‍ഥം.

റേഷന്‍ കാര്‍ഡുകളുടെ ഉടമസ്ഥാവകാശം കൂടുതലും സ്ത്രീകള്‍ക്കായതിനാല്‍ ഈ ദുരിതത്തിന്റെ പ്രധാന ഇരകള്‍ അവര്‍ തന്നെയാണ്. വീട്ടുജോലികള്‍ അടക്കം മറ്റുപല തിരക്കുകളും മാറ്റിവെച്ചുകൊണ്ടാണ് അവര്‍ റേഷന്‍ കാര്‍ഡിന്റെ കാര്യങ്ങള്‍ക്കായി മിനക്കെട്ടുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ യുവതികള്‍ മാത്രമല്ല മധ്യവയസ്‌ക്കകളും വയോവൃദ്ധകളുമുണ്ട്. ശാരീരിക അവശതകള്‍ നേരിടുന്നവരും നിത്യരോഗികളുമുണ്ട്. ചെയ്യാത്ത തെറ്റിനാണ് ഇവരെ ഇങ്ങനെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്നത്.

അഴിമതിക്കാരും സ്വജനപക്ഷപാതികളും ആര്‍ത്തിപ്പണ്ടാരങ്ങളുമായ ഉദ്യോഗസ്ഥലോബിയുടെ ബോധപൂര്‍വ്വമായ ഇടപെടലുകളും പിഴവുകളുമാണ് റേഷന്‍ കാര്‍ഡ് അപേക്ഷകളുടെ ലിസ്റ്റുകളില്‍ തെറ്റുകള്‍ നിറയാന്‍ കാരണം. ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി ചെയ്യാന്‍ ഈ വെള്ളാനകള്‍ കാണിച്ച വിമുഖതയും കൃത്യവിലോപവും മൂലം പാവപ്പെട്ട ഉപഭോക്താക്കള്‍ പീഡനമനുഭവിക്കേണ്ട അവസ്ഥയാണ് സംജാതമാക്കിയിരിക്കുന്നത്. അപേക്ഷകള്‍ കമ്പ്യൂട്ടറുകളില്‍ അപ്‌ലോഡ് ചെയ്യാനും ടൈപ്പ് ചെയ്യാനും ഉദ്യോഗസ്ഥര്‍ കരാര്‍ ജോലികള്‍ ഏല്‍പ്പിച്ചത് ഇത്തരം കാര്യങ്ങളില്‍ വലിയ പരിജ്ഞാനമില്ലാത്തവരെയാണ്. അവര്‍ ചെയ്തുകൂട്ടിയ വികലഭാഷ്യങ്ങളാണ് ഓണ്‍ലൈന്‍ വിവരങ്ങളായി ഇപ്പോള്‍ അവതരിച്ചിരിക്കുന്നത്. അതിനുള്ള ശിക്ഷ അനുഭവിക്കേണ്ടതാകട്ടെ പാവം ഉപഭോക്താക്കളും.

പിടി കിട്ടാത്ത മറ്റൊരു കാര്യമാണ് ദരിദ്രന്മാര്‍ റേഷന്‍ കാര്‍ഡിലെ എപിഎല്‍ ലിസ്റ്റിലും കുബേരന്‍മാര്‍ ബിപിഎല്‍ ലിസ്റ്റിലും ഉള്‍പ്പെട്ട വിചിത്രമായ പ്രതിഭാസം. കാസര്‍കോട്ട് ഏക്കര്‍ കണക്കിന് സ്ഥലവും മണിമാളികകളും വാടക ക്വാര്‍ട്ടേഴ്‌സുകളും ആഡംബര വാഹനങ്ങളും ഉള്ള ഒരു കുടുംബം ബിപിഎല്ലിനും താഴെ അതി അവശവിഭാഗത്തിന്റെ ലിസ്റ്റിലാണ് കയറിക്കൂടിയിട്ടുള്ളത്. കോടീശ്വരന്മാരും ലക്ഷപ്രഭുക്കളും ഒക്കെയായ വ്യവസായികള്‍ അടക്കമുളളവര്‍ റേഷന്‍ കാര്‍ഡ് പ്രകാരം ദാരിദ്ര്യരേഖക്ക് താഴെയുള്ളവരായിരിക്കുന്നു. അഞ്ച് സെന്റ് സ്ഥലത്ത് ഷെഡില്‍ കഴിയുന്നവര്‍ ദാരിദ്ര്യരേഖക്ക് മുകളിലും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുഖേന തയ്യാറാക്കിയ ലിസ്റ്റുകളില്‍ അവിഹിതമായ എന്തൊക്കെയോ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

രാഷ്ട്രീയ സ്വാധീനവും വാര്‍ഡ് മെമ്പര്‍മാരുടെ സ്വജനപക്ഷപാതവുമൊക്കെ ഇക്കാര്യത്തില്‍ വലിയ ഘടകങ്ങളായിട്ടുണ്ടാകാം. സര്‍ക്കാര്‍ ആനുകൂല്യങ്ങളൊക്കെ അനര്‍ഹര്‍ക്ക് ലഭിക്കുന്ന സാഹചര്യമുണ്ടാകുന്നത് റേഷന്‍ സമ്പ്രദായത്തോടും അധികാരവ്യവസ്ഥയോടും ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാനിടവരുത്തും. ആധുനികസാങ്കേതിക വിദ്യകളുടെ പ്രയോജനം എല്ലാമേഖലകളിലും വിനിയോഗിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ അതിന്റെ മറവിലുളള തട്ടിപ്പുകളും പെരുകുകയാണ്. പൊതുവിതരണമേഖലയിലും കമ്പ്യൂട്ടര്‍വല്‍ക്കരണം തട്ടിപ്പുകള്‍ക്കും ക്രമക്കേടുകള്‍ക്കും ആക്കം കൂട്ടുന്നുണ്ട്. കമ്പ്യൂട്ടര്‍വല്‍ക്കരണമില്ലാതിരുന്ന കാലത്ത് ഇത്രയും ക്രമക്കേടുകള്‍ പൊതുവിതരണ മേഖലയിലുണ്ടായിരുന്നില്ല. അന്ന് ഇത്രയും ബുദ്ധിമുട്ടുകള്‍ പൊതുജനങ്ങള്‍ അനുഭവിക്കേണ്ടിവന്നിരുന്നില്ല.

ഇപ്പോഴത്തെ റേഷന്‍ കാര്‍ഡ് പ്രതിസന്ധിയുടെ ഉത്തരവാദി ആര് എന്നതിനെച്ചൊല്ലി രാഷ്ട്രീയപാര്‍ട്ടികള്‍ തര്‍ക്കത്തിലാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ശരിയായ രീതിയില്‍ റേഷന്‍ ഉപഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കാതിരുന്നതാണ് പ്രശ്‌നത്തിന് കാരണമെന്ന് ഇന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ പറയുന്നു. ഇപ്പോഴത്തെ സര്‍ക്കാറാണ് ഉത്തരവാദികളെന്ന് യുഡിഎഫ് കുറ്റപ്പെടുത്തുന്നു. രണ്ട് മുന്നണികളും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ചതോടെ ഈ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാണെന്ന് ഇരുമുന്നണികളും ആരോപിക്കുന്നു. ബിജെപിയാകട്ടെ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ ഉത്തരവാദികളാണെന്ന് പറയുന്നു. വാസ്തവത്തില്‍ യഥാര്‍ഥ ഉത്തരവാദിത്വത്തില്‍ നിന്നും എല്ലാവരും ഒഴിഞ്ഞുമാറുമ്പോള്‍ പാവപ്പെട്ട ജനങ്ങളുടെ കഞ്ഞികുടി മുട്ടുന്നത് തുടരുന്നുവെന്ന് മാത്രം. വിലക്കയറ്റവും ഭക്ഷ്യക്ഷാമവും മൂലം കേരളം പൊറുതിമുട്ടുമ്പോള്‍ 'റേഷനരി' എന്ന ചെറിയ ആശ്വാസം പോലും നിര്‍ധന കുടുംബങ്ങള്‍ക്ക് അപ്രാപ്യമാവുകയാണ്.

റേഷന്‍ കാര്‍ഡ് അപാകതകള്‍ പരിഹരിച്ചാലും ഉപഭോക്താക്കളുടെ പ്രശ്‌നം തീരുന്നില്ല. പിന്നെ പൊതുവിതരണകേന്ദ്രങ്ങള്‍ കരിഞ്ചന്തയുടെയും പൂഴ്ത്തിവെപ്പിന്റെയും ഇടങ്ങളായി മാറും. ഒരു രൂപയ്ക്കും രണ്ടുരൂപയ്ക്കുമുള്ള അരിയും സൗജന്യ അരിയും എപിഎല്‍ വിഭാഗക്കാര്‍ പണം നല്‍കി വാങ്ങുന്ന അരിയുമെല്ലാം മറിച്ചുവില്‍ക്കും. അത്താഴപ്പട്ടിണിക്കാരും അര്‍ധപട്ടിണിക്കാരുമെല്ലാം റേഷനരിക്കായി നെട്ടോട്ടമോടുന്ന അവസ്ഥയുണ്ടാകും. സ്വകാര്യലോബികളുടെയും ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും പളളയും കീശയും വീര്‍ക്കും. അരിയും ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയുമെല്ലാം റേഷന്‍ കടകളില്‍ നിന്ന് നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ കരിഞ്ചന്തക്കാരുടെ ഗോഡൗണിലെത്തുമ്പോള്‍ ചെറുവിരലനക്കാന്‍ പോലും ആരുമുണ്ടായെന്നുവരില്ല.

Article, supply-officer, Ration Card, BJP, UDF, LDF, Kerosene, Rice, APL, BPL, AAY, TK Prabhakaran, Ration card and recent issues, Officers, Kerala,

കഴിഞ്ഞ ദിവസം കാസര്‍കോട് സപ്ലൈ ഓഫീസില്‍ അനുഭവപ്പെട്ട തിരക്ക് 


തിരിക്കിനിടെ തളര്‍ന്നു വീണ വീട്ടമ്മ
Keywords: Article, supply-officer, Ration Card, BJP, UDF, LDF, Kerosene, Rice, APL, BPL, AAY, TK Prabhakaran, Ration card and recent issues, Officers, Kerala,